1351
MSL-1351 എന്ന എണ്‍പത് മോഡല്‍ അംബാസഡര്‍
കാറ് സംസാരിക്കും. അത് മുക്കുകയും മൂളുകയും ചെയ്യും. ഞരക്കങ്ങളിലൂടെയും പുകച്ചിലുകളിലൂടെയും
പ്രതിഷേധിക്കും.
അതൊക്കെ
പക്ഷെ ബാലചന്ദ്രന് മാത്രമേ മനസ്സിലാകുകയുളളൂ .
****
ബാലചന്ദ്രന്‍
ഒരു ബീ കോം കാരനാണ്. കുറേക്കാലം അന്നത്തെ തൊഴിൽ വാരികകളുടെ സ്ഥിരം വരിക്കാരനായിരുന്നു.
ഒടുവില്‍ നഞ്ചിനുപോലും കാശില്ലാതെ വന്നപ്പോഴാണ് അയാള്‍ വളയം പിടിക്കാന്‍
തീരുമാനിക്കുന്നത്.
‘വണ്ടിപ്പണി
ചെയ്യുന്നവനു തെണ്ടിപ്പണിയാകും’ എന്നാണ് ബാലചന്ദ്രന്റെ അച്ഛൻ അയാളോട് പറഞ്ഞത്.
ഡിഗ്നിറ്റി
ഓഫ് ലേബറിനെക്കുറിച്ച് ലിങ്കന്‍ പറഞ്ഞത് അച്ഛനോട് വിശദീകരിച്ചു എങ്കിലും അച്ഛന്‍
നാലാം ക്ലാസ് വിത്ത് ഗുസ്തി സപ്ലി ആയതുകൊണ്ട് ഒട്ടും ഫലം കണ്ടില്ല.
ഒടുവില്‍
വണ്ടി മേടിക്കാന്‍ കാശ് കൊടുക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രന്‍
വീടുവിട്ടിറങ്ങുന്നത്.
അങ്ങനെയാണ്
അയാള്‍ തന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സ്ഥലത്തെ പ്രധാന കണ്‍ട്രാക്ക് ശിവന്‍പിള്ളയുടെ
മകന് (ബാലചന്ദ്രന്‍ എന്ന് തന്നെ അയാളുടെയും പേര്) വില്‍ക്കുന്നതും, ആ വക കിട്ടിയ
കായ് കൊണ്ട് 1351-നെ സ്വന്തമാക്കുന്നതും.
വിദ്യാഭ്യാസം
കച്ചവടമാക്കിയെങ്കിലും സ്ഥിരമായി മാതൃഭൂമിയും ഭാഷാപോഷിണിയും അയാള്‍
വായിച്ചിരുന്നു. കൈയില്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം തന്നെ ആര്‍ത്തിയോടെ അയാള്‍
കാര്‍ന്നു തിന്നിരുന്നു. ലോക-സാമൂഹിക പരിജ്ഞാനങ്ങളില്‍ അഗ്രഗണ്യനായിരുന്നു
എങ്കിലും സാധാരണ സിനിമകളിലെയും കഥകളിലെയും
നായകന്മാരില്‍ നിന്നും വ്യത്യസ്തമായി ബാലചന്ദ്രന്‍ ഒരു കമ്മ്യൂണിസ്റ്റ്
ആയിരുന്നില്ല.
****
ബാലചന്ദ്രന്റെ
കൈയില്‍ വരും മുന്പ് 1351
ഒരു ക്രിസ്ത്യാനിയായിരുന്നു. സ്ഥലം ബിഷപ്പിന്റെ സ്വന്തം പേടകം. അന്നതിന്റെ റിയര്‍ ഗ്ലാസില്‍ ‘ജീസസ് ലവ്സ് ആള്‍’ എന്ന് എഴുതിവെച്ചിരുന്നു.
ബാലചന്ദ്രന്റെ
കൈയില്‍ വന്നതോടെ 1351
ഒരു നിരീശ്വരവാദിയായി മാറി. അതിന്റെയുള്ളില്‍ നിലകൊണ്ടിരുന്ന കൊന്തയും ബൈബിള്‍ വചനങ്ങളുടെ
ഒട്ടിപ്പൊകളുമെല്ലാം ബാലചന്ദ്രന്‍ എടുത്തു മാറ്റി. ഡാഷ് ബോര്‍ഡില്‍ ദീര്‍ഘകാലം കുരിശില്‍
കിടന്ന് വേദന തിന്നിരുന്ന കൃസ്തുവിനെ അയാള്‍ ഉയിർത്തെഴുന്നെല്‍പ്പിച്ചു. അതേയിടത്ത് ‘ബാത്ത് ഏക് രാത് കി’ എന്ന ചിത്രത്തിലെ
വഹീദ റഹ്മാന്റെ ഫോട്ടോ വച്ചുപിടിപ്പിച്ചു.
അങ്ങനെ
ബാലചന്ദ്രനെപ്പോലെ 1351
ഒരു നിരീശ്വരവാദിയായി മാറി. കമ്മ്യൂണിസ്റ്റല്ലാത്ത ഒരു നിരീശ്വരവാദി.
****
വളയം
പിടുത്തക്കാരുടെ ജീവിതം സംഭവബഹുലമാണ്. യാത്രക്കാരന്‍ ഏത് നേരത്തിലും എത് രൂപത്തിലും
പ്രത്യക്ഷപ്പെടാം.
ചിലര്‍ക്ക്
നട്ടപ്പാതിരയ്ക്ക് കുഞ്ഞമ്മേടെ വീട്ടില്‍ പോകണമായിരിക്കും. ചിലര്‍ക്ക് പേറ്റുനോവാകും, മറ്റു ചിലര്‍ക്ക് സാക്ഷാല്‍
മരണത്തോടു തന്നെയുള്ള ദ്വന്ദ്വയുദ്ധവും.
വളയം
പിടുത്തക്കാരന്‍ എപ്പോഴും ജാഗരൂകനായിരിക്കണം. അയാള്‍ക്ക് ഓണവും വിഷുവും
ഉണ്ടാകണമെന്നില്ല, ഉദയവും അസ്തമയവും ഉണ്ടാകണമെന്നില്ല. മറ്റാര്
ചെയ്തില്ലെങ്കിലും അയാളും ഡോക്ടര്‍മാരും
പിന്നെ പോലീസുകാരും(സര്‍ക്കിളിനു കീഴെ) നിരന്തരം കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കണം.
****
ബാലചന്ദ്രന്റെ
അച്ഛന്‍ മരിക്കുമ്പോള്‍ അയാള്‍ അടുത്തുണ്ടായിരുന്നില്ല. മൂകാംബികയ്ക്കൊരു ഓട്ടം
പോയതായിരുന്നു.
തിരിച്ചുവന്നപ്പോള്‍
കര്‍മ്മങ്ങളൊക്കെ കഴിഞ്ഞിരുന്നു. അദ്ദേഹത്തോടു അവസാനമായി താന്‍ നടത്തിയ സംഭാഷണമായിരുന്നു ആ വീട്ടിലേക്ക് ചെന്നപ്പോള്‍ ബാലചന്ദ്രന്റെ
ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.
ഭാഗംവെച്ച
സ്വത്തുക്കള്‍ക്കിടയില്‍ അച്ഛന്‍ തനിക്കു വേണ്ടി നീക്കിവെച്ച ആ കൊച്ചു വീടിന്റെയും പറമ്പിന്റെയും ആധാരം ഏറ്റുവാങ്ങുമ്പോള്‍ അയാളുടെ കൈകള്‍
വിറച്ചിരുന്നു.
****
ആ
വീടിനു അച്ഛന്റെ വിയര്‍പ്പിന്റെ മണമായിരുന്നു. രണ്ടു മുറികളും ഒരു അടുക്കളയുമുള്ള
ഒരു ചെറിയ വീട്.
ബാലചന്ദ്രന്‍
അതിനെ പൊന്നു പോലെ സൂക്ഷിച്ചു. മാറാലകള്‍ക്ക് അയാള്‍ അവസരം കൊടുത്തിരുന്നില്ല.
വീടിനുചുറ്റും മരിച്ചീനിക്കമ്പുകൊണ്ട് വേലി കെട്ടി. അതിലൂടെ
വള്ളികള്‍ പടര്‍ന്നു. മഞ്ഞയും വെള്ളയും ചുവപ്പും നിറത്തിലുള്ള റോസാപ്പൂക്കൊണ്ടകള്‍ അയാള്‍ നട്ടുപിടിപ്പിച്ചു.
അതില്‍ ചുവപ്പ് മാത്രം പൂത്തു.
സ്വീകരണമുറി
അയാള്‍ പുസ്തകങ്ങളാല്‍ അലങ്കരിച്ചു. വടക്കെപ്പുറത്തു ഒരു ടാര്‍പ്പ വലിച്ചു കെട്ടി,
മഴക്കാലത്ത് 1351 അവിടെയാണ്
ഉറങ്ങിയിരുന്നത്.
ബാലചന്ദ്രന്‍
സ്വന്തമായി ഭക്ഷണം പാകം ചെയ്തു, സ്വന്തമായി കിടക്കയൊരുക്കി. പക്ഷെ ആ വീടിനുള്ളില്‍
കിടക്കുമ്പോള്‍ അയാള്‍ക്ക് പലപ്പോഴും ഉറക്കം വന്നിരുന്നില്ല. ആ ദിവിസങ്ങളില്‍
ബാലചന്ദ്രന്‍ മുറ്റത്തേക്കിറങ്ങും, 1351 ന്റെ കണ്ണാടി താഴ്ത്തി വെയ്ക്കും.
വാതിലുകള്‍ പകുതി തുറന്നിടും, തന്റെ പ്രിയപ്പെട്ട കാസറ്റിനെക്കൊണ്ട് പാടിക്കും.
ബാബുരാജ് പാടിയ ‘ഒരു പുഷ്പം മാത്രം’. അതിനിടയിലെപ്പോഴെങ്കിലും ബാലചന്ദ്രന്‍ അറിയാതെ
ഉറങ്ങിപ്പോകും.
****
ആ
കാസറ്റ് പാടിയിരുന്നത് ബാബുരാജ് പാടിയ ‘ഒരു പുഷ്പം മാത്രമെന്‍...’ എന്ന ഗാനമാണ്. അതിനു
പിന്നില്‍ ഒരു കഥയുണ്ട്.
ആ
യാത്രക്കാരന്റെ പേര് ബാലചന്ദ്രനറിയില്ല. ഒന്നറിയാം കോഴിക്കൊടുകാരനാണ്.
തമ്പാനൂര്
വെച്ചാണ് അയാള്‍ കൈ കാണിക്കുന്നത്. നന്ദൻകോട്ടേക്കായിരുന്നു ട്രിപ്പ്. ഏതോ ഒരു ട്രാഫിക്ക് ബ്ലോക്കിനിടയിലാണ് 1351
ന്റെ ആകാശവാണി ‘ഒരു പുഷ്പം മാത്രമെന്‍...’
പാടുന്നത്.
‘ഈ
പാട്ടിങ്ങനെയല്ല...’ കഷണ്ടിത്തലയനായ യാത്രക്കാരന്‍ പറഞ്ഞു.
‘ശ്ശെടാ..ഗന്ധർവന്‍ പാടിയ പാട്ട് കൊള്ളൂലെന്ന്...ഇവനാരെടാ...’
ബാലചന്ദ്രന്‍ ഉള്ളില്‍ പറഞ്ഞു.
‘പാട്ടിന്റെ
ഭംഗി അറിയണമെങ്കില്‍ അത് മനസ്സില്‍ തട്ടി പാടണം...നമ്മള്‍ ഇപ്പോള്‍ കേട്ടത്
ഉച്ചാരണശുദ്ധി മാത്രമാണ്...അതിനു ജീവനില്ല..’ യാത്രക്കാരന്‍ പറഞ്ഞു.
‘ദാസേട്ടന്‍
പാടിയ പാട്ടാണോ ചേട്ടാ ജീവനില്ലെന്നു പറയുന്നത്?’
‘അതെന്താ
യേശുദാസ് പാടിയാല്‍ ഒക്കത്തിനും ജീവന്‍ വയ്ക്കുമോ?’
ബാലചന്ദ്രന്‍
ഒന്നും മിണ്ടിയില്ല. അയാള്‍ റേഡിയോ ഓഫ് ചെയ്തു. ആ യാത്രയിലുടനീളം ബാലചന്ദ്രന്‍
ഫ്രണ്ട് മിററിലൂടെ യാത്രക്കാരനെ ചിറഞ്ഞുകൊണ്ടിരുന്നു.
‘ഇത്
ബാബുരാജ് പാടിയതാണ്...കേള്‍ക്കുക..പിന്നീടെന്നെങ്കിലും കാണുമ്പോള്‍ അഭിപ്രായം
പറയുക.’ അയാള്‍ ഒരു കാസറ്റ് ബാലചന്ദ്രന് നല്‍കി, ഫെയര്‍ കൊടുത്ത് ഗുഡ് ബയ് പറഞ്ഞു.
ബാലചന്ദ്രന്‍
പിന്നീടൊരിക്കലും അയാളെ കണ്ടിട്ടില്ല. ബാലചന്ദ്രന്‍ പിന്നീടൊരിക്കലും ദാസേട്ടന്റെ ‘ഒരു
പുഷ്പം...’ കേട്ടിട്ടുമില്ല.
****
ഗുസ്താവ്
എന്ന ട്രാവലോഗ് ഫോട്ടോഗ്രാഫര്‍ ജനിക്കുന്നത് സ്വീഡനിലാണ്. അയാള്‍ അന്നയെ
പരിചയപ്പെടുന്നത് റഷ്യയില്‍വെച്ചും.
അന്ന
ഒരു ഹോട്ടലിലെ വെയ്ട്രസ് ആയിരുന്നു. അതേ ഹോട്ടലിലെ ജനാലകളിലൂടെ നോക്കിയാല്‍ മോസ്കോ
നഗരം പുഞ്ചിരിക്കുന്നത് കാണാം. മോസ്കോയുടെ പുഞ്ചിരിയില്‍ നിന്നും അന്നയുടെ വളവുള്ള
ചുണ്ടുകളിലേക്ക് ഗുസ്താവിന്റെ ശ്രദ്ധ
സഞ്ചരിച്ച വഴി വലിയ ദൂരമുളളതോ വളവുതിരിവുകളുളളതോ ആയിരുന്നില്ല.
ഗുസ്താവ്
തന്റെ പ്രണയം അന്നയെ അറിയിക്കുന്നത് ഒരു ചുംബനത്തിലൂടെയാണ്. വാചകങ്ങളും കുത്തും കൊമയുമൊന്നുമില്ലാത്ത വെറുമൊരു ചുംബനത്തിലൂടെ.
****
അന്നയെ
ചുംബിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗുസ്താവ് ആദ്യമായി തിരുവനന്തപുരത്ത്
വിമാനമിറങ്ങുന്നത്.
അന്ന്
അയാളെ നഗരം കാണിക്കുന്നത് 1351-ഉം ബാലചന്ദ്രനുമാണ്.
ബി
കോം കാരന് ഇംഗ്ലീഷ് വലിയ ബുദ്ധിമുട്ടായിരുന്നില്ല. ഗുസ്താവിനു ബാലചന്ദ്രനെ നന്നേ ബോധിച്ചു. അവര്‍ യാത്രകളിലുടനീളം
വര്‍ത്തമാനം പറഞ്ഞു. ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബാലചന്ദ്രന്‍ അയാള്‍ക്ക്
കടലും കാടും ചരിത്രവും കാട്ടി കൊടുത്തു.
‘ദി
ലേഡി ഇന്‍ ദ പിക്ചർ, ഈസ് ദാറ്റ് യുവര്‍ വൈഫ്?’ ഒരിക്കല്‍ ഗുസ്താവ്
ചോദിച്ചു.
‘നോ
സര്‍..ഇറ്സ്സ് നോട്ട്’ ആ മറുപടി പക്ഷെ അപൂർണ്ണമായിരുന്നു.
ഗുസ്താവിനു അത് നന്നേ
മനസ്സിലായി.
****
ബാലചന്ദ്രന്‍
ഫാത്തിമയോടു തന്റെ ഇഷ്ടം പറയുന്നത് പാരലല്‍ കോളേജിലെ അവസാന ദിവസമാണ്.
ഫാത്തിമ
ബാലചന്ദ്രനോട് തന്റെ ഇഷ്ടം പറയുന്നത് 2 വര്‍ഷങ്ങള്‍ക്ക് ശേഷം 1351 -ല്‍ വെച്ചാണ്.
അവര്‍ക്കിടയില്‍
വാക്യങ്ങളും, കുത്തുകളും കോമകളുമുണ്ടായിരുന്നു.
അവര്‍
ഒരിക്കലും പരസ്പരം ചുംബിച്ചിരുന്നില്ല.
****
ഫാത്തിമ
ഇഷ്ടം പറഞ്ഞ ദിവസം അവര്‍ ഒരു സിനിമയ്ക്ക്
പോയി –‘ബാത്ത് ഏക് രാത് കി’. സിനിമയിലുടനീളം കിഷോര്‍ കുമാറായി ബാലചന്ദ്രനും വഹീദാ
റഹ്മാനായി ഫാത്തിമയും നന്നായി അഭിനയിച്ചു.
സിനിമാപ്പുരയിലെ
ചുമരില്‍ നിന്നും വഹീദാ റഹ്മാന്റെ ഒരു പോസ്റര്‍ ചിത്രം ബാലചന്ദ്രന്‍ കീറിയെടുത്തു.
അത് പിന്നീട് ഫ്രെയിമുകള്‍ക്കുള്ളില്‍ സൂക്ഷിക്കപ്പെടുകയും ഡാഷ് ബോര്‍ഡിലെ
ക്രിസ്തുവിനെ റീപ്ലേസ് ചെയ്യുകയുമുണ്ടായി.
****
ഇഷ്ടം
പറഞ്ഞു ഒരു വര്‍ഷത്തിനുശേഷമാണ് ബാലചന്ദ്രന്‍ വീണ്ടും ഫാത്തിമയെ കാണുന്നത്. 1351 ല്‍ വെച്ചുതന്നെ. അന്ന് പക്ഷെ അവള്‍ ഒറ്റയ്ക്കായിരുന്നില്ല.
ഒരു നാല്പതു വയസ്സുള്ള ‘യുവാവുമുണ്ടായിരുന്നു’. കൂടെ മാസങ്ങള്‍ പ്രായമുള്ള കരയാന്‍
മാത്രമറിയുന്ന ഒരു കുഞ്ഞും.
വഹീദാ
റഹ്മാനെ നോക്കി അന്ന് ഫാത്തിമ കരഞ്ഞിരുന്നു. തന്‍റെ ഫ്രണ്ട് മിററിലൂടെ 1351 ബാലചന്ദ്രന് ഫാത്തിമയുടെ മുഖത്തെ നക്ഷത്രക്കുഞ്ഞുങ്ങളെ
കാട്ടിക്കൊടുത്തു.
അയാള്‍
ആക്സലെടര്‍ അമര്‍ത്തി. 1351
സമയത്തെ കൊന്നു മുന്നോട്ട് നീങ്ങി. അതിനിടയിലെപ്പോഴോ അതിന്റെ വൈപ്പറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.
****
ബാലചന്ദ്രന്‍
തന്റെ നഷ്ടപ്രണയത്തിന്റെ കഥ രണ്ടുപേരോടു
മാത്രമേ പങ്കുവെച്ചിരിന്നുളളു. ഒന്ന്, തന്റെ നിത്യാന്തരീക്ഷമായ 1351 നോട്, പിന്നെ ഗുസ്താവിനോട്, അതാകട്ടെ മറ്റൊരവസരത്തിലും.
****
പിന്നീടുള്ള
വര്‍ഷങ്ങളില്‍ ഗുസ്താവ് മുടങ്ങാതെ ദൈവത്തിന്റെ നാട്ടില്‍ എത്തിയിരുന്നു. അയാള്‍
വിമാനത്താവളത്തിലെ ടാക്സി സ്ടാണ്ടില്‍ ബാലചന്ദ്രനെ അന്വേഷിക്കും. ബാലചന്ദ്രനോടൊപ്പം
മാത്രമേ അദ്ദേഹം യാത്ര ചെയ്തിരുന്നുള്ളൂ.
1988 ലാണ് ബാലചന്ദ്രന്
ഗുസ്താവ് അന്നയെ പരിചയപ്പെടുത്തുന്നത്. അവളുടെ തലമുടിക്ക് സ്വര്‍ണ്ണനിറമായിരുന്നു.
കണ്ണുകള്‍ നീലയും.
കടല്‍ത്തീരങ്ങളിലും
റോഡരികത്തും 1351 നുളളിലുമെല്ലാം അവര്‍
പരസ്പരം ചുംബിച്ചുകൊണ്ടിരുന്നു. അവര്‍ മിണ്ടുന്നതിലുമധികം ചുംബിച്ചിരുന്നു.
ബാലചന്ദ്രന്‍
ഒരിക്കലും അവർ രണ്ടുപേരെയും വിലക്കിയിരുന്നില്ല.
****
അടുത്ത
വര്‍ഷവും ഗുസ്താവിനൊപ്പം
അന്നയുണ്ടായിരുന്നു. അപ്പോഴും അവര്‍ ചുംബനം തുടര്‍ന്നു.
1991 –ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതും യൂണിയന്‍ രാജ്യങ്ങളില്‍
കലാപങ്ങള്‍ പോട്ടിപ്പുറപ്പെട്ടതും ബാലചന്ദ്രനെ അസ്വസ്ഥനാക്കി. ഗുസ്താവിനെയും അന്നയെയും കുറിച്ചോര്‍ത്ത്
അയാള്‍ വ്യാകുലപ്പെട്ടു.
ഗുസ്താവിലും അന്നയിലും ബാലചന്ദ്രന്‍
കണ്ടത് തന്നെയും ഫാത്തിമയെയുമായിരുന്നു.
****
1991 ലെ വേനല്‍ക്കാലം ബാലചന്ദ്രന്‍ ഗുസ്താവിനെയും അന്നയെയും കാത്തിരുന്നു. അവര്‍ വന്നില്ല.
92ലും 94ലും ബാലചന്ദ്രന്‍ കാത്തിരുന്നു.
അവര്‍ വന്നില്ല.
1994 ഏപ്രില്‍ മാസം ഗുസ്താവ് വന്നു. കൂടെ
അന്നയുണ്ടായിരുന്നില്ല.
****
പക്ഷെ
ഗുസ്താവ് പതിവിലും സന്തോഷവാനായിരുന്നു. അത്രത്തോളം പ്രസന്നവദനനായി മുന്‍പൊരിക്കലും
ഗുസ്താവിനെ ബാലചന്ദ്രന്‍
കണ്ടിട്ടുണ്ടായിരുന്നില്ല.
അന്ന്
രാത്രി അവര്‍ കടല്‍പ്പാലത്ത് പോയി. കടല്‍ ഒരുപാട് കയറിയിട്ടുണ്ട്. പകുതിയോളം
ചെല്ലുമ്പോള്‍ തന്നെ ഇരുവശത്തു നിന്നും തിരമാലകള്‍ കൈനീട്ടുന്നത് കാണാം. ഓരോ തിരയും
പാലത്തെ കുലുക്കുന്നുണ്ട്. തീവ്രമായ കെട്ടിപ്പിടുത്തങ്ങളായിരുന്നു അവ.
ബാലചന്ദ്രന്‍
യൂണിയനെ കുറിച്ചു ചോദിച്ചു. ഗുസ്താവ് കലാപങ്ങളെക്കുറിച്ചും ഗോര്‍ബച്ചേവിനെ
കുറിച്ചും പറഞ്ഞു.
ബാലചന്ദ്രന്‍
ഫോട്ടോഗ്രാഫിയെക്കുറിച്ചു ചൊദിച്ചു. ഗുസ്താവ് തെരുവുകളെ കുറിച്ച് പറഞ്ഞു. ബാലചന്ദ്രനു
നേരെ ക്യാമറ വെളിച്ചം വീശി.
ബാലചന്ദ്രന്‍
അന്നയെകുറിച്ച് ചോദിച്ചു. ഗുസ്താവ് ചിരിച്ചു. പിന്നെ കരഞ്ഞു. ബാലചന്ദ്രന്റെ തോളില്‍
ചാരി ഒരു കുഞ്ഞിനെ പോലെ ഗുസ്താവ് കരഞ്ഞു.
****
ആ
യാത്രകളുടെ അവസാനം ബാലചന്ദ്രന്‍ ഗുസ്താവിനു ഒരു കത്ത്
കൊടുത്തിരുന്നു. അതില്‍ ‘ടു ഗുസ്താവ് ആന്‍ഡ് അന്ന’ എന്നാണു എഴുതിയിരുന്നത്.
‘റീഡ്
ഇറ്റ് ടുഗെതെര്‍’ എന്നു പറഞ്ഞാണ് ബാലചന്ദ്രന്‍ അദ്ദേഹത്തെ യാത്രയയച്ചത്.
****
ആ
കത്തിനുള്ളില്‍ എന്തായിരുന്നു എന്ന് ബാലചന്ദ്രന് മാത്രമേ അറിയുമായിരുന്നുളളു. അതയാള്‍
1351 നോട് പോലും പറഞ്ഞിരുന്നില്ല.
ബാലചന്ദ്രന്‍
ഗുസ്താവിനു കൊടുത്തത് സ്വന്തം
കഥയായിരുന്നു. ഗുസ്താവിലും അന്നയിലും അയാള്‍
കണ്ട തന്നെയും ഫാത്തിമയും കുറിച്ച്.
ആ
കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്(മലയാളം വിവര്‍ത്തനം)
‘വാക്കുകളിലെയും
മൌനങ്ങളിലെയും അക്ഷരത്തെറ്റുകളാണ് ഞങ്ങള്‍ക്ക്
ഞങ്ങളെ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ചുംബിച്ചു പ്രണയിച്ചവരാണ്. ചേരുന്ന ചുണ്ടുകള്‍ക്കിടയില്‍
അക്ഷരത്തെറ്റുകളുണ്ടാകുന്നില്ല.’
****
നഷ്ടപ്രണയം
ബാലചന്ദ്രനെ ഏകനാക്കിയിരുന്നില്ല. 1351 ഉള്ളിടത്തോളം കാലം അയാള്‍ ഏകനായിരുന്നില്ല.
അയാള്‍
1351 ന്റെ മടിയില്‍ കിടന്നുറങ്ങും.
അതിന്റെ ഞരക്കങ്ങള്‍ക്ക് കാതോര്‍ക്കും. അതിനുള്ളിലിരുന്നു ലോകത്തെ കാണും, അതേ ലോകത്തിലേക്ക് യന്ത്രം ചലിപ്പിച്ച് ഇറങ്ങിച്ചെല്ലും.
****
ഇരുപതാം
നൂറ്റാണ്ടിന്റെ അവസാനകാലം. തത്വശാസ്ത്രങ്ങളുടെ നിലനില്പിന് അക്രമം കൂടിയേ തീരൂ
എന്ന വെളിപാടുണ്ടായ കാലം.
ദൈവത്തിന്റെ
സ്വന്തം നാട്ടിലെ പാര്‍ട്ടികളെല്ലാം ഇന്നത്തെ പോലെ അന്നത്ര
സമാധാനപ്രിയരല്ലായിരുന്നു. കാവിയും കൈപ്പത്തിയുമെല്ലാം ചുവന്നു, ചുവപ്പും ചുവന്നു.
1996 ഫെബ്രുവരി 6നു ആരുടെ വക ഹര്‍ത്താലായിരുന്നു
എന്ന് ബാലചന്ദ്രന് ഓര്‍മയില്ല.
അന്ന്
പതിവുപോലെ കല്ലേറുണ്ടായി, ടിയര്‍ ഗ്യാസും, ‘വെള്ളമടിയുമുണ്ടായി’, സ്ഥലത്തെ പ്രധാന
നേതാവിന് നന്നായി കിട്ടി.
****
അങ്ങാടിയില്‍
തോറ്റാല്‍ വഴിയില്‍ കിടക്കുന്ന വണ്ടികളോട് എന്നാണു പ്രമാണം.
വഴിയരികില്‍
ഒതുക്കിയിട്ടിരുന്ന 1351നുള്ളില്‍
പെട്രോള്‍ ബോംബ് വന്നു വീഴുമ്പോള്‍ ബാലചന്ദ്രന്‍ മറ്റെങ്ങോ ആയിരുന്നു.
കത്തിയെരിയുന്ന
പ്രാണനെക്കണ്ടപ്പോള്‍ ബാലചന്ദ്രന്‍
കരഞ്ഞില്ല. അയാള്‍ നിര്‍വികാരനായി നോക്കി നിന്നു. പിന്നെ മുട്ടുകുത്തിയിരുന്നു.
കണ്ണുകള്‍ ചുവന്നിരുന്നെങ്കിലും കണ്ണുനീര് വന്നില്ല.
വെന്തുവെണ്ണീറാകുന്നതിനിടയിലെവിടെയോ
ബാബുരാജ് പാടി. 1351
കരഞ്ഞു, കണ്ണുനീര്‍ത്തുള്ളികള്‍ ബാലചന്ദ്രന്‍ കാണാതിരിക്കാനെന്നവണ്ണം വൈപ്പറുകള്‍
മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
****
അന്ന്
മുതല്‍ ബാലചന്ദ്രന്‍ ഒറ്റയ്ക്കായി. അയാള്‍ ഇപ്പോള്‍ പനിനീര്‍ പൂവുകള്‍ക്ക് വെള്ളമൊഴിക്കാറില്ല.
ബാബുരാജിന്റെ പാട്ട് കേള്‍ക്കാറുമില്ല.
ബാലചന്ദ്രന്റെ
വീടിന്റെ വടക്കേപ്പുറത്തു, ടാര്‍പ്പയ്ക്ക് കീഴെ 1351ന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഏതോ പുരാതന
പേടകമാണെന്നു തോന്നും.
അതിന്റെ
കത്തിയെരിഞ്ഞ സീറ്റകള്‍ അയാള്‍ ചകിരി കൊണ്ട് നിറച്ചിരുന്നു, പുതപ്പ് കൊണ്ട്
മൂടിയിരുന്നു.
ബാലചന്ദ്രന്‍
അപ്പോഴും അതിൽ കിടന്നായിരുന്നു ഉറങ്ങിയിരുന്നത്.
****
1998 എപ്രില്ലിലാണ്.
ബാലചന്ദ്രനെ കാണാന്‍ ഗുസ്താവ് എത്തുന്നത്. അയാള്‍ എല്ലാമറിഞ്ഞിരുന്നു.
ഗുസ്താവ്
വരുമ്പോള്‍ കത്തിയെരിഞ്ഞ 1351നുള്ളില്‍ കണ്ണടച്ചു കിടക്കുകയായിരുന്നു
ബാലചന്ദ്രന്‍. ആ പേടകത്തിന്റെ നാലുവശങ്ങളിലും വള്ളികൾ പടർന്നു കിടക്കുന്നുണ്ട്. ഗുസ്താവിനെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചു. അദ്ദേഹം ഒറ്റയ്ക്കായിരുന്നു
എന്നറിഞ്ഞപ്പോള്‍ ബാലചന്ദ്രന്‍ നിരാശനായി.
അയാള്‍ അദ്ദേഹത്തെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.
അയാള്‍ അദ്ദേഹത്തെ വീടിനുള്ളിലേക്ക് ക്ഷണിച്ചു.
അവര്‍
മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞു. അന്ന്
ബാലചന്ദ്രനായിരുന്നു കൂടുതല്‍ സംസാരിച്ചത്.
1351 നെ കുറിച്ചോ തന്റെ
വിഷമങ്ങളെ കുറിച്ചോ ബാലചന്ദ്രന്‍ മിണ്ടിയില്ല. ഗുസ്താവ് ചോദിച്ചുമില്ല.
ഇറങ്ങും
മുന്പ് ഗുസ്താവ് ബാലചന്ദ്രനെ ഒരു എന്‍വലപ് ഏല്പിച്ചു. പിന്നെ ‘വീണ്ടും കാണാം’
എന്ന് പറഞ്ഞു അവിടം വിട്ടിറങ്ങി.
****
എന്‍വലപ്പിനുള്ളില്‍
ഒരു ഫോട്ടോഗ്രാഫായിരുന്നു. അതില്‍ ഗുസ്താവുണ്ട്.
അയാള്‍ ചിരിക്കുന്നു. അന്നയുമുണ്ട്. അവളും ചിരിക്കുന്നു. അവര്‍ക്കിടയില്‍ ഒരു
കുഞ്ഞുമുണ്ട്, സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളും. അതും ചിരിക്കുന്നു.
ആ
ഫോട്ടോയുടെ പിന്‍വശത്ത് ‘താങ്ക് യൂ’ എന്നെഴുതിയിരുന്നു.
****
അന്ന്
രാത്രി ബാലചന്ദ്രന്‍ സുഖമായി ഉറങ്ങി. 1351 ന്റെ ഉരുകിത്തീര്‍ന്ന റ്റേപ് റിക്കാടറിന്റെ
സ്വിച്ചമര്‍ത്തി. അത് കറങ്ങുന്നത് അയാള്‍ക്കും 1351നും മാത്രം കേള്‍ക്കാമായിരുന്നു.
ആ
രാത്രി മുഴുവന്‍ ‘ഒരു പുഷ്പം മാത്രം...’ മാത്രമായി. ദാസേട്ടനല്ല, ബാബുരാജ് പാടിയത്.
The End ;)
ഹോ മനുഷ്യാ.. നിങ്ങളെ സമ്മതിച്ചു തരാതെ തരമില്ല.. എഴുതുക.. തുടർന്നും എഴുതുക.. നിങ്ങളുടെ അക്ഷരങ്ങളെ, വാക്കുകളെ, ഞാൻ സ്നേഹിക്കുന്നു..
ReplyDelete:)))
Delete1351 നെ ഒരുപാടിഷ്ടമായി...ഓരോ വാചകത്തിലും ഓരോരോ കഥകൾ...പലതരം മനുഷ്യർ...വിവിധ കാലഘട്ടങ്ങൾ.ബ്ലോഗെഴുത്തിൽ നിന്നും അച്ചടിയുടെ ഭാഷയിലേക്ക് താങ്കളുടെ കഥകൾ വിവർത്തനം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.
ReplyDeleteപരസ്പരം അച്ചടിയിൽ കണ്ടുമുട്ടാൻ ഭാഗ്യമുണ്ടാകട്ടെ :)
Deleteബാലചന്ദ്രനെയും 1351നെയും കണ്‍മുമ്പിൽ കണ്ടിഷ്ടപ്പെട്ടുപോയി ... വരികളിൽ കഥ പറയുന്ന ജാലവിദ്യ... സരസവും ലളിതവുമായ ശൈലി...
ReplyDeleteവായിച്ചു തുടങ്ങുന്നതിനു മുമ്പ് നീളം കൂടിപോയി എന്ന് തോന്നിയെങ്കിലും വായിച്ചു തീരുമ്പോ ഇനിയും ഒരുപാട് വായിക്കാൻ തോന്നിപോയി... എൻപിഎസ് പറഞ്ഞ പോലെ അച്ചടിയിലേക്ക് താങ്കളുടെ അക്ഷരങ്ങൾക്ക് ഇനിയധികം ദൂരമില്ല...
ഒരുപാട് നന്ദി :))
Delete'അതീവസുന്ദരം' എന്നു പറയഞ്ഞേതീരൂ!!
ReplyDeleteകാറിനും കാറിന്റെ വൈപ്പറിനും വഹീദാറഹ്മാന്റെ പടത്തിനും പാട്ടുപെട്ടിയ്ക്കും അതിലെ പാട്ടിനും വരെ ജീവന് വെയ്ക്കുന്നിടത്ത് വായനക്കാരന് നിശ്ചലനാവുകയാണ്. ജീവന് വെയ്ക്കലും ജീവന് നഷ്ടപ്പെടലും തമ്മിലുള്ള അതിരുകള് മാഞ്ഞുകിടക്കുന്ന വഴികളിലൂടെയാണ് വായനക്കാരന് നടക്കുന്നത്. കഥയില് മുഴുകുക എന്നതല്ലാതെ മാര്ഗമില്ല. വായിച്ചു കഴിന്നിടത്തോളവും വായനയ്ക്കുശേഷം കുറെ നേരത്തേയ്ക്കും പുറത്തുകടക്കാനാവില്ല കഥയില് നിന്ന്. 1351 അത്രയ്ക്കു നല്ലൊരു സൃഷ്ടിയാണ്! പ്രിന്റിലേയ്ക്കും ഒരുപക്ഷേ, അതിനേക്കാളേറെ സ്ക്രീനിലേയ്ക്കും എത്തിക്കാവുന്ന ഒരു സൃഷ്ടി. എന്റെ മനസില് ഒരു റീല് ഓടുകയായിരുന്നു ഇതു വായിച്ചപ്പോള്. :)
ആപ്പുകൾക്കിടയിലും വായിച്ച് അഭിപ്രായം പറഞ്ഞതിന് ചാകും വരെ നന്ദി :)
Deleteവായിച്ചു തുടങ്ങിയാൽ അവസാനം വരെയും വായിക്കാൻ പ്രേരിപ്പിക്കുന്ന എഴുത്ത്. ഇത് പോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.
ReplyDeletethank you :)
Deleteഒറ്റപ്പാലത്ത് ഒരാളെ കാണാൻ വന്നതാരുന്നു..ആള് കുറച്ച് ലേറ്റ് ആകൂന്ന് പറഞ്ഞപ്പോ നേരം പോകാൻ ഇന്റർനെറ്റ് കഫെ കേരിപ്പഴ ബ്ലോഗ് കണ്ടത്..ഏതായാലും നേരം പോയതറിഞ്ഞില്ല....കിടിലൻ ഡ യലോഗ് ഒരെണ്ണം ഞാൻ നോട്ട് ചെയ്തിട്ടുണ്ട് നമ്മടെ ബാലചന്ദ്രൻ ഗുസ്തവിനു കൊടുത്ത കത്ത് " ‘വാക്കുകളിലെയും മൌനങ്ങളിലെയും അക്ഷരത്തെറ്റുകളാണ് ഞങ്ങള്‍ക്ക് ഞങ്ങളെ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ചുംബിച്ചു പ്രണയിച്ചവരാണ്. ചേരുന്ന ചുണ്ടുകള്‍ക്കിടയില്‍ അക്ഷരത്തെറ്റുകളുണ്ടാകുന്നില്ല.’ എന്തായാലും കലക്കി.. 1351
ReplyDeleteആശംസകൾ
p s : വഹീദ റഹ്മാന് സ്പെഷ്യൽ മെൻഷൻ
കാശ് കൊടുത്ത് ഒരാൾ കഥ വായിച്ചു എന്നറിയുമ്പോൾ പിന്നെ സന്തോഷിക്കാൻ എന്താ വേണ്ടേ...
Deleteവാക്കുകളിലെയും മൌനങ്ങളിലെയും അക്ഷരത്തെറ്റുകളാണ് ഞങ്ങള്‍ക്ക് ഞങ്ങളെ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ചുംബിച്ചു പ്രണയിച്ചവരാണ്. ചേരുന്ന ചുണ്ടുകള്‍ക്കിടയില്‍ അക്ഷരത്തെറ്റുകളുണ്ടാകുന്നില്ല
ReplyDeleteഒത്തിരി ഒത്തിരി ഇഷ്ടായി ! മനസ്സ് തൊട്ടറിഞ്ഞ കഥ.
ഒരുപാട് സന്തോഷം :))
Deleteഇന്നലെയാണ് ഈ ബ്ലോഗ് കണ്ടത്. വായിച്ചതിനു ശേഷം സത്യം പറഞ്ഞാൽ ഞെട്ടിത്തരിച്ചുപോയി. രണ്ടാഴ്ച്ചമുമ്പ് നാട്ടിലേക്ക് പോയപ്പോൾ ട്രെയിനിൽ വച്ച് പദ്മരാജന്റെ കഥകളുടെ കളക്ഷൻ വാങ്ങിച്ചിരുന്നു. നാലു ദിവസം മുമ്പാണ് വായിച്ചു തീർത്തത്. ഞാനീ പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ ആ ബുക്കിന്റെ തുടർച്ചയാണെന്നാണ് തോന്നിയത്. തികച്ചും ലോകോത്തരമായ എഴുത്ത്. കണ്ണ് തള്ളിപ്പോയി ഇഷ്ടാ... All the very best for your future writings.
ReplyDeleteഅപരിചിതനായ ഒരാളാൽ വായിക്കപ്പെടുകയും അയാള്ക്കത് ഇഷ്ടമായി എന്നറിയുന്നതിലും വലിയൊരു ഭാഗ്യം ഒരു എഴുത്തുകാരന് ഉണ്ടാകുമോ എന്നറിയില്ല...നന്ദി :)
Deleteനമ്മള്‍ അപരിചിതരൊന്നുമല്ല... http://upload.wikimedia.org/wikipedia/en/8/89/Po_Kung_Fu_Panda.jpg
Delete