യക്ഷി
ന്യൂയോര്‍ക്ക് നഗരത്തിലെ
അനേകായിരം മട്ടുപ്പാവുകളിലൊന്നില്‍ ജീവനും അനുപമയും അര്‍ദ്ധനഗ്നരായി ആകാശത്തെ
നോക്കിയിരുന്നു. അവളുടെ അഴിച്ചിട്ട മുടിയിഴകള്‍ അയാളുടെ നെഞ്ചില്‍ ഒരു പുതപ്പുപോലെ
ചേര്‍ന്നിരുന്നു. അതില്‍ നിന്നുമുയര്‍ന്ന കൂവളത്തെണ്ണയുടെ മണം മറ്റൊരു നാട്ടിലെ
മറ്റൊരന്തരീക്ഷത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നതായി ജീവനു
തോന്നി.
കൂവളത്തെണ്ണ
അമ്മയ്ക്കെന്നും പ്രിയപ്പെട്ടതാണ്. ഓരോ വട്ടവും നാട്ടില്‍ നിന്നെത്തുന്ന പെട്ടിയില്‍
അത് ഒളിച്ചിരിപ്പുണ്ടാകും. ഓര്‍മ്മയായും സ്നേഹമായും അത് ജീവനെ വേദനിപ്പിക്കാറുണ്ടെന്നു
അമ്മയ്ക്കറിയുമായിരുന്നില്ല.
അവര്‍ നോക്കിയിരുന്ന
ആകാശത്തില്‍ നക്ഷ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരേ നിറത്തിന്റെ പല ഭാവങ്ങള്‍
കൊണ്ട് ആരോ വരയ്ക്കാന്‍ ശ്രമിച്ച പൂര്‍ത്തിയാകാത്ത ചിത്രമായി അത് നിലകൊണ്ടു.
മെല്ലെ നീങ്ങുന്ന മേഘങ്ങള്‍ ഒരേ സമയം ഭീതിജനകമായും അതോടൊപ്പം ഏതോ അപൂര്‍വ സംഗീതത്തിന്‍റെ
ആരംഭത്തിനായി ഒരുങ്ങുന്ന നൃത്തച്ചുവടുകളുടെ ആദ്യ ഭാഗമായും
തോന്നിപ്പിച്ചു.
"അനു, നീ കോഫ്മാന്റെ 'ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിംഗ്' കണ്ടിട്ടുണ്ടോ?
"ഇല്ല". ആകാശത്ത്
നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു.
''കണ്ടിരിക്കേണ്ട ഒരു
ചിത്രമാണത്. അതില്‍ തെരേസയെ പ്രണയിക്കുന്നതിനു മുന്‍പേ തോമസ് സബീനയെ പ്രണയിച്ചിരുന്നു.
ശേഷവും സെക്ഷ്വാലിറ്റിക്കപ്പുറം എന്തൊക്കെയോ അയാള്‍ക്ക് സബീനയോടുണ്ടായിരുന്നു.
തെരെസയറിയാതെ അവളോടൊപ്പം കിടക്ക പങ്കിടുമ്പോഴെല്ലാം അയാള്‍ അത്യന്തം
സന്തോഷവാനായിരുന്നു. കുറ്റബോധങ്ങളൊന്നുമില്ലാതെ അവളുടെ മാറിടത്തില്‍ കിടന്നു
രാത്രികള്‍ കഴിക്കാന്‍ എങ്ങനെയാകും അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവുക?"
''എന്തെ? നിനക്ക് കുറ്റബോധം
തോന്നുന്നുണ്ടോ? അതോ പഴയ കാമുകിമാരോക്കെ മേഘങ്ങള്‍ക്കിടയിലൂടെ പ്രത്യക്ഷപ്പെട്ടു
തുടങ്ങിയോ?'' എന്നും അവളെ അവളാക്കിയ തന്റേടത്തോടെ അനുപമ ചോദിച്ചു.
ജീവന്‍ ചെറുതായൊന്നു ചിരിച്ചു.
അയാള്‍ തന്റെ കൈകളിറുക്കി.
അവര്‍ ഒന്നുകൂടി ചേര്‍ന്നിരുന്നു.
''നീ ഉത്തരം പറഞ്ഞില്ല. ആരാ
അവള്‍?''.
പലപ്പോഴും അനുപമ
അങ്ങനെയാണ്. ചോദ്യങ്ങള്‍ക്ക് മുന്പ് തന്നെ അവളുടെ പക്കല്‍ ഉത്തരമുണ്ടാകും.
''മായ''
''ഉം...അത് നീ ഇതുവരെ
പറയാത്ത ഒരു ഗഡിയാണല്ലോ മാഷേ. എന്തെ പെട്ടെന്ന് പൊട്ടിവിടരാന്‍? അവളോടൊപ്പവും നീ
ഇതുപോലെ മട്ടുപ്പാവില്‍ കെട്ടിപ്പിടിച്ചിരുന്നു കളള്കുടിച്ചിട്ടുണ്ടാ?'' .
കൈയിലെ ഗ്രേപ് ജ്യൂസോഴിച്ച മക്കിന്റോഷ്
ആകാശത്തേക്കുയര്‍ത്തി നുണക്കുഴി വ്യക്തമാക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
ജീവന്‍ പെഗ്ഗിനുള്ളിലെ
നക്ഷത്രങ്ങളില്‍ നിന്നുമൊരു സിപ്പെടുത്തുകൊണ്ട് പറഞ്ഞു.
''കെട്ടിപ്പിടിച്ചിരുന്നിട്ടുണ്ട്.
കള്ളുകുടിക്കാന്‍ പറ്റിയിട്ടില്ല.''
''എന്തായാലും നീ കഥ പറ.
ഞാനാണെങ്കില്‍ ആകെക്കൂടെ സ്റ്റക്കാ. എഴുതാനിരുന്നിട്ട് ഒരഅക്ഷരം പോലും തെളിയുന്നില്ല. അക്കംപ്ലിഷ്ട് ചിത്രകാരന്റെ ലൈഫ് സ്റൊരിയില്‍ വല്ല
സ്കൊപ്പുമുണ്ടേല്‍ കഞ്ഞികുടിക്കുള്ള വകയായെ...''
''അതെയോ? നീ ഒരു കട്ട് ത്രോട്ട്
ആണെന്ന് ഞാന്‍ മുന്പ് പറഞ്ഞിട്ടുണ്ടോ?''
''പിന്നെ..പലവട്ടം,
അതറിഞ്ഞിട്ടാണല്ലോ നീയെന്നെ കെട്ടിയെ. അത് വിട്. നീ നിന്റെ മായയെ കുറിച്ച് പറ..''
ജീവന്‍ വീണ്ടും ഒരു
സിപ്പെടുത്തു.
''നാം നമ്മുടെ കഥകള്‍
പലരോടായി പലവട്ടം പറയുമ്പോള്‍ നാമറിയാതെ അടര്‍ന്നു വീഴുന്ന സത്യങ്ങള്‍ എത്രമാത്രമാണെന്ന്‍
നിനക്കറിയ്യോ?
നാം നമ്മുടെ കഥകള്‍
പറയുമ്പോള്‍ പലപ്പോഴും സത്യങ്ങളെ മറക്കാറുണ്ട്. അല്ലെങ്കില്‍ മറന്നു പോകാറുണ്ട്.
കഥ പറച്ചിലിന്റെ ലഹരിയില്‍, ആനന്ദത്തില്‍ നാം പല സത്യങ്ങളെയും മറക്കുന്നു.''
''കളള് തലയ്ക്ക് പിടിച്ചോ
മാഷേ..?'' അനുപമ അല്പം ആക്ഷേപത്തോടെ തന്നെ ചോദിച്ചു.
''നിനക്ക് കഥ കേള്‍ക്കണമെന്നല്ലേ
പറഞ്ഞത്. എന്നാ കേട്ടോ. സംഗതി ഇച്ചിരി സര്‍റിയലാ..ആട്ടെ, നിനക്ക് ഈ യക്ഷികളിലൊക്കെ
വിശ്വാസമുണ്ടോ?''
''അങ്ങനെ ചോദിച്ചാല്‍...ആ
വേണമെങ്കില്‍ വിശ്വസിക്കാം.''
''എന്നാല്‍ കേട്ടോ...''
ജീവന്‍ തന്റെ യക്ഷിക്കഥ
പറഞ്ഞു തുടങ്ങി.
*****
‘’ഞാന്‍ മായയെ ആദ്യമായി
കാണുന്നത് തൊടിയിലെ പാരിജാതത്തിന്റെ ചോട്ടില്‍ വെച്ചാണ്. സാധാരണ യക്ഷികള്‍ പാലയ്ക്കുചുറ്റുമല്ലേ
വിഹരിക്കുക. എന്നാല്‍ മായ അങ്ങനെയല്ല. അവള്‍ക്കിഷ്ടം പാരിജാതത്തോടാണ്.
നിനക്ക് തോന്നിയിട്ടില്ലേ പാരിജാതം
അണ്ടര്‍റേറ്റട് ആണെന്ന്.
എന്ത് ഭംഗിയാണതിന്!
എങ്കിലും പ്രണയിക്കുന്നവര്‍ക്കോ
പ്രാര്‍ത്ഥിക്കുന്നവര്‍ക്കോ വേദനിക്കുന്നവര്‍ക്കോ എന്തിനു മരിക്കുന്നവര്‍ക്ക്
പോലും ... ആര്‍ക്കും പാരിജാതത്തെ വേണ്ട. ഒരുപക്ഷെ ആര്‍ക്കും വേണ്ടാത്തത് കൊണ്ടാകാം
അവള്‍ക്കത് പ്രിയപ്പെട്ടതായത്. അവള്‍ക്കെന്നും ശ്രദ്ധിക്കപ്പെടാത്തവയോടായിരുന്നു
ഇഷ്ടം.’’
പതിമൂന്നു വയസ്സുകാരന്റെ
മുന്നില്‍ ഹാഫ് സാരിയുടുത്തും കറുത്ത പൊട്ടിട്ടും, അഴിച്ചിട്ട മുടിയോടെയും
നുണക്കുഴിയോടെയും വന്നു നിന്നവള്‍
യക്ഷിയാണെന്നു അവനു മനസ്സിലാകുന്നത് ഒടുവില്‍ പിന്നീടൊരിക്കല്‍ അവള്‍ തന്നെ തുറന്നു പറയുമ്പോഴാണ്.
കൂടെപ്പിറപ്പുകളില്ലാതെ
ഒറ്റയ്ക്ക് ഓലക്കാറ്റാടികള്‍ പറത്തി ബാല്യം കഴിച്ചവന് അവള്‍ എന്തൊക്കെയോ
ആയിരുന്നു. എങ്കിലും അന്ന് മുതല്‍ക്കേ ആരോടും പറയാതെ ഒരു സ്വകാര്യതയായി അവളെ അവന്‍
എന്ത്കൊണ്ട് സൂക്ഷിച്ചു എന്നറിയില്ല. ആരോടും പറയരുതെന്ന് ആരോ പതിവായി കാതില്‍
മന്ത്രിച്ചിരുന്നിട്ടുണ്ടാകണം .
''അവള്‍ക്കും അമ്മയെപ്പോലെ
കൂവളത്തെണ്ണ ഒരുപാടിഷ്ടായിരുന്നു. പാരിജാതവും കൂവളവും ചേരുന്ന പെര്‍ഫ്യൂമുകള്‍
പിന്നീട് തേടിയിട്ടുണ്ട്. ഒരു ഫ്രഞ്ച് കാരനും /- കാരിക്കും അങ്ങനൊരു കോമ്പിനേഷന്‍ ഇതുവരെ തലയിലുദിച്ചിട്ടില്ലത്രേ’’
****
''തെളിഞ്ഞ മാനത്തെ
കറുപ്പിക്കാനും, വെട്ടുന്ന വെയിലത്ത് മഴ പെയ്യിക്കാനും നിമിഷങ്ങള്‍ കൊണ്ട്
നക്ഷത്രങ്ങളെ പ്രത്യക്ഷമാക്കാനും അപ്രത്യക്ഷമാക്കാനും അവള്‍ക്ക് കഴിയുമായിരുന്നെന്നു പറഞ്ഞാല്‍ നീ
ഞാന്‍ കളവു പറയുകയാണെന്നെ കരുതുള്ളൂ അല്ലേ...''
''ഞാനതിനു ചോദ്യങ്ങളൊന്നും
ചോദിച്ചില്ലല്ലോ. കളളത്തരമാണെന്നു വിളിച്ചു കൂവിയുമില്ല. ഞാന്‍ നിന്റെ കേള്‍വിക്കാരിയല്ലേ.
അനുസരണയുള്ള കേള്‍വിക്കാരി.''
വീണ്ടും അമിതഭാവങ്ങളൊന്നുമില്ലാതെ
അനുപമ മറുപടി പറഞ്ഞു.
ജീവന്‍ തുടര്‍ന്നു.
''ബാല്യം പടിയിറങ്ങി യൌവനം
വന്നപ്പോഴും അവള്‍ എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പകലുകളില്‍ ആരുമറിയാതെ
അവളെന്റെ കൂടെ വരും. എന്റെ നിഴലിനോടോപ്പം സഞ്ചരിക്കും. എന്റെ മേല്‍ വീഴാന്‍
കൊതിച്ച ഇലകളെപ്പോലും അവള്‍ കാറ്റിന്റെ കൈകള്‍ കൊണ്ട് തട്ടിയകറ്റും. രാത്രികളില്‍
അവള്‍ എന്നോടൊപ്പം കിടക്കും. തട്ടിലെ ഓടുകള്‍ ഓരോന്നായി എടുത്തുമാറ്റി ഞങ്ങള്‍
ആകാശത്തെ നോക്കി കിടക്കും. ഉറങ്ങാതെ, ഉരിയാടാതെ, സ്പര്‍ശിക്കകൂടെ ചെയ്യാതെ എത്രയോ
രാത്രികള്‍ ഞങ്ങള്‍ അങ്ങനെ കിടന്നിട്ടുണ്ടെന്നറിയുമോ?
അങ്ങനെയുള്ള ഏതോ ഒരു രാത്രി
അവള്‍ ഇങ്ങനെ പറഞ്ഞത് ഞാനോര്‍ക്കുന്നു..
'ജനിമൃതികള്‍ക്കപ്പുറം
നക്ഷത്രങ്ങള്‍ മാത്രമുള്ളൊരിടമുണ്ട്. ഭൂമിക്കും മുന്‍പേ ജന്മമെടുത്ത
ലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ടവിടെ. അതില്‍ രണ്ടു നക്ഷത്രങ്ങളായി, ജനിമൃതികള്‍ക്കപ്പുറം ഞാനും
നീയും...'
****
‘’അവളുടെ കണ്ണുകളില്‍ കര്‍പ്പൂരമെരിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കറുത്ത കണ്ണുകള്‍ക്കുള്ളില്‍, ആഴത്തില്‍...
കെടാതെ എരിയുന്ന കര്‍പ്പൂരം.
ഒരുനാള്‍ പക്ഷെ, അതണയുന്നതും ഞാന്‍ കണ്ടു. എന്റെ ആദ്യ
പ്രണയസാക്ഷാത്കാരമുണ്ടായ അതേ നാളില്‍ അവളുടെ കെടാവിളക്ക് കെട്ടുപോവുകയായിരുന്നു.
അന്ന് രാത്രിയും ഞാന്‍ അവളോടൊപ്പം തന്നെ കിടന്നു.
യക്ഷികള്‍ക്ക് കണ്ണുനീരില്ലത്രേ.
യക്ഷികള്‍ക്ക് കണ്ണുനീര് ചോരയാണ്.. തലയിണയുടെ അവളുടെ പകുതി അന്ന് ചോരമണമറിഞ്ഞു. എന്റെ
പകുതിയിലാകട്ടെ സ്സപ്നങ്ങളൊലിച്ചിറങ്ങി.
****
പിന്നെ കുറെനാള്‍ അവളെ
കാണാതായി. ഞാന്‍ തേടിയതുമില്ല.
പിന്നീട് നഷ്ടബോധങ്ങളും
വിരഹബോധങ്ങളും വന്നു കൂടിയപ്പോള്‍ പാരിജാതത്തിന്റെ ചോട്ടിലും കല്ലമരത്തിന്റെ
തണലിലും ഞാന്‍ ചെന്നിരുന്നു. ഓടുകളിലാക്കി രാത്രികളോളം കാത്തിരുന്നു. അവള്‍
വന്നില്ല.
ഒടുവില്‍ നൊമ്പരങ്ങള്‍ കൊണ്ട്
അടക്കിക്കരഞ്ഞ ഒരു രാത്രി അവള്‍ വീണ്ടും വന്നു.
അന്ന് അവളുടെ മടിയില്‍ തല
വെച്ചാണ് ഞാന്‍ കിടന്നത്. ഉറങ്ങിയില്ല. അവളെന്റെ തലമുടിയിഴകള്‍ക്കിടയിലൂടെ കൈയ്യോടിച്ച്
തലോടിക്കൊണ്ടേയിരുന്നു.
അന്ന്, അവളുടെ മടിയില്‍ തല
വെച്ച് ആകാശം കണ്ടുകിടന്ന നിശ്ശബ്ദമായ ആ രാത്രി. അതായിരുന്നു ഞാന്‍ ഇതുവരെ
അനുഭവിച്ചിട്ടുളളതില്‍ ഏറ്റവും സുന്ദരമായ രാത്രി. അന്ന്‍ ആ മടിയില്‍ കിടന്നപ്പോള്‍
അനുഭവിച്ച ആനന്ദവും സമാധാനവും മറ്റൊരിക്കലും ഒരിടത്ത് നിന്നും ഞാന്‍
അനുഭവിച്ചിട്ടില്ല. നീയടക്കമൊരു പെണ്ണിനും അങ്ങനെയൊരു രാത്രി സമ്മാനിക്കാന്‍
കഴിഞ്ഞിട്ടില്ല.''
ഇങ്ങനെ പറഞ്ഞു നിര്‍ത്തുമ്പോള്‍
ഇരുളിന്റെ മറവില്‍ അനുപമയുടെ കൃഷ്ണമണികള്‍ക്കുള്ളിലെ കറുത്ത വട്ടം വികസിക്കുന്നത്
ജീവന്‍ മനസ്സില്‍ കണ്ടു. അതങ്ങനെയാണത്രേ. ഉള്ളില്‍ കൊള്ളുന്ന സത്യങ്ങള്‍ കേള്‍ക്കുമ്പോള്‍
കൃഷ്ണമണികള്‍ക്കുള്ളിലെ ആ കറുത്ത വട്ടം നാമറിയാതെ വികസിക്കും. നാം പറയുന്ന കഥകള്‍ക്കിടയില്‍
ഓരോതവണയും അടര്‍ന്നു വീഴുന്ന സത്യത്തിന്റെ ഓരോ കണങ്ങള്‍ക്കും സമാന്തരമായി നമ്മുടെ
കൃഷ്ണമണികള്‍ക്കുള്ളിലെ കറുത്ത വട്ടം വികസിക്കുമത്രേ. അടര്‍ന്നു വീഴുന്ന സത്യങ്ങള്‍
കൃഷ്ണമണിയില്‍ കറുത്ത വട്ടത്തിന്റെ ഗര്‍ത്തത്തിലേക്ക് തന്നെയാണത്രേ വീഴുന്നത്.
നാമറിയാതെ അവ നമ്മുടെയുള്ളില്‍ തന്നെ അലിഞ്ഞു ചേരുകയാണ്.
എന്നാല്‍ അനുപമയുടെ കൃഷ്ണമണികള്‍ക്കുള്ളിലെ
കറുത്ത വട്ടം അപ്പോള്‍ വികസിച്ചിരുന്നില്ല, അവളുടെ ചുണ്ടുകളില്‍ പക്ഷെ ഇരുളിന്റെ
മറവില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
****
''അന്നായിരുന്നു പക്ഷെ അവളെ
ഞാന്‍ അവസാനമായി കാണുന്നത്. പിന്നീടൊരിക്കലും ഓടുകള്‍ക്കിടയിലൂടെ ആകാശം കാണാന്‍
എന്റെ പ്രിയപ്പെട്ട യക്ഷി വന്നിട്ടില്ല... ''
വര്‍ഷങ്ങള്‍ക്കു ശേഷം
മാറാലകളാല്‍ അലങ്കരിക്കപ്പെട്ട ആ പഴയ മുറിയിലേക്ക് കടന്നു ചെന്നപ്പോഴും ആരോ
ഇപ്പോഴും ആ ഓട്ടുപാളികള്‍ ഇളക്കി വച്ചിരിക്കുന്നതായി ജീവന്‍ ശ്രദ്ധിച്ചിരുന്നു .
എലികള്‍ പല്ലുകള്‍ കൊണ്ടു നടത്തിയ
പരീക്ഷണങ്ങള്‍ക്ക് ശേഷവും ആ പഴയ തലയിണയില്‍ യക്ഷിയുടെ പകുതിയില്‍ ചോരമണമുളളതായും
അവനു തോന്നിയിരുന്നു
****
ജീവന്‍ പറഞ്ഞു നിര്‍ത്തി.
അനുപമയുടെ മറുപടിക്കായി അവന്‍ കാത്തിരുന്നു.
''കഴിഞ്ഞോ യക്ഷിക്കഥ?''
‘’കഴിഞ്ഞു. എങ്ങനുണ്ട്.?’’
''ആ...ഇതിലും നല്ലത്
കേട്ടിട്ടുണ്ട്.'' സംഭാഷണം നിര്‍ത്താനെന്നവണ്ണം അവള്‍ പറഞ്ഞു.
''എനിക്കറിയാം നീ
വിശ്വസിക്കില്ലെന്ന്. എങ്കിലും നീ വിശ്വസിച്ചാലുമില്ലെങ്കിലും. ഞാന്‍ പറഞ്ഞതൊക്കെ
സത്യാ. ''
'അല്ലാന്നു ഞാന്‍
പറഞ്ഞില്ലല്ലോ. ആട്ടെ ജനിമൃതികള്‍ക്കപ്പുറം എന്തുണ്ടെന്നാ നിന്റെ യക്ഷി പറഞ്ഞെ?''
''നക്ഷത്രങ്ങള്‍.''
''ഉം. യക്ഷി കുറച്ച്
കാല്പനിക-കഷായം കുടിച്ചിട്ടുണ്ടെന്ന് തോന്നണു. ആ..ആയിക്കോട്ടെ.''
ജീവന്‍ നിശ്ശബ്ദനായി. അവന്‍
ഉള്ളില്‍ ചിരിച്ചു. അവന്‍ തന്റെ കൈകള്‍ അല്പം കൂടെയിറുക്കി.
അവര്‍ ഇരുവരും വീണ്ടും
നക്ഷത്രങ്ങളില്ലാത്ത ആകാശത്തെ നോക്കിയിരുന്നു.
****
മേഘങ്ങളുടെ പോക്ക് വരവുകള്‍ക്കിടയില്‍
അങ്ങിങ്ങായി നക്ഷത്രങ്ങള്‍ പൊട്ടിവിടരുന്നത് ജീവന്‍ കണ്ടു.
അവന്റെ കണ്ണുകള്‍ സ്വമേധയാ
കണ്ണുനീര്‍ പൊഴിച്ചു. അവന്റെ കാതുകളില്‍ യക്ഷിയുടെ വാക്കുകള്‍ വന്നു വീണു.
'ജനിമൃതികള്‍ക്കപ്പുറം
നക്ഷത്രങ്ങള്‍ മാത്രമുള്ളൊരിടമുണ്ട്. ഭൂമിക്കും മുന്‍പേ ജന്മമെടുത്ത
ലക്ഷക്കണക്കിന് നക്ഷത്രങ്ങളുണ്ടവിടെ. അതില്‍ രണ്ടു നക്ഷത്രങ്ങളായി, ജനിമൃതികള്‍ക്കപ്പുറം ഞാനും
നീയും...'
വാക്കുകളോരോന്നായി
കാതുകളില്‍ വന്നു വീഴുമ്പോഴും അവളുടെ ശബ്ദം അറിയാതെ മാറുന്നതായി ജീവനു തോന്നി. അവ
അന്തരീക്ഷത്തില്‍ തട്ടി കഷണങ്ങളായി തെറിക്കുന്നു. ഓരോ കഷണവും
ശബ്ദിച്ചുകൊണ്ടിരിക്കുന്നു. അത്പക്ഷെ യക്ഷിയല്ല മറ്റാരോ ആണ്. ഒരുപാട് പരിചയമുള്ള
മറ്റാരോ.
അതിനിടയില്‍ അനുപമ അയാളുടെ
കൈകള്‍ വിടുവിച്ചു. അവള്‍ എഴുന്നേറ്റ് നിന്ന് കൈകള്‍ നീട്ടി. മനസ്സില്ലാമനസ്സോടെ
ജീവന്‍ ആ കൈകള്‍ പിന്തുടര്‍ന്നു. അപ്പോഴാണ് അനുപമയുടെ ചുണ്ടുകള്‍ ചലിക്കുന്നത്
അവന്‍ കണ്ടത്. അവയില്‍ നിന്നുമൂര്‍ന്നു വീഴുന്ന വാക്കുകളുടെ കഷണങ്ങള്‍...
‘’ജനിമൃതികള്‍ക്കപ്പുറം...''
ജീവന്‍ അനുപമയുടെ
കണ്ണുകളിലേക്ക് നോക്കി. അവയുടെ ആഴങ്ങളില്‍ അവന്‍ കര്‍പ്പൂരമെരിയുന്നത് കണ്ടു.
ആ രാത്രി ജീവന്‍ അവളുടെ
മടിയില്‍ തല വെച്ചു കിടന്നു. അവന്‍ ഉറങ്ങിയില്ല. അവള്‍ അവന്റെ തലമുടിയിഴകള്‍ക്കിടയിലൂടെ
കൈയ്യോടിച്ചുകൊണ്ടേയിരുന്നു...
The End ;)
_/\_ _/\_ _/\_
ReplyDelete'നാം നമ്മുടെ കഥകള്‍ പലരോടായി പലവട്ടം പറയുമ്പോള്‍ നാമറിയാതെ അടര്‍ന്നു വീഴുന്ന സത്യങ്ങള്‍ എത്രമാത്രമാണെന്ന്‍ നിനക്കറിയ്യോ?'
ReplyDelete- ചിലപ്പോഴൊക്കെ ഓർമ്മകൾ മാത്രമായി മനുഷ്യനെന്ന പുറ്റിലേക്ക് മറഞ്ഞിരിക്കുന്ന 'കറുത്ത വട്ടങ്ങൾ', ഭ്രമമെന്നു നമുക്കുപോലും തോന്നിപ്പോകുന്ന ആശക്തിയുടെ നിമിഷങ്ങൾ.. മനോഹരമായ വായനാനുഭവം.. താങ്കളുടെ അവതരണം വ്യത്യസ്തമാണ്.. ആശംസകൾ..
Nice :)
ReplyDeleteകഥകൾ മോഹിപ്പിക്കുന്നു... വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു...താങ്കളുടെ വിരൽത്തുമ്പിലൊരു യക്ഷിയുണ്ട് വാക്കുകൾ കൊണ്ട് ഭ്രമിപ്പിക്കുന്നവൾ.
ReplyDeleteപാരിജാതം അണ്ടർറേറ്റഡ് ആണ്ന്ന്
ReplyDeleteഅത്രേയുള്ളൂ
ReplyDeleteനല്ല കഥ.അതിഗംഭീരം.
ReplyDeleteഇനിയും വരാം..