മത്സ്യകന്യക
രാഘവന്റെ ആദ്യ പേര് രാഘവന്‍
എന്നായിരുന്നില്ല. രാഘവന്റെ ആദ്യ പേര് രാഘവന് പോലും അറിയില്ലായിരുന്നു.
****
ചെറുതിലെ തന്നെ മീന്‍പിടുത്തത്തില്‍ കേമനായിരുന്നു അവന്‍. പരല്‍ മീനുകള്‍ മുതല്‍ നീലത്തിമിംഗലം വരെ അവന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് കഥ.
താന്‍ തിമിംഗലത്തെ
കണ്ടിട്ടുപോലുമില്ലെന്ന് രാഘവന് നന്നായറിയാം. എങ്കിലും പുകഴ്ത്തുന്നവരെ അവന്‍
തിരുത്താന്‍ പോകാറില്ല.
രാഘവന്‍ ആദ്യാമായ്
ചുണ്ടത്ത് വിരല്‍ വയ്ക്കുന്നത് പേരറിയാത്തൊരു കടല്‍പക്ഷിയെ കണ്ടിട്ടാണ്.
നിലംതൊടാതെ വായുവില്‍ പറന്നുനടന്ന അതിനെ അവന്‍ ഏറെ നേരം നോക്കിനിന്നു.
അതിന്റെ കൈകളില്‍
വിരലുകളില്ല. കാലുകൊണ്ടാണത് മീന്‍ പിടിക്കുന്നത്. ആ കൈകള്‍ കൊണ്ടതിനു ഉയരാം...
താഴാം... വെള്ളത്തിനു മീതെ നിന്ന് സ്വന്തം മുഖം നോക്കാം.
ഒരു ജോഡി ചിറകുകളെങ്ങനെ
ഒപ്പിക്കും എന്നായി അവന്റെ ചിന്ത. പല വിദ്യകളും നോക്കിയെങ്കിലും ഒന്നും ഒത്തുവന്നില്ല.
ഒടുവില്‍ അമ്മയോട് വിവരം
പറഞ്ഞു. അവര്‍ അവനെ അവരുടെ പഞ്ഞിപോലുള്ള നെഞ്ചിലേക്ക് ചേര്‍ത്തു.
“കൈ വിടര്‍ത്തി കണ്ണടച്ച്
നിന്ന് നോക്കിയേ...കാറ്റെന്റെ പൊന്നിനെ തേടി വരുന്നതറിയാം...പക്ഷികള്‍ക്കുളളതുപോലെ
നിനക്കുമുണ്ടാകാശം...കടലും മഞ്ഞുമെല്ലാം ആകാശം തന്നെയാണ്.”
അവര്‍ അവന്റെ നെറ്റിയില്‍
തടവി, ചുംബിച്ചു. പിന്നെ മത്സ്യകന്യകയുടെ കഥ
പറഞ്ഞു കൊടുത്തു
****
കടല്‍ ആകാശമാണെന്ന് അവന്‍
മനസ്സില്‍ പ്രതിഷ്ടിച്ചു. പറക്കാന്‍ തോന്നുമ്പോള്‍ കടല്‍ത്തീരത്തെക്ക് പോകും.
കൈകള്‍ വിടര്‍ത്തി കാറ്റിനെ അറിയും. പിന്നെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങും.
നക്ഷത്രമത്സ്യങ്ങള്‍
താരകങ്ങളാകും. പരല്‍മീനുകള്‍ കൊള്ളിമീനുകളാകും. ഗുരുത്വാകര്‍ഷണം മറക്കും.
അവന്‍ നീന്തിപ്പറക്കും.
അങ്ങനെ നീന്തിപ്പറക്കാന്‍
തയ്യാറെടുക്കുന്നതിനിടയിലാണ്. ഒരു നട്ടുച്ചയ്ക്ക്, അവന്റെ പിന്നാമ്പുറത്ത് മുള്ള്
കൊണ്ടത്.
വിഷം പുരട്ടിയ മുള്ള്. – മയക്കു
വെടി!
ബോധം കെട്ട രാഘവനെ അവര്‍
കമ്പിളികൊണ്ട് പൊതിഞ്ഞു, വരിഞ്ഞുകെട്ടി വണ്ടിയില്‍ കയറ്റി. പിന്നെ മഞ്ഞിലൂടെ
ദൂരേയ്ക്ക് പാഞ്ഞു.
രാഘവന്‍ ഒരു
ഹിമക്കരടിയായിരുന്നു.
****
തിരുവനന്തപുരത്ത് ഹിമക്കരടിയെ
പ്രദര്‍ശിപ്പിക്കുന്നതിനു ആദ്യമൊക്കെ നാട്ടാരും കാട്ടാരും പിന്നെ
ക്യാമറക്കാരുമൊക്കെ എതിരായിരുന്നെങ്കിലും. ഒടുവില്‍ എല്ലാം ചര്‍ച്ചകളിലൂടെ
പരിഹരിക്കപ്പെടുകയാണുണ്ടായത്.
പിന്നെ ജനപ്രവാഹമായിരുന്നു.
വഴിയേപോയവര്‍ മുതല്‍ അങ്ങ് കൊത്താലത്തീന്നു വരെ ആള്‍ക്കാര്‍ വന്നുതുടങ്ങി.
കറുത്ത കരടിയെ പെയിന്റടിപ്പിച്ചതാണോ
എന്ന് സംശയം ചോദിച്ചവര്‍ക്ക് അപ്പോള്‍ തന്നെ കരടിയുടെ ദേഹത്ത് വെള്ളമൊഴിച്ച്
ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം വരെ അധികൃതര്‍ ഒരുക്കിയിരുന്നു.
ജൈവവൈവിധ്യത്തിന്റെ അനന്ത
സാധ്യതകള്‍ പൊതുജനസമക്ഷം എത്തിക്കുക എന്ന വലിയ ദൌത്യമാണ് തങ്ങള്‍ക്കുള്ളതെന്നും.
അതിന്റെ ഭാഗമായാണിതെന്നും, ടിക്കറ്റ് വച്ചിരിക്കുന്നത് ഭാവി പരിപാടികളുടെ ഫണ്ട് റെയ്സിങ്ങിനാനെന്നും
അവര്‍ പ്രസ് ക്ലബില്‍ പ്രസ്താവന നടത്തി
മുന്‍കൂര്‍ ജാമ്യമെടുത്തിരുന്നു.
****
ധ്രുവ സമാനമായ പരിസ്ഥിതികള്‍
നിര്‍മ്മിക്കുന്നതില്‍ അവര്‍ അസാമാന്യ സൂഷ്മത പാലിച്ചിരുന്നു.
ഒരു ഐസ് ക്യൂബ് പോലുള്ള
മുറിയിലായിരുന്നു രാഘവനെ പാര്‍പ്പിച്ചിരുന്നത്.
മൂന്ന് വശങ്ങളില്‍ മഞ്ഞിനെ
ഓര്‍മിപ്പിക്കുന്ന ഉപ്പ് കൂനകളും നാലാമതൊരു വശത്ത്
വെടികൊണ്ടാല്‍ പോലും പൊട്ടാത്ത, ഒബാമെടെ വീട്ടിലെ ജനാലകള്‍ക്കായി മാത്രം
റഷ്യക്കാര്‍ നിര്‍മ്മിച്ചു കൊടുത്തിരുന്ന ഒരു
പ്രത്യേകതരം കണ്ണാടിയുമായിരുന്നു
ഉപയോഗിച്ചിരുന്നത്.
അതിലൂടെ ഉള്ളിലെ സംഭവവികാസങ്ങള്‍
കാഴ്ച്ചക്കാര്‍ക്ക് വ്യക്തവും സ്പഷ്ടവുമായിരുന്നു.
****
എ സിയുടെ തണുപ്പ് രാഘവന് വേനലായിരുന്നു. കടലിരമ്പുന്ന ശബ്ദം പുറപ്പെടുവിപ്പിച്ചിരുന്ന
കറുത്ത പെട്ടിയോടായിരുന്നു അവനു ഏറ്റവും കൂടുതല്‍ ദേഷ്യം തോന്നിയത്.
ഭക്ഷണം മൂന്നു നേരം. അമോണിയ
കലര്‍ത്തിയ പാളയം ചന്തയിലെ ശുദ്ധമായ മീന്‍. ആദ്യമൊക്കെ നിഷേധാത്മക വോട്ട്
രേഖപ്പെടുത്തിയെങ്കിലും, ഇതിലൊന്നും ഒരു കാര്യവുമില്ലായെന്നും വിശപ്പിനെ
തോല്പിക്കാനാവില്ലായെന്നും രാഘവന്‍ മനസ്സിലാക്കി.
പിന്നെ സമയാസമയം തരുന്ന
ഭക്ഷണം മര്യാദയോടെ അവന്‍ തിന്നു തീര്‍ക്കും.
****
രാവിലെ ഒന്‍പതു മണി മുതലാണ്
പ്രവേശന സമയം. വരിവരിയായി അവര്‍ നാലാം ചുമരിനു മുന്നില്‍ പ്രത്യക്ഷപ്പെടും. അവനെ
അത്ഭുതത്തോടെ നോക്കും. രക്ഷിതാക്കള്‍ എട്ടും പൊട്ടും തിരിയാത്ത പിള്ളേരെ കൈയിലെടുത്ത്
അവനെ ചൂണ്ടി എന്തൊക്കെയോ പറഞ്ഞുകൊടുക്കും.
രാഘവന്‍ ക്ഷീണിച്ച കണ്ണുകളാല്‍
അവരെയും കാണും.
****
കുട്ടികളെ അവനു ഒരുപാട്
ഇഷ്ടമായിരുന്നു. കുട്ടികള്‍ വരുമ്പോള്‍ അവന്‍ കോപ്രായങ്ങള്‍ കാട്ടും.
പല്ലിളിക്കും, ഉരുണ്ടുമറിയും
പിന്നെ ഒറ്റക്കാലില്‍ നില്‍ക്കും. ഇതെല്ലാം കണ്ടു ചില കുഞ്ഞുങ്ങള്‍ ചിരിക്കും.
ചിലത് കരയും. കുഞ്ഞ് കരഞ്ഞു തുടങ്ങിയാല്‍
അവനു പേടിയാകും. ‘താനല്ല..’എന്ന മട്ടില്‍ അവന്‍ കൈകല്‍ നിലത്ത് വച്ച്, തല കുനിച്ച്
കിടക്കും.
ചില കുട്ടികളെ അമ്മമാരാണ് കൊണ്ടുവരിക.
അവര്‍ അവയെ ഇടുപ്പിലിരുത്തി രാഘവന്റെ കണ്ണും മൂക്കും ചെവിയുമെല്ലാം കാണിച്ചു
കൊടുക്കും. ഇത് കാണുമ്പോള്‍ രാഘവന്റെ കണ്ണുകള്‍ നിറയും. അവന്‍ അമ്മയെ ഓര്‍ക്കും.
****
അടക്കി വെച്ച സങ്കടം
രാത്രിയാണ് അവന്‍ പുറത്തെടുക്കുക. സങ്കടം-അതാര്‍ക്കും കടം കൊടുക്കാനും പറ്റില്ല,
വാങ്ങാനും പറ്റില്ല എന്നവന്‍ മനസ്സിലാക്കുന്നത് അങ്ങനെയാണ്.
സന്ദര്‍ശകരാരും കാണില്ല. സെക്യൂരിട്ടി സുഗുണന്‍
മാത്രമാണുള്ളത്. അയാളാണേല്‍ പെപ്സിക്കുപ്പിയിലാക്കിയ മദ്യം സേവിച്ച് കൂര്‍ക്കം
വലിക്കുകയാണ് പതിവ്.
രാഘവന്‍ കരയും. ഏകാന്തത
മനുഷ്യനെ മൃഗമാക്കി മാറ്റുമെന്നാണ് പറയുക. അപ്പോള്‍ മൃഗങ്ങളെയോ? അധികമാരും
ചോദിച്ചിട്ടില്ലാത്ത ചോദ്യമായതിനാല്‍ ഉത്തരങ്ങളെ അവയുടെ ചുറ്റിത്തിരിയലിനു വിടാം.
സൈക്കോളജി എന്തായാലും
കരയുന്ന രാഘവന് ഒടുവില്‍ ദേഷ്യം വരികയാണ്
പതിവ്. അവന്‍ നാലാം ചുമരിലേക്ക് പാഞ്ഞടുക്കും. തലകൊണ്ടിടിക്കും. ഓരോ പ്രാവശ്യവും മുന്‍പിലത്തെക്കാള്‍
ശക്തിയോടെ തെറിച്ചു വീഴും.
നാലാം ചുമര് അനങ്ങിയില്ല.
അത് പുലരുവോളം അവനെ കളിയാക്കിക്കൊണ്ടിരിക്കും
****
ഹരുകി മുരാകാമിയുടെ
പൂച്ചയ്ക്കും രാഘവനും തമ്മില്‍ ഒരു സാമ്യമുണ്ട്. അവര്‍ രണ്ടുപേരും പ്രതിഷേധമറിയിച്ചിരുന്നത്
ഒരുപോലെയാണ്.
തന്നെ കാണാന്‍ വരുന്നവരില്‍
ചിലരിലൊക്കെ രാഘവന് ചില അക്ഷരത്തെറ്റുകള്‍ തോന്നും. ഖദറണിഞ്ഞവരും, കാവിയണിഞ്ഞവരും
പിന്നെ ചെവിയില്‍ നൂലും തിരുകി കുളിക്കാതെ
വരുന്ന ‘ഡ്യൂഡ്-ബഡ്ഡി’ ടീമ്സുമൊക്കെ ഇക്കൂട്ടത്തില്‍ പെടും.
ഇവരെ കാണുമ്പോള്‍ രാഘവന്‍
തിരിഞ്ഞു നിന്ന് ഒരു വളിയിട്ട് കൊടുക്കും. ആ വളി വെന്റിലേറ്ററിലൂടെ സഞ്ചരിച്ച് അവരുടെ
നാസേന്ദ്രിയങ്ങളിലെത്തും. അവര്‍ പരസ്പരം സംശയത്തോടെ നോക്കും. പിന്നെ പതിയെ സ്ഥലം
വിടും.
രാഘവന്‍ ഉള്ളില്‍
ചിരിക്കും.
****
രാഘവന്റെ രക്ഷപ്പെടല്‍ ഒരു
സംഭവമായിരുന്നു.
പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയിലുള്ള
‘ഗാന്ധി-സാധ്യതകള്‍’ കണക്കിലെടുത്താണ് കനകക്കുന്നില്‍
നിന്നും ശംഖുമുഖത്തേയ്ക്ക് മാറി രണ്ടു ദിവസം പ്രദര്‍ശനം നടത്താന്‍ അധികൃതര്‍
തീരുമാനിക്കുന്നത്.
അതിനായി രാഘവനെ
സുരക്ഷാസന്നാഹങ്ങളുടെ അകമ്പടിയോടെയാണ് സ്ഥലം മാറ്റിയത്.
രാത്രിയായിരുന്നു സംഭവം.
ശംഖുമുഖം തീരത്ത്
അന്റാര്ട്ടിക പുനഃസൃഷ്ടിക്കാനുള്ള പ്രവര്‍ത്തികള്‍ മഴ കാരണം അല്പം വൈകിയതിനാല്‍ രാഘവനെ ഇരുമ്പഴികള്‍ക്കുള്ളിലാക്കുകയാണ്
അവര്‍ ചെയ്തത്. സുഗുണനായിരുന്നു അവന്റെ ഇന്‍-- ചാര്‍ജ്ജ്.
****
പതിവിലും അല്പം കൂടുതല്‍ സുഗുണന്‍
അന്ന് സേവിച്ചിരുന്നു. സൌദാമിനിക്ക് ഈയിടെയായി തന്നോട് ഒട്ടും
താല്പര്യമില്ലെന്നതായിരുന്നു സുഗുണനെ അന്നേ ദിവസം അലട്ടിയിരുന്ന പ്രശ്നം.
‘രാത്രി പണി കഴിഞ്ഞു
രാവിലെ വീട്ടില്‍ ചെല്ലുമ്പോ അവള്‍ പറയുവാ
അവള്‍ക്ക് നേരമില്ലാന്നു! ഞാനീ പാടുപെടണതൊക്കെ ആരക്ക് വേണ്ടിയാണ്?’
“അപ്പൊ എന്നെ സന്തോഷിപ്പിക്കെണ്ടത്
അവളുടെ കടമയല്ലേ? അല്ലെ? നീ തന്നെ പറ?”
സുഗുണന്‍ രാഘവനോടു
ചോദിച്ചു. അവന്‍ ഒന്നും മനസ്സിലാകാതെ നോക്കിനിന്നു.
രണ്ടു ക്വാര്ട്ടര്‍ കൂടെ കഴിഞ്ഞപ്പോ
സുഗുണന്‍ കട്ട ഫോമിലായി.
പിന്നീടുള്ള വര്‍ത്തമാനം മുഴുവന്‍ ‘ബീപ്പുകള്‍’
നിറഞ്ഞതായിരുന്നു.
‘ഇന്നത്തോടെ എല്ലാം തീരണം.
ആ എരണംകേട്ടവളെ ഞാനിന്ന്‍ കൊല്ലും!’
അയാള്‍ കഷ്ടപ്പെട്ട്
എഴുന്നേറ്റു നിന്നു. തിരിഞ്ഞു നടക്കാന്‍ തുടങ്ങി. പെട്ടെന്നെന്തോ കത്തി. സുഗുണന്‍
നിന്നു. എന്നിട്ട് വീണ്ടും രാഘവനെ നോക്കി.
‘എന്തായാലും ഞാന്‍ അവളെ
കൊല്ലും... അവളെ കൊന്നാല്‍ ഞാന്‍ ജയിലില്‍ പോകും... പിന്നെനിക്കെന്തിനാ ഈ ജ്വാലി?’
‘മനുഷ്യന്മാര് വെറും
ചെറ്റകളാണെടാ വെള്ളക്കരടി! ....പക്ഷെ ഈ സുഗുണന്‍ അങ്ങനല്ല... ഒരു കാര്യം ചെയ്...
നീ രക്ഷപ്പെട്ടോ...ജീവനും കൊണ്ട് ഓടിക്കോ...’
ഇത്രയും പറഞ്ഞു അയാള്‍ കൂട്
തുറന്നു. എന്നിട്ട് തിരിഞ്ഞു നടന്നു. അയാളുടെ ജല്പനങ്ങള്‍ അയാളെ അനുഗമിച്ചു. അതുപക്ഷേ അധികനേരമുണ്ടായില്ല.
പെട്ടെന്ന്‍ അവ നിന്നു. സുഗുണന്റെ പത്തി താഴ്ന്നു. അയാള്‍ മണലിലേക്ക് വീണു.
മദ്യം മനുഷ്യനെ
മനുഷ്യനല്ലാതാക്കും എന്നതിനു മറ്റൊരു ഉദാഹരണമാകുകയായിരുന്നു സുഗുണന്‍. അപ്പോഴും മനുഷ്യനല്ലാതാകുമ്പോഴാണ്
ചിലപ്പോഴോക്കെ മനുഷ്യത്ത്വമുണ്ടാകുന്നത് എന്ന പോയിന്റ് അങ്ങും ഇങ്ങും തൊടാതെ
രൂപകവും ഉല്പ്രേക്ഷയും കളിച്ചു.
പിറ്റേ ദിവസം ബോധം
വന്നപ്പോഴാണ് താന്‍ ചെയ്ത സത്കര്‍മ്മവും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചോര്‍ത്തുള്ള
വ്യാകുലതകളും സൌദാമിനിക്ക് പകരം
സുഗുണനെത്തേടിയെത്തിയത്.
****
തോമസ്സേട്ടന്‍ ഐസ്ക്രീം
കച്ചവടം തുടങ്ങുന്നത് പന്ത്രണ്ടാം വയസ്സിലാണ്. ‘ഐസ് വേണോ ...ഐസ്..’ എന്ന് വിളിച്ചോണ്ടിറങ്ങാന്‍
ഇപ്പോഴും തനിക്ക് ഒരു മടിയുമില്ല എന്നാണു തോമസ്സേട്ടന്‍ അവകാശപ്പെടുന്നത്.
ഇന്ന് തിരുവനന്തപുരത്തെ
മൊബൈല്‍ ഐസ്ക്രീം വ്യാപാരം മുഴുവന്‍ തോമസ്സേട്ടന്റെ കാല്‍ക്കീഴിലാണ്.
മരുമകന്‍ പോളിയാണ് അന്യസംസ്ഥാന തൊഴിലാളികളിലൂടെ ലാഭമുണ്ടാക്കുന്ന ടെക്ക്നിക്ക് തോമസ്സെട്ടന്
പറഞ്ഞു കൊടുക്കുന്നത്.
അങ്ങനെയാണ് എളുപ്പത്തിനു ‘മേരി’ എന്ന് തോമസ്സേട്ടന്‍ വിളിക്കുന്നതും
എന്നാല്‍ അതുമായി യാതൊരു ബന്ധവുമില്ലാത്തൊരു പേരുമുള്ള, ചപ്പിയ മൂക്കുള്ള മണിപ്പൂരിപ്പെണ്ണ്‍
ദൈവത്തിനും കൊതുകിനും ഒരുപോലെ സ്വന്തമായ നാട്ടിലെത്തുന്നത്.
****
ശംഖുമുഖത്ത് ഡ്യൂട്ടി
കിട്ടിയതില്‍ മേരി ഒരുപാട് സന്തോഷിച്ചിരുന്നു. പോരിവെയിലാണെങ്കില്‍ പോലും
കടലടുത്തുളളത് എന്തോ ഒരു ധൈര്യം പോലെ അവള്‍ക്കനുഭവപ്പെട്ടു.
കാനായിയുടെ മത്സ്യകന്യകയുടെ
അടുത്തായാണ് അവള്‍ സ്റ്റാളിട്ടിരുന്നത്. കന്യകയെ
കാണാന്‍ വരുന്ന ഞരമ്പുരോഗികളും
അല്ലാത്തവരുമെല്ലാം അവളുടെ ഐസ്ക്രീം വാങ്ങും. വാങ്ങുന്നവരോടെല്ലാം അറിയാവുന്ന
മലയാളത്തില്‍ അവള്‍ മറക്കാതെ നന്ദി പറഞ്ഞിരുന്നു.
വൈകുന്നേരം മൂന്ന്‍ മുതല്‍
രാത്രി പതിനൊന്നു വരെയാണ് ജോലി. ബാക്കി പകല്‍ അടുത്തുള്ളൊരു ഹോട്ടലില്‍
വെയിട്രസ്സുമാണവള്‍.
കടലുള്ളതിനാലും വളര്‍ത്തമ്മയില്ലാത്തതിനാലുമാണ്
അവള്‍ കേരളത്തെ സ്നേഹിച്ചിരുന്നത്.
****
കൂട്ടില്‍ നിന്നിറങ്ങിയ
രാഘവന് എന്ത് ചെയ്യണമെന്നറിയുമായിരുന്നില്ല. ഒരു ഹിമക്കരടിയെ സംബന്ധിച്ചിടത്തോളം
ചൂട് ഒരു വലിയ പ്രശ്നമായിരുന്നു.
ഐസ്ക്രീമിന് തണുപ്പാണെന്നും.
ഐസ്ക്രീമുളളിടം തണുത്തിരിക്കുമെന്നും അവന്റെ കുഞ്ഞുബുദ്ധിക്ക്
ചിന്തിച്ചെടുക്കാവുന്നൊരു ലോജിക്കായിരുന്നു.
നഗ്നയായ മത്സ്യകന്യകയോട് തന്റെ മഞ്ഞ നിറമുള്ള ശരീരത്തിനു എത്രമാത്രം
സമാനതകളുണ്ടെന്നു ചിന്തിച്ചിരിക്കുന്നതിന്നതിനിടയില്‍ ഐസ്ക്രീം പെട്ടിയില്‍
ഇടംപിടിച്ച കുഞ്ഞു ഹിമക്കരടിയെ മണിപ്പൂരിപ്പെണ്ണ്‍ ശ്രദ്ധിച്ചില്ല.
****
പെട്ടിക്കുള്ളില്‍
കരടിക്കുട്ടിയെ കണ്ടപ്പോള്‍ അവള്‍ക്ക് ഭയമല്ല തോന്നിയത്. അച്ഛന്‍ പണ്ട് വാങ്ങിത്തന്ന
റെഡ്ഡി ബിയര്‍ ജീവന്‍ വച്ച് തിരിച്ചുവന്നതായാണ് അവള്‍ കരുതിയത്.
അതുകൊണ്ട് തന്നെയാകണം അവള്‍
ഈ വിവരം തോമസ്സേട്ടനെ അറിയിക്കാത്തതും.
പിന്നീടുള്ള ദിവസങ്ങളില്‍
രാഘവനെയും കൂട്ടിയാണ് അവള്‍ ശംഖുമുഖത്തെത്തിയിരുന്നത്. ഹോട്ടലിലെ ജോലിയില്‍
നിന്നും കിട്ടുന്ന ഭക്ഷണവും ബാക്കിവരുന്ന ഐസ്ക്രീമുമെല്ലാം അവള്‍ രാഘവന് കൊടുക്കും.
അവന്‍ അവളെ സ്നേഹത്തോടെ നോക്കും. അവള്‍ അവന്റെ നെറ്റിയില്‍ തടവുമ്പോള്‍ അവനു
അവന്റെ അമ്മയെ ഓര്‍മ്മ വരും.
രാത്രികളില്‍ പെട്ടിയുടെ
മൂടി അല്പമോന്നുയര്‍ത്തി അവന്‍ പുറത്തേക്ക് നോക്കും. ഉറങ്ങുന്ന മത്സ്യകന്യകയെ അവന്‍
അങ്ങനെ നോക്കിയിരിക്കും. എപ്പോഴെങ്കിലും അവര്‍ കണ്ണുകള്‍ തുറക്കും എന്നവന്‍ വിശ്വസിച്ചിരുന്നു.
****
തന്റെ ജോലിക്കാര്‍ക്ക്
തങ്ങാന്‍ ഒരു ക്വാര്‍ട്ടേര്സ് തന്നെ തോമസ്സേട്ടന്‍ പണികഴിപ്പിച്ചിരുന്നു.
അവിടെയായിരുന്നു മേരിയുറങ്ങിയിരുന്നത്. രാഘവനെ അവള്‍ ഒളിപ്പിച്ചിരുന്നതും
അവിടെത്തന്നെ.
എന്തോ ഉടയുന്ന ശബ്ദം
കേട്ടാണ് രാഘവന്‍ ഉണര്‍ന്നത്.
മൂടിയുടെ ഇടയിലൂടെ അവന്‍
കണ്ടത് കരയുന്ന മേരിയെയാണ്. അവളുടെ ശരീരം കടല്‍ത്തീരത്തെ മത്സ്യകന്യകയെ
പോലെയായിരിക്കുന്നു. മഞ്ഞ നിറമുള്ള നഗ്നയായ മത്സ്യകന്യക. പക്ഷെ ഈ മത്സ്യകന്യക കണ്ണടച്ചിരിക്കുകയല്ല. അവളുടെ
കവിളില്‍ ഒരു കൈപ്പത്തി വീണ പാടുണ്ട്.
പെട്ടെന്ന്‍ അവന്റെ
കണ്ണുകള്‍ക്കും മേരിക്കും ഇടയിലായി ഒരു നിഴല്‍ വീണു. അരണ്ട വെളിച്ചത്തില്‍ അയാളെ
അവന്‍ കണ്ടു.
എന്നും രാവിലെ അയാള്‍
വരാറുണ്ട്. കാശ് വാങ്ങി തിരിച്ചു പോകും. പക്ഷെ രാത്രി ഇതാദ്യമായാണ്.
****
‘നിന്നെയൊക്കെ ചെല്ലും ചിലവും
കൊടുത്ത് ഞാന്‍ തീറ്റിപ്പോറ്റുന്നത് വെറും ഐസ്ക്രീം കച്ചോടത്തിനു മാത്രമല്ല. ഞാന്‍
പറയുന്നത് അനുസരിക്കുന്നതൊക്കെ ഇവിടെ നിന്നാല്‍ മതി. അല്ലാത്തതൊക്കെ സ്ഥലം
വിട്ടോണം’
അയാള്‍ അവളെ ആഞ്ഞു ചവിട്ടി,
മുടിയില്‍ പിടിച്ചുയര്‍ത്തി, വീണ്ടും അടിക്കാന്‍ കൈയോങ്ങി.
പെട്ടെന്ന്‍ അയാള്‍
നിലവിളിച്ചു. തോമസ്സേട്ടന്റെ കൈയില്‍ നിന്നും ചോര പൊടിയുന്നത് അവള്‍ കണ്ടു. അതില്‍
കടിച്ചുതൂങ്ങിയിരിക്കുകയാണ് രാഘവന്‍.
തോമസ്സേട്ടന്‍ വേദന കൊണ്ട്
പുളഞ്ഞു.
എങ്ങും ചോര. മേരി
എഴുന്നേറ്റ് തന്റെ നഗ്നത മറച്ചു.
അവള്‍ മത്സ്യകന്യകയല്ലാതായി
അവള്‍ രാഘവനെ നോക്കി.
തോമസ്സേട്ടന്റെ മുഖത്ത്
കടിച്ചിരിക്കുകയാണ് അവനിപ്പോള്‍.
തന്നോടൊപ്പം വരാന്‍ അവന്‍
ഉദ്ദേശിക്കുന്നില്ലായെന്നു അവള്‍ക്ക് മനസ്സിലായി.
ആ മഴയുള്ള രാത്രിയില്‍ അവള്‍
എവിടെയ്ക്കോ പോയി.
****
തോമസ്സേട്ടന്റെ നിലവിളി
കേട്ടുവന്നവരാരോ മൃഗശാലയില്‍ വിവരം അറിയിച്ചു. അവര്‍ വന്നു കരടിയെ വീണ്ടും
കൂട്ടിലാക്കി.
വിവരമറിഞ്ഞ കരടിപ്രദര്‍ശനക്കാരും
സ്ഥലത്തെത്തി. തങ്ങളുടെ നഷ്ടപ്പെട്ടു പോയ ഹിമാക്കരടിയെ തിരിച്ചുകിട്ടിയ
സന്തോഷത്തിലായിരുന്നു അവര്‍.
എന്നാല്‍ അവര്‍ കളി
തുടങ്ങും മുന്‍പേ കഥ മുന്നോട്ട് പോയിരുന്നു.
****
അക്രമിയായ കരടിക്കെതിരെ ആക്ഷനെടുക്കണം എന്ന്
പറഞ്ഞു ഒരു ജോലിയും കൂലിയും ഇല്ലാതിരുന്ന കുറെയെണ്ണം മുന്നോട്ട് വന്നു.
ഹൈക്കോടതിയില്‍ ഈ പേരില്‍ അഞ്ചാറു ഹര്‍ജിയും പോയി.
പോരേ പുകില്!
ലോകത്തിലെ സകലമാന വിഷനുകളും
വിഷങ്ങളുമെല്ലാം പണി തുടങ്ങി.
രാവിലെ കരടി പ്രശ്നത്തെക്കുറിച്ചൊരു
സംവാദം, പിന്നെ എസ് എം എസ് അയച്ചുള്ള
ജനവികാരം രേഖപ്പെടുത്തല്‍, പിന്നെ സര്‍ക്കാര്‍ അനാസ്ഥയുടെയും മനുഷ്യാവകാശത്തിന്റെയും
‘മൃഗാവകാശത്തിന്റെയും’ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കവര്‍ സ്റ്റോറി.
ചുരുക്കി പറഞ്ഞാല്‍ അവന്മാര് കുറെ ‘ഉണ്ടാക്കി’.
ഹര്‍ജി പോയ സ്ഥിതിക്ക് കേസ്
നടത്തിയല്ലേ പറ്റു.
രാഘവന് വേണ്ടി വാദിക്കാന്‍
വക്കീലില്ലാത്ത അവസ്ഥയില്‍ സര്ക്കാര് തന്നെ ഒരെണ്ണം തരപ്പെടുത്തിക്കൊടുത്തു.
എണ്‍ത്തെട്ട് ബാച്ചിലെ എല്‍ എല്‍ ബിയും പിന്നെയിപ്പോ
തേങ്ങവെട്ടും തൊഴിലാക്കിയ ഭുവനേന്ദ്രന് അതൊരു ലോട്ടറി തന്നെയായിരുന്നു.
ടീവീലും പത്രത്തിലുമൊക്കെ
ഭുവനേന്ദ്രന്‍ നിറഞ്ഞാടി.
കോടതിയില്‍ പ്രതിയെ ഹാജരാക്കേണ്ടത്
നിര്‍ബന്ധമായതിനാലും പ്രതിക്ക് കാലാവസ്ഥ പിടിക്കില്ലാന്നു റിപ്പോര്‍ട്ടുളളതിനാലും
കോടതിമുറി സെന്ട്രലൈസ്ട് എയര്‍ കണ്ടീഷന്‍ ചെയ്യാനാണ് ജഡ്ജി ത്രിവിക്രമന്‍ പിള്ള
ആദ്യമായി കൊടുത്ത ഉത്തരവ്.
അങ്ങനെ അതുമിതും പറഞ്ഞ് ഒരു
ഒന്നൊന്നര വര്‍ഷത്തിനു ശേഷം കേസ് തുടങ്ങി.
വാദിയുടെ വാദം കേട്ട
ഭുവനെന്ദ്രന് ‘യസ് യുവര്‍ ഓണര്‍’ എന്നും ‘ഐ ഒബ്ജക്റ്റ്’ എന്നുമല്ലാതെ അധികമൊന്നും
പറയാനുണ്ടായിരുന്നില്ല.
ഒടുവില്‍ വിധി വന്നു.
പ്രതിക്ക് ജീവപര്യന്തം
ഏകാന്ത തടവ്.
ആദ്യം ഞെട്ടിയത് സര്‍ക്കാരാണ്.
ഈ ജന്തുവിനെ പാര്‍പ്പിക്കാനുള്ള സൗകര്യം എന്തായാലും പൂജപ്പുരയിലില്ല. പിന്നെ അഥവാ
സെറ്റപ്പ് ഉണ്ടാക്കിയാല്‍ തന്നെ ചിലവ് എത്രയാന്നാ..
ഒടുവില്‍ ആ തീരുമാനം ഒരു
വിദഗ്ദ സമിതിക്ക് ഏല്പിക്കാന്‍ തീരുമാനിച്ചു.
അബ്ദുള്ള കമ്മീഷന്‍
രംഗപ്രവേശനം ചെയ്തു.
****
അബ്ദുള്ള കമ്മീഷന്‍
കിടന്നും ഇരുന്നും കമിഴ്ന്നുമൊക്കെ ആലോചിച്ചു. കരടിയെ എങ്ങനെ, എവിടെ ഏകാന്ത
തടവിനയക്കും?
ഒടുവില്‍ അവര്‍ അത്
കണ്ടെത്തി. അതിനെ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കുക.
ഇതിനു പിന്നിലും പല
സംവാദങ്ങളും പ്രതിസന്ധികളും
ഉപരോധങ്ങളുമൊക്കെ ഉണ്ടായെങ്കിലും ഏതോ ഒരുത്തന്‍ വിശപ്പ് ഒരു
രോഗമാണെന്ന് എന്ന് പറഞ്ഞതോടെ പുതിയ വിവാദത്തിനിടയില്‍
കരടി-പ്രശ്നം അപ്രത്യക്ഷമാവുകയാണുണ്ടായത്.
****
അങ്ങനെ രണ്ടു വര്‍ഷത്തിനു
ശേഷം രാഘവന്‍ നാട്ടില്‍ തിരിച്ചെത്തി.
ജീവവാസമില്ലായെന്നുറപ്പുള്ള
ഒരിടത്ത് അബ്ദുള്ള അവനെ ഇറക്കി വിട്ടു.
എന്നിട്ട് സ്വന്തം നാട്ടിലേക്ക്
തിരിച്ചുപോന്നു.
പോകുന്ന വഴിക്ക് അദ്ദേഹം കനകക്കുന്നിലൊന്നു
കയറി.
അവിടാരോ വെള്ളിമൂങ്ങയെ
കൊണ്ടുവന്നിട്ടുണ്ടത്രേ.
****
രാഘവന്‍ ഇന്നും കടല്‍പക്ഷികളെ
നോക്കി നില്‍ക്കാറുണ്ട്.
തോന്നുമ്പോഴെല്ലാം
നീന്തിപ്പറക്കാറുമുണ്ട്.
ഇടയ്ക്കിടെ അവന്‍ മത്സ്യകന്യകയെ
സ്വപ്നം കാണും. കടലിന്റെ
അടിത്തട്ടില്‍ സ്വസ്ഥമായി ഉറങ്ങുകയാണവള്‍.
രാഘവന്റെ മത്സ്യകന്യകയ്ക്ക്
മഞ്ഞ നിറമാണ്. ചപ്പിയ മൂക്കും...
അവന്‍ അമ്മയുടെ നെഞ്ചില്‍ അല്പം കൂടെ ചേര്‍ന്ന് കിടക്കും.
അവന്‍ അമ്മയുടെ നെഞ്ചില്‍ അല്പം കൂടെ ചേര്‍ന്ന് കിടക്കും.
THE END
നന്ദി:
കേട്ടുകൊണ്ടിരിക്കുന്ന പേരറിയാത്ത പാട്ടിന്
നല്ല പോസ്റ്റ്.... ഒരു ഗോൾ അടിക്കെട്ടെ?......
ReplyDeletenice..
ReplyDeleteനന്നായിട്ടുണ്ട് എന്നല്ല, വളരെ നന്നായിട്ടുണ്ട്...keep writing :)
ReplyDeleteനിന്റെ ആത്മഗതം വായിച്ചു ഗദ്ഗദം കൊണ്ടു. കഥാപാത്രങ്ങളെയെല്ലാം കോര്ത്തെടുത്ത് കഥയെമുന്നോട്ടുകൊണ്ടുപോക്കുന്നതിലുള്ള വൈഭവം ഗംഭീരം!! ചില ആനുകാലിക വിഷയങ്ങളും (നിഷേധ വോട്ട്) പേരുകളും (ഒബാമ - റഷ്യ) ഒഴിവാക്കുകയോ കുറച്ചുകൂടി ശ്രദ്ധാപൂര്വം പ്രയോഗക്കുകയോ ചെയ്തിരുന്നെങ്കില് ഒന്നു രണ്ടിടങ്ങളില് (ഇപ്പോള് നഷ്ടപ്പെട്ടുപോയ) നൈസര്ഗികത കൈവന്നേനെ. കാലഭേദമില്ലാതെ വായിക്കപ്പെടാവുന്ന ഒരു കഥയെ ഒരു കാലത്തിനപ്പുറം പ്രസക്തിയില്ലാത്ത ചില കണ്ണികള് ചേര്ത്തു കോര്ത്തെടുക്കാതിരുന്നെങ്കില്... അതേ സമയം കോടതിയും കേസും അബ്ദുള്ള കമ്മിറ്റിയുമെല്ലാം നന്നായിരുന്നു. തുടര്ന്നുള്ള സൃഷ്ടികള്ക്കായി കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും.
ReplyDeletemachanne polichallo...
ReplyDelete