തകരപ്പെട്ടി





അനന്തപുരിയുടെ വിതുമ്പുന്ന വികസന സ്വപ്നങ്ങള്‍ക്കിടയില്‍, ഓരോ വട്ടവും ജനിക്കാനായ്  സൂര്യന്‍ മരിക്കുമ്പോള്‍, നെടുവീര്‍പ്പിട്ടുണരുന്ന ഒരു തെരുവുണ്ട്...

വാക്കുകള്‍ കൊണ്ട് ശപിക്കപ്പെടുകയും, സഹനം കൊണ്ട് അനുഗ്രഹിക്കപ്പെടുകയും ചെയ്ത ബ്രിട്ടീഷ് സ്ട്രീറ്റിനു നല്ല മുല്ലപ്പൂവിന്‍റെ മണമാണ്.   

കാലുകള്‍ക്കിടയില്‍ ചോര വാര്‍ന്നോഴുകുമ്പോഴും, ഒരുകൂട്ടം അസംസ്കൃത വസ്തുക്കളെ പച്ചയായി വ്യഭിചരിക്കാന്‍ കൂട്ടുനില്‍ക്കുന്ന  മുല്ലപ്പൂവിന്‍റെ മണം.

********************

അധികം വികാരവ്യത്യാസങ്ങളൊന്നും ഇല്ലാതെയായിരുന്നു സുഹ്റ അതു കേട്ടത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം താനിതാ വീണ്ടും ഒരു വില്പ്പനച്ചരക്കായിരിക്കുന്നു.

ഒന്‍പത് വര്‍ഷം തന്നെ "സംരക്ഷിച്ച" ആനുമ്മയെ ഉപേക്ഷിച്ച് അവളിന്ന് പടിയിറങ്ങുകയാണ്. 

ഇനിയെന്തെന്ന ചോദ്യത്തിന് അവളെ സംബന്ധിച്ചടത്തോളം പ്രസക്തി തീരെ കുറവായിരുന്നു.

താന്‍ അവസാനമായ് കണ്ട സ്വപ്നം ഓര്‍മിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചു - തെല്ലും നിരാശയില്ലാതെ, ഒരു നിശ്വാസത്തോടെ അവളതുപെക്ഷിക്കുകയും ചെയ്തു.

ഇക്കാലമത്രെയും തനിക്കു കൂട്ടിരുന്ന ആ പഴയ തകരപ്പെട്ടിയുമായി ബ്രിട്ടീഷ് സ്ട്രീറ്റിന്‍റെ കവാടത്തിനു മുന്നില്‍ അവള്‍ കാത്തിരുന്നു. 

മഴ വരുന്നുണ്ട്. പക്ഷെ പെയ്യാനാണോ പ്രഹസനമാണോ എന്ന് സംശയം..... 

***************

സൈക്കിള്‍ ടയറില്‍ എന്‍ഫീല്‍ടിനെ കണ്ടു വളര്‍ന്ന തെരുവ്പിള്ളേരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ കറുത്ത BMW അവള്‍ക്കു മുന്നില്‍ വന്നു നിന്നത്.
അതിന്‍റെ മുന്‍വശത്തെ വാതില്‍ അവള്‍ക്കായി തുറന്നു.

ന്‍റെ സന്തതസഹചാരിയെ മടിയില്‍ അടക്കിപ്പിടിച്ച്, തണുത്ത വാഹനത്തിനുള്ളില്‍ അവള്‍ നിര്‍വികാരയായിരുന്നു.


മുന്‍പും സുഹറയെത്തേടി ആഡംബരക്കാറുകള്‍ വന്നിട്ടുണ്ട്. പക്ഷെ ഇരുട്ടിന്‍റെ മറവിലാണെന്ന് മാത്രം. മണിക്കൂറുകള്‍ക്ക് പകരമായി "ഗാന്ധിക്കടലാസ്" വലിച്ചെറിഞ്ഞ് അതേ ഇരുട്ടിലേക്ക് തന്നെ അവര്‍ മറയും.  

പക്ഷെ ഇത് പകലാണ്‌, പ്രകാശമാണ് ....

മഴ - അതൊരു പ്രഹസനം തന്നായിരുന്നു. 

***************

ഇടതുവശത്തെ കണ്ണാടിയില്‍ തലചാരി, നിലയുറപ്പിക്കും മുന്‍പ് അശ്രദ്ധമായി കടന്നുപോകുന്ന വീഥികളെ ഇമവെട്ടാതെ അവള്‍ നോക്കിയിരുന്നു.

ഇടയ്ക്കിടെ ആകാശത്തില്‍ ടെലിഫോണ്‍ വയറുകള്‍ എന്നവണ്ണം കണ്മുന്നില്‍ പ്രത്യക്ഷപ്പെട്ട തലനാരുകളെ  വകവയ്ക്കാതെ, മേഘങ്ങള്‍ പോലെ അവ്യക്തമായ ലോകത്തെ, അതിലെ കണികകളായ മനുഷ്യരുടെ, വരവും പോക്കും അവള്‍ നിര്‍ജീവമായി വീക്ഷിച്ചു.     

അന്തരീക്ഷത്തില്‍ ജിം മോറിസണ്‍ പാടുന്നുണ്ട്...  
“Moment of freedom as the prisoner
Blinks in the sun
Like a mole from his hole
A child’s first trip away from home
That moment of freedom……..”

ഒരു കള്ളിമുള്‍ചെടിയെ മണ്ണോടു പിഴുതു മാറ്റി നടുമ്പോള്‍, അതിന്‍റെ സഞ്ചാരവേളയെ സ്വാതന്ത്ര്യമെന്ന് വിളിക്കാമെങ്കില്‍ അതെന്തത്ഭുതം!

**********

തണല്‍മരങ്ങളുടെ പ്രതിബിംബങ്ങള്‍ ആ ചില്ലുജാലകതിലുണ്ടാക്കിയ ഭാവവ്യത്യാസങ്ങല്‍ക്കിടയിലെപ്പോഴോ സുഹ്റ അയാളെ കണ്ടു.  

നീട്ടി വളര്‍ത്തിയ തലമുടി, നീണ്ട മുഖം, ഇരുനിറം, കറുത്ത കണ്ണട - തന്നെ സ്വന്തമാക്കിയ  മനുഷ്യനില്‍ സുഹ്റ കണ്ട വിശേഷണങ്ങള്‍ ഇവയായിരുന്നു.

****************

ആ പടിക്കെട്ടുകളിലുടനീളം അയാള്‍ സുഹ്റയെ അനുഗമിച്ചു. നിശബ്ദതയ്ക്കു വിരാമമിട്ടുകൊണ്ട് അയാള്‍ പറഞ്ഞു.

ഞാന്‍ ഹര്‍ഷന്‍. ഇനിയൊരു മൂന്ന് ദിവസം നമ്മള്‍ ഇവിടെ ഒരുമിച്ച് കാണും. 

ഉംസുഹ്റ തലതാഴ്ത്തി പതിയെ പറഞ്ഞു.

ഒരു മീഡിയം സൈസ് ഫ്ലാറ്റായിരുന്നു അത്. രണ്ടു കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള. - ഒരു കൊച്ചു കുടുംബത്തിനു സുഖമായ് കഴിയാം. 

നിന്റെ സാധനങ്ങള്‍ ആ മുറിയില്‍ വച്ചോളു. ഫ്രെഷാകുന്നുണ്ടേല്‍ പെട്ടെന്ന് വേണം. ഭക്ഷണം പുറത്തു പോയ്‌ കഴിക്കാം.

ഗൗരവം കലര്‍ന്ന  വാക്കുകളായിരുന്നു   അവ. മറുപടി പറഞ്ഞ്‌ ശീലമില്ലാത്തത് കൊണ്ടാകാം, സുഹ്റ നിശ്ശബ്ദയായ് തന്‍റെ മുറിയിലേക്ക് നടന്നു.

പ്രിയപ്പെട്ട തകരപ്പെട്ടി കട്ടിലിനടിയില്‍ ഭദ്രമായ്‌ വെച്ച് ഒരുനിമിഷം അവള്‍ എന്തോ ആലോചിച്ചു. പിന്നെ നിശ്വാസത്തോടെ എഴുന്നേറ്റു കുളിമുറിയിലേക്ക് നടന്നു.

ഷവറില്‍ നിന്നും വന്ന ബ്ലീച്ചിംഗ് പൌഡര്‍ കലര്‍ന്ന വെള്ളം, അന്ന് രാവിലെ തനിക്കു മുന്നില്‍ പ്രഹസനമായി വന്ന  മഴയെ കുറിച്ച് അവളെ ഓര്‍മിപ്പിച്ചു.

 ആരാണ് യഥാര്‍ഥത്തില്‍ വിഡ്ഢി? തന്നെ പരിഹസിച്ച മഴയോ അതോ മഴയില്‍ വിശ്വസിച്ച താനോ?

അപ്രസക്തമായ ചിന്തകള്‍ സിരകളില്‍ അതിന്‍റെ വേരുറപ്പിക്കും  മുന്‍പ്  അവളുടെ ശ്രദ്ധ സ്വന്തം കൈകളിലേക്ക്  തിരിഞ്ഞു. കൈക്കൊഴയ്ക്ക് മുകളിലായ് ദംഷ്ട്രങ്ങള്‍ കാട്ടി ചിരിക്കുന്ന ആ വികൃതമായ പാട് കാലചക്രം മെല്ലെ പിന്നിലേക്ക്‌ തിരിച്ചു…….

****************


"ഉമ്മ" എന്ന വാക്ക് ഓര്‍മയില്‍  ഏറെ അകലെയാണെങ്കിലും അതിനര്‍ത്ഥം "വിശുദ്ധി " എന്നാണെന്ന് സുഹ്റയ്ക്ക് നന്നായി അറിയാം. ഉമ്മയുടെ രുചി മുലപ്പാലിനപ്പുറം അവള്‍ അറിഞ്ഞിട്ടില്ല. അതിനു മുന്‍പേ പടച്ചോന്‍റെ അടുക്കളയിലേക്കു അവര്‍ പോയിരുന്നു.

സങ്കല്പങ്ങളിലെ "ഉപ്പ" സ്നേഹിക്കാന്‍ മാത്രം അറിഞ്ഞിരുന്ന ഒരു മനുഷ്യനായിരുന്നു  . 

പക്ഷെ സങ്കല്‍പ്പങ്ങളൊക്കെയും സത്യമായിരുന്നെങ്കില്‍ മനുഷ്യന് ദൈവത്തെ കാണാന്‍  നിഗൂഡതകളെ  ആശ്രയിക്കേണ്ടി വരില്ലായിരുന്നു. 

പതിമൂന്നാം വയസ്സില്‍ പാഠപുസ്തകങ്ങളും തന്ന് തന്നെ ആനുമ്മയുടെ അടുക്കല്‍ ഏല്‍പ്പിക്കുമ്പോള്‍ അതൊരു കച്ചവടമായിരുന്നു എന്ന് പാവം സുഹ്റ അറിഞ്ഞിരുന്നില്ല.

പതിനഞ്ചാം വയസ്സില്‍ പിഴച്ചവളായി സമൂഹം അവളെ "അ൦ഗീകരിച്ചപോള്‍"അവള്‍ ഒരുപാട് കരഞ്ഞു. കളങ്കപ്പെട്ട പരിശുദ്ധിയെ ഓര്‍ത്തല്ല . വേദനകൊണ്ട്. അന്നവള്‍ക്ക് അത്രയേ അറിയുമായിരുന്നുള്ളു.  


അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു വിശപ്പടക്കാന്‍ പലരും വന്നു, മറക്കാതിരിക്കാന്‍ മുറിവുകള്‍ അവശേഷിപ്പിച്ചു .  ആദ്യമൊക്കെ അവര്‍ അവള്‍ക്കു മുന്നില്‍ ദുസ്സ്വപ്നങ്ങളായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. പിന്നീടെപ്പോഴോ അവള്‍ മറക്കാന്‍ പഠിച്ചു.  ജീവിതത്തില്‍ സുഹ്റയെ "ജീവനോടെ" നിലനിര്‍ത്തിയ  ഒരേയൊരു പാഠം!

സീറോ വോള്‍ട്ടിന്‍റെ അരണ്ട വെളിച്ചത്തില്‍, മറ്റെല്ലാവരെയും പോലെ മാംസം തേടി തന്നെയായിരുന്നു ആ മനുഷ്യനും വന്നത്. നിര്‍ജ്ജീവയായ്, എന്നത്തേയും പോലെ അയാള്‍ക്കും അവള്‍ വഴങ്ങി. അതിനിടയിലെപ്പോഴോ ആ മനുഷ്യന്‍റെ നെറ്റിയിലെ നിസ്ക്കാരത്തഴമ്പും കാലം വരുത്തിയ ജരാനരകളും അവള്‍ കണ്ടു. വേദന കടിച്ചമര്‍ത്തി നിറകണ്ണുകളോടെ   അവള്‍ വിളിച്ചു. "ഉപ്പാ"

ഹൃദയത്തില്‍ നിന്നുയര്‍ന്ന ആ നിലവിളിക്ക്‌ പക്ഷെ, അവിടെത്തന്നെ  ഒതുങ്ങിക്കൂടെണ്ടി വന്നു. 

അന്നവള്‍ വീണ്ടും ഒരുപാട് കരഞ്ഞു. അത് പക്ഷെ വേദന കൊണ്ടായിരുന്നില്ല… 

അന്ന്, ആ രാത്രിയില്‍ അവളുടെ ശരീരവും മനസും എന്നെന്നേക്കുമായി മരവിച്ചു. ഒരുപക്ഷെ അതുകൊണ്ടാകാം അവള്‍ മുടങ്ങാതെ നിസ്ക്കരിക്കുന്നത്, ആ മരവിപ്പ് എന്നും നിലനില്‍ക്കാന്‍  പ്രാര്‍ത്ഥിക്കുന്നത് 

***********

ഭക്ഷണ സമയത്ത് ഒരു വാക്ക് പോലും അയാള്‍ മിണ്ടിയില്ല, അവളെ ഒന്ന് നോക്കിപ്പോലും ഇല്ല. എങ്കിലും പകല്‍വെളിച്ചത്തില്‍ അവളോടൊപ്പം പ്രത്യക്ഷനാകാനുള്ള അയാളുടെ ധൈര്യം, സുഹ്റയില്‍ അത്ഭുതവും പേടിയും ഒരുപോലെ തൊട്ടുണര്‍ത്തി. 

വെള്ളത്തോപ്പിക്കാര്‍ അവള്‍ക്കു മുന്നില്‍ എന്തൊക്കെയോ കൊണ്ട് വച്ചു. അറിയാവുന്ന രീതിയില്‍ അവളതൊക്കെ തിന്നു തീര്‍ക്കുകയും ചെയ്തു.

എം. ആര്‍. ബി യുടെ പ്രശസ്തമായ സിദ്ധാന്തം അനുഭവം കൊണ്ട് തന്‍റെ അന്തേവാസികള്‍ക്കെല്ലാം ബ്രിട്ടീഷ് സ്ട്രീറ്റ് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു...

ഒന്നും "മതി" എന്ന് പറയരുത്... 

ടേബിള്‍ വൃത്തിയാക്കി, അതിഥികളോട് കുശലം ചോദിക്കുന്നതിനിടയില്‍, മാംസക്കഷണങ്ങള്‍ക്ക്  മുന്നില്‍ നിരത്തി വെച്ചിരുന്ന വെള്ളിക്കത്തികളുടെ എണ്ണമെടുക്കാന്‍ ആ വെള്ളത്തോപ്പിക്കാരന്‍ മറന്നു.  ആ "മിണ്ടാപ്പ്രാണി" സുഹ്റയുടെ കൈപ്പത്തിക്കുള്ളിലിരുന്നു നിസ്സഹായനായി ശ്വാസം മുട്ടുന്നുണ്ടായിരുന്നു...  

******************

സൂര്യന്‍ ഇന്ന് വീണ്ടും മരിക്കും. പക്ഷെ അവനു വേണ്ടി ആരും കരയില്ല, ശ്രാദ്ധ കര്‍മ്മങ്ങളും വ്രതങ്ങളും അനുഷ്ടിക്കില്ല, ഉമ്മറത്ത് കരിങ്കൊടി കെട്ടില്ല, മണ്ണോടു ചേര്‍ക്കില്ല….
  താനും സൂര്യനെപ്പോലെയല്ലേ എന്നവള്‍ ഓര്‍ത്തു. പക്ഷെ അവനു പുനര്‍ജന്മമുണ്ട്..... അവന്‍ തന്നെക്കാള്‍ നിര്‍ഭാഗ്യവാനാണ്..

വെള്ളിക്കത്തി അവളുടെ കയ്ത്തണ്ടയില്‍ മൃദുവായി ചെന്നിറങ്ങി. ധമനികളെ ഭംഗിയായ്‌ ഭേദിച്ച്, ചോര കൊണ്ട് ചിത്രം വരച്ചു. ആ "കലാസൃഷ്ടിയെ" മനസ്സറിഞ്ഞ്‌ ആസ്സ്വടിക്കുന്നത്തിനിടയില്‍ അവളറിയാതെ ഉറങ്ങിപ്പോയി...

ആ ചുമരുകള്‍ക്കുള്ളില്‍ ഏകാകിനിയായി, സ്വസ്ഥമായി, വേദനിക്കാതെ അവള്‍ ഉറങ്ങി...  

*******************

E C G മഷീന്‍റെ  പിറുപിറുപ്പ്‌ കേട്ടായിരുന്നു അവള്‍ ഉണര്‍ന്നത്....
ഒരുപക്ഷെ എല്ലാം മറന്നുള്ള ഉറക്കമാവില്ല മരണം.... കഴിഞ്ഞതെല്ലാം സ്വപ്നങ്ങളായിരുന്നു എന്നുള്ള തിരിച്ചറിവാവാം.... 

ചുറ്റും വെറുതെ ഒന്ന് പരതി നോക്കി, തെല്ലും അത്ഭുതപ്പെടാതെ, വീണ്ടും  "യാഥാര്‍ധ്യത്തിലേക്ക്" അവളുടെ കണ്ണുകള്‍ മെല്ലെ അടഞ്ഞു...   

***************
ഐ വി ലൈനുകള്‍ അവളുടെ ശരീരത്തിന്‍റെ  കോണുകളില്‍ നിന്നും ശിഖരങ്ങള്‍ പോലെ ഉത്ഭവിച്ചു. അതിലൂടെ ഒഴുകിയെത്തുന്ന ജീവനോട്‌ എന്തെന്നില്ലാത്ത പുച്ഛമാണ് അവള്‍ക്ക് തോന്നിയത്

മരവിപ്പ് തന്നു കബളിപ്പിച്ച ദൈവത്തോട് അമര്‍ഷവും. 
എങ്ങനെയൊക്കെയോ  കോണ്‍ക്രീറ്റിനെ കബളിപ്പിച്ചു നുഴഞ്ഞു കയറിയ നിലാവിന്‍റെ  വെളിച്ചത്തില്‍ തന്‍റെ  കിടക്കയുടെ വശത്ത്‌ ചാരിയിരുന്നുറങ്ങുന്ന ആ രൂപത്തെ അവള്‍ കണ്ടു. ആരെയോ കാത്തിരുന്നു, ക്ഷീണിച്ചുറങ്ങിപ്പോയ ഒരു കുട്ടിയെപ്പോലെ അവള്‍ക്ക് അയാളെ തോന്നി. 

കാമത്തിന് കീഴടങ്ങിയ ഒരു മനുഷ്യന്, ഒരിക്കലും ഇത്ര നിഷ്കളങ്കനായ് ഉറങ്ങാന്‍ കഴിയില്ല... വ്യഭിചരിച്ചു മടുത്തവന് കാത്തിരിക്കാനും കഴിയില്ല….കാത്തിരിപ്പ് സ്നേഹമാണ്…. 

******************

അവള്‍ കണ്ണുതുറന്നപ്പോഴോക്കെയും ഹര്‍ഷന്‍  അവിടെ തന്നെയുണ്ടായിരുന്നു. അയാളുടെ കണ്ണുകളിലെ ക്ഷീണം അവള്‍ കണ്ടു. എന്തുകൊണ്ടെന്ന ചോദ്യം അവള്‍ അവളോട്‌ തന്നെ പലവട്ടം ചോദിച്ചു. പക്ഷെ അയാളോട് ചോദിക്കാന്‍ എന്തോ അവളുടെ മനസ്സ് അനുവദിച്ചില്ല...അന്നും ഇന്നും എന്നും അത് നോക്കിനിന്നിട്ടെ ഉള്ളു....



***************

മരണത്തിന്‍റെ താരാട്ടില്‍ നിന്നുണര്‍ന്നു, ആസ്പത്രി കിടക്കയില്‍ കിടന്നു അവള്‍ സ്വപ്‌നങ്ങള്‍ കണ്ടു...നല്ല നിറമുള്ള സ്വപ്‌നങ്ങള്‍..... 

ഡിസ്ചാര്‍ജ് ചെയ്ത ശേഷം ആ പഴയ ഫ്ലാറ്റിലേക്ക് തന്നായിരുന്നു അവള്‍ പോയത്. അഭ്യര്‍ത്ഥനയ്ക്കായിരുന്നില്ല , തന്‍റെ പ്രിയപ്പെട്ട തകരപ്പെട്ടി വീണ്ടെടുക്കാനായിരുന്നു.

 ഹര്‍ഷന്‍ കഴിഞ്ഞ രണ്ടു ദിവസമായി ആസ്പത്രിയില്‍ വന്നിരുന്നില്ല. അതില്‍ വ്യാകുലപ്പെടാന്‍ മാത്രം തനിക്കു എന്ത് യോഗ്യത എന്നോര്‍ത്തു അവള്‍ സമാധാനിച്ചു. 

******************

“"സാറ് പോയിട്ട്...രണ്ടിവസ്സായി..പെങ്ങള്‍ക്ക് തരാനെന്നും പറഞ്ഞു... ദാ ഈ പെട്ടി എല്പിച്ചിട്ടാ പോയെ.." 

മുറി തുറന്നു തന്ന ശേഷം ആ ജോലിക്കാരന്‍ സുഹ്റയ്ക്ക് നേരെ ഒരു സ്യുട്ട് കേസ് നീട്ടി.

*********************


ഒരു പ്ലാസ്റിക് കവര്‍, അതിനുള്ളില്‍ പതുപതുത്ത എന്തോ ഒന്ന്, പിന്നെ  ഒരു താക്കോല്‍, ഒരു കത്ത്. ഉടന്‍ തന്നെ ആ പാവം ജോലിക്കാരനെ "പുറത്താക്കി" അവള്‍ വാതിലടച്ചു. അല്പം പോലും സമയം പാഴാക്കാതെ കത്ത് പൊട്ടിച്ചു...

 പ്രിയപ്പെട്ട സുഹ്റ
                                                                          ഒരു പക്ഷെ നീ എന്നെ ബഹുമാനിക്കുന്നുണ്ടാകും. നിന്‍റെ  മാനത്തിനു  വിലപറയാത്ത നല്ലൊരു  മനുഷ്യന്‍  എന്നെന്നെ  ഉള്ളിന്‍റെ  ഉള്ളില്‍  നീ  പ്രതിഷ്ടിച്ചിട്ടുണ്ടാകും.  അരുത്  എന്ന്  പറയാനാണ്  ഈ  കത്ത്  ഞാന്‍ എഴുതുന്നത്. ഒരിക്കലും, വ്യഭിച്ചരിക്കാനായിരുന്നില്ല നിന്നെ ഞാന്‍ വാങ്ങിയത്. അതിലും ക്രൂരമായ ഒന്നിനായിരുന്നു. സഹതപിക്കാന്‍!  എന്നേക്കാള്‍ അധപ്പതിച്ച ഒരു ജന്മത്തെ നോക്കി മതിവരുവോളം സഹതപിക്കാന്‍. അതെ സുഹ്റ, ഞാന്‍ ഒരു ക്രൂരനാണ്, പാപിയാണ്. പക്ഷെ നീ എന്നെ തോല്പിച്ചു കളഞ്ഞു. നീ മരണം തിരഞ്ഞെടുത്ത ആ നിമിഷം നീ എന്നെ വല്ലാതെ തോല്‍പ്പിച്ചു കളഞ്ഞു. ഒരു ജീവനെ, സഹതപിക്കാനായി വിലകൊടുത്തു വാങ്ങിയ ഞാന്‍, ഞാന്‍ ഹൃദയമില്ലാത്തവനാണ്, നിര്‍ജ്ജീവനാണ്...
                                     ഇന്ന് ഞാന്‍ പോകയാണ്, എങ്ങോട്ടെന്നറിയില്ല. പക്ഷേ പോകയാണ്. എന്‍റെ  വീടിന്‍റെ  താക്കോലും വിലാസവും ഈ പെട്ടിയിലുണ്ട്. നിനക്ക് വ്യഭിച്ചരിക്കാതെ ജീവിക്കാനുള്ളതോക്കെയും നിന്നെ തേടിയെത്തും. വേണ്ടതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. ഇത് സഹതാപമല്ല കര്‍മ്മമാണ്‌. ജീവിതദാഹം കൊണ്ട് തൊണ്ടവറ്റിയ ഒരു മനുഷ്യന്‍റെ  കര്‍മ്മം. 

കാലം ക്രൂരനാണ്, ഒരുപക്ഷെ ദൈവവും. പക്ഷെ ആ ക്രൂരത കൊണ്ടാണ്  മനുഷ്യരില്‍ എത്ര "മനുഷ്യരുണ്ടെന്ന്" നാം അറിയുന്നത്.
"നന്മ" - അത് ജന്മസിദ്ധമല്ല. കാലത്തിന്‍റെ  പരീക്ഷണങ്ങള്‍ക്കിടയില്‍ എവിടെയോ എങ്ങനെയോ അറിഞ്ഞു പെയ്യുന്ന നിഗൂഡമായ മഴയാണത്....
                                                കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ കാത്തിരിക്കുക ….ഒരുപക്ഷെ ഞാന്‍ തിരിച്ചു വന്നെന്നിരിക്കാം 

************************

ഇത്രമാത്രം പശ്ചാത്തപിക്കാന്‍ അയാള്‍ ചെയ്ത പാപമെന്തായിരിക്കുമെന്ന് നിരൂപിക്കാന്‍ അവള്‍ കിണഞ്ഞു ശ്രമിച്ചു. അതിനിടയില്‍ അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പൂര്‍ണമായും ദുഖമെന്നോ സുഖമെന്നോ പറയാന്‍ കഴിയാത്ത, ലഹരിയാകുന്ന ഒരു ദുരവസ്ഥ. 

അവള്‍ സ്വയം മന്ത്രിച്ചു...കാത്തിരിപ്പ് സ്നേഹമാണ്,  പ്രതീക്ഷ ജീവിതവും..

കവറിനുള്ളിലെ പതുപതുത്ത വസ്തു , അതൊരു പറുദയായിരുന്നു......... 
*********************

കടല്‍പ്പാലത്തിന് മുകളില്‍ നിന്ന് അവള്‍ ഏറെ നേരം കടലമ്മയെ നോക്കി. അവള്‍ വലിയവളാണ്. എന്തും ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ളവള്‍.....

സുഹ്റ തന്‍റെ  തകരപ്പെട്ടി കടലിലേക്ക്‌ വലിച്ചെറിഞ്ഞു. അഗാധതയിലേക്ക്‌ മറയുന്നതിനിടയില്‍  അതില്‍ നിന്നും കുമിളകള്‍ വന്നോ എന്നവള്‍ സംശയിച്ചു...ഇല്ല..അതില്‍ വ്രണങ്ങളും ഓര്‍മ്മകളും മാത്രമാണ്..അവ ശ്വസിക്കില്ല..അവയുടെ മരണം അവള്‍ ഉറപ്പു വരുത്തിയതാണ്…… 

***********************

പറയാതെ പയ്ത മഴ അവളുടെ കണ്‍പോളയില്‍ തട്ടി നക്ഷത്രങ്ങളുണ്ടാക്കി. അവള്‍ തട്ടം പതിയെ വലിച്ചിട്ടു...അതിനുള്ളിലെന്തോ അവള്‍ക്കു വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നി....

"മഴ" ....ഒരു  പ്രഹസനമായിരുന്നില്ല ....

                  The End ;)


Comments

  1. :)
    oru bracket il othungunnathalla lokam... ennalm oru santhoshathinu...:)

    ReplyDelete
  2. great!!manassil oru vedana bakki vaykkunna manohara srishti.".കാലം ക്രൂരനാണ്, ഒരുപക്ഷെ ദൈവവും. പക്ഷെ ആ ക്രൂരത കൊണ്ടാണ് മനുഷ്യരില്‍ എത്ര "മനുഷ്യരുണ്ടെന്ന്" നാം അറിയുന്നത്.
    "നന്മ" - അത് ജന്മസിദ്ധമല്ല. കാലത്തിന്‍റെ പരീക്ഷണങ്ങള്‍ക്കിടയില്‍ എവിടെയോ എങ്ങനെയോ അറിഞ്ഞു പെയ്യുന്ന നിഗൂഡമായ മഴയാണത്..."such great concepts simplified into heart touching lines..beautiful writing..!!

    ReplyDelete
  3. ith vayich edukan njn kure kashtapetu...and it was worth it. *agathathayilek marayunathinidayil athil ninum kumilakal vanno enu aval samsayichu* my fav

    ReplyDelete

Post a Comment

Popular posts from this blog

കോട

വ്യാസചരിതം