കോട





ഞാൻ ചെറുതും എന്റെ അനുജൻ തീരെ ചെറുതും ആയിരുന്ന ഒരു വേനലവധിക്കാലത്താണ് കോട ആദ്യമായി ഞങ്ങളുടെ വാടകവീട്ടിലേക്ക് വരുന്നത്. കോടയുടെ യഥാർത്ഥ പേര് എന്താണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അവർ മണ്ണിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞുചേർന്ന്, അവിടം മുറുക്കിച്ചുവപ്പിച്ചു കാലങ്ങൾക്ക് ശേഷമാണ് അവർക്ക്‌ ജഗദമ്മ എന്നൊരു പേരുണ്ടായിരുന്നതായും, ജനിച്ചുവീണപ്പോഴും പൂത്തുവളർന്നപ്പോഴും ആരും അവരെ കോടയെന്ന് വിളിച്ചിരുന്നില്ലെന്നും ഞാനറിയുന്നത്. ഫേഷ്യൽ പാൽസി എന്നൊരു അസുഖമുണ്ടെന്നും അത് ആർക്കും എപ്പോൾ വേണമോ വരാമെന്നുമൊക്കെ ഞാൻ അറിയാനാകട്ടെ ഇനിയും കാലമുരുളേണ്ടിയിരുന്നു. 


നഗരമെന്നോ ഗ്രാമമെന്നോ പറയാനാകാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ വാടകവീട്. മൂന്നു മുറികളും ഒരു ഹാളും അടുക്കളയുമുള്ള ആ വീടിന്റെ ചുമരുകൾ തീരെ ബലമില്ലാത്തതും വിരലുകൾ കൊണ്ട്  ആഞ്ഞമർത്തിയാൽ അടർന്നുവീഴുന്നതുമായിരുന്നു. കൂട്ടിനു അമ്മ വല്ലപ്പോഴും അമ്മുമ്മ തരംകിട്ടുമ്പോൾ എല്ലായ്പ്പോഴും  പറഞ്ഞുതന്നിരുന്ന  കഥകൾ മാത്രമുണ്ടായിരുന്നതിനാലാകാം  അതൊരു അരക്കില്ലമാണെന്നും ഏതെങ്കിലും ഒരു രാത്രിയിൽ അതിനോടൊപ്പം ഞങ്ങളും  കത്തിയമരുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.   


ഞങ്ങളുടെ അരക്കില്ലത്തിനു നീളമുള്ള മുറ്റമായിരുന്നു. ആ മുറ്റത്ത്  ശിഷ്ടജീവനുള്ള മോണയിൽ  നിന്നും ഇനിയും അടർന്നുപോകാത്ത പല്ലുകൾ പോലെ ആകാശത്തെ നോക്കി ചിരിച്ചു കിടന്നിരുന്ന  കൂർത്ത കല്ലുകളും, ഭൂപടത്തിലെ പച്ച രാജ്യങ്ങൾ പോലെ കാണപ്പെട്ട പായൽപറ്റങ്ങളും എന്റെ പാദങ്ങളെ വേദനപ്പിച്ചും തഴുകിയും കഴിഞ്ഞുപോന്നു. 


മുറ്റത്ത് വീടിനോട് ചേർന്ന് ഒരു ആപ്പിൾ ജാമ്പമരമുണ്ടായിരുന്നു(അതിനെ അങ്ങനെ തന്നെയാണോ വിളിക്കേണ്ടത് എന്ന് എനിക്കിന്നും അറിഞ്ഞുകൂട). ആപ്പിൾ ജാമ്പക്ക് പഴുത്തു ചുവന്ന ആപ്പിളിന്റെ മധുരവും ജാമ്പക്കയുടെ നേരിയ പുളിയുമായിരുന്നു. ആ നാട്ടിൽ സ്രഷ്ടിയിലും സ്ഥിതിയിലും ഏകാകിയായിരുന്നതിനാലും  വ്യത്യസ്ത രുചികളോട് എതിർപ്പുകളില്ലാതിരുന്നതിനാലും ആ ജീവബിന്ദു സ്‌കൂൾ പിള്ളേരുടെ കല്ലേറും, പേരും ഊരും അറിയാത്ത പക്ഷികളുടെയും വെകിളിപിടിച്ച അണ്ണാറക്കണ്ണന്മാരുടെയും  ഞോടലുകളും മാന്തലുകളും സഹിച്ചു അതിന്റെ ജീവനം അതിജീവനമാക്കി. വീടിനുപിന്നിലായി കൂട്ടം കൂടി നിന്ന വാഴകൾക്കും  വശങ്ങളിൽ ചിതറിക്കിടന്ന ഒടിഞ്ഞ ടൂബ്  ലൈറ്റുകൾക്കുമിടയിൽ ചുവന്ന അട്ടകളുടെയും ഹീറോപ്പേനകളുടെയും സാമ്രാജ്യമായിരുന്നു. അവരുടെ ഗ്രാമങ്ങളുടെ ആൽത്തറകളും സമ്മേളന സ്ഥലങ്ങളുമെന്നോണം  മഞ്ഞിച്ച കൂണുകളും തൊട്ടാവാടികളും കാണപ്പെട്ടു. 


അന്ന് അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അവർ രാവിലെ ഏറെ ദൂരമുള്ള സഹകരണ ബാങ്കിലേക്ക്  പോകുകയും വൈകിട്ട് ഇരുണ്ടശേഷം മാത്രം വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നപ്പോൾ അച്ഛനാകട്ടെ വെളുക്കും മുന്നേ തന്നെ എങ്ങോട്ടോ പോകുകയും ഇരുൾ വീണശേഷവും വീട്ടിലേക്കെത്താൻ ഞങ്ങൾ ഉറങ്ങും വരെ എവിടെയോ കാത്തിരിക്കുകയും ചെയ്തിരുന്നു.


അനുജൻ അന്ന് നടന്നുതുടങ്ങിയിട്ടില്ല. അവനെയും എന്നെയും വീട്ടിൽ ആരുമില്ലാത്ത നേരത്ത് നോക്കിവളർത്താനാണ് കോട വരുന്നത്. അവരുടെ വരവ് കണ്ടിരിക്കേണ്ട ഒന്നാണ്. ഇടുപ്പ് ഇടത്തേക്ക് ചെരിച്ചുണ്ടാക്കിയ വളവിൽ മുണ്ടുകൊണ്ടു കെട്ടിയ ഒരു ഭാണ്ഡമുണ്ട്. അതിനുള്ളിൽ വെറ്റിലയും ചുണ്ണാമ്പും കുറേ അടയ്ക്കകളുമല്ലാതെ രണ്ടു വെള്ളമുണ്ടും മാത്രമാണുണ്ടായിരുന്നതെന്ന് ഞാൻ പിന്നീടൊരവസരത്തിൽ മനസിലാക്കിയിരുന്നു. ഇടത്തേക്കുള്ള ഇടുപ്പിന്റെ വളവിനെ സമീകരിക്കാനെന്നപോലെ മുഖത്ത് വലതുവശത്തായി താഴത്തെ ചുണ്ടിനോട്  ചേർന്നാണ് കോടയുടെ കോട്. ഒരിക്കലും പൂർണമായി അടയാത്ത അവരുടെ പല്ലുകളില്ലാത്ത വായിൽ നിന്നും കോടയിലൂടെ ഇളം ചോരപോലെ മുറുക്കാനൂർന്നൊലിച്ചിരുന്നു. സങ്കല്പങ്ങളിലെ മന്ത്രവാദിനികളെ ഓർമിപ്പിക്കുന്ന ആ രൂപം എന്നിൽ ഭയമുണ്ടാക്കിയിരുന്നു, അവരുടെ വൈരൂപ്യം അറപ്പും. 


കോടയുടെ വരവോടെ എന്റെ സ്വാതന്ത്ര്യത്തിന്റെ  അതിർത്തികൾ വീണ്ടും ചുരുങ്ങുകയാണ്. കോടയെ അംഗീകരിയ്ക്കാൻ എന്റെ മനസ്സ് തയ്യാറായിരുന്നില്ല. അവരുടെ ചകിരി പോലുള്ള വെളുത്തു നരച്ച  മുടിയും, വാർദ്ധക്യം ചുളിച്ചുമടക്കിയ കവിളുകളും, ടർക്കി കോഴിയെ പോലെ തൂങ്ങിയാടുന്ന തൊണ്ടപ്പുറവും ഇതിലെല്ലാമുപരി സദാ തുപ്പലൊലിക്കുന്ന കോടും കാണുമ്പോൾ അറപ്പും വെറുപ്പും ചേർന്ന് എന്നെ ചൊടിപ്പിച്ചു. അവരുണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയില്ലാത്തതായും അവർ കുളിപ്പിക്കുമ്പോൾ എന്റെ ശരീരത്തിലേക്ക് ലോകത്തിലെ സകല അഴുക്കുകളും വന്നുചേരുന്നതായും എനിക്ക് അനുഭവപ്പെട്ടു. കോട എന്നോട് പറയുന്ന, എന്നാൽ പലപ്പോഴും എനിയ്ക്ക് തിരിയാത്തതുമായ സ്നേഹവാക്കുകൾ അർത്ഥം വെച്ചുള്ളതും കളിയാക്കലുമായി എനിക്ക് തോന്നി. അവരിൽ നിന്നും വമിച്ചിരുന്ന വെറ്റിലമണം  എന്നെ അലോസരപ്പെടുത്തുകയും അവരുടെ തൊണ്ടയിൽ നിന്നും  കോട് താണ്ടി  പുറത്തുവരുന്ന ശബ്ദങ്ങൾ ഏതോ നികൃഷ്‌ട മൃഗത്തിന്റെ ജല്പനങ്ങളായി എന്നെ അസ്വസ്ഥതപെടുത്തുകയും ചെയ്തു.


കോടയോട് പ്രകടമായി ഞാൻ യുദ്ധം പ്രഖ്യാപിക്കാൻ കാരണം ബാലഭൂമിയാണ്. അന്ന് ഞങ്ങളുടെ വീട്ടിൽ ബാലരമയുണ്ടായിരുന്നു. എന്നാൽ അതിനേക്കാൾ ഭംഗിയുള്ളതും നല്ല കഥകളുള്ളതും ബാലഭൂമിയിലായിരുന്നു. ബാലഭൂമി വാങ്ങണമെങ്കിൽ പാല് വാങ്ങുന്ന വീടിനപുറവും പലവ്യഞ്ജനക്കടയ്ക്കിപ്പുറവുമായുള്ള ഒരു ചെറിയ പെട്ടിക്കടയിൽ പോണം. അത് നടത്തിയിരുന്നത് ഏതാണ്ട് പൂർണമായും മൊട്ടയായിരുന്ന ഒരു വൃദ്ധനായിരുന്നു. തടിപ്പലകകൾ ചേർത്തുവെച്ച വാതിലുള്ള ആ പീടികയിൽ കയറുകൊണ്ട് കെട്ടിനിർത്തിയ തടിത്തട്ടിന്മേൽ കണ്ണാടിഭരണികളിൽ നിറമുള്ള മിട്ടായികളും  കാരയ്ക്കയും പഞ്ചസാരയിട്ടുണക്കിയ പുളിയുമുണ്ടായിരുന്നു. അതിനുമുകളിലായി അയപോലെ കെട്ടിയ പ്ലാസ്റ്റിക്ക് കയറുകളിൽ പ്രായപരിധി പരിഗണിക്കാതെ ചിറക് വിരിച്ച് കിടന്നിരുന്ന മാസികകൾക്കിടയിൽ ബാലഭൂമിയുമുണ്ടായിരുന്നു. 


അന്ന് എന്തോകാര്യത്തിന് പിണങ്ങിയപ്പോളാണ് അമ്മയെനിക്ക് ആപ്പീസിൽ പോകും മുൻപ് ബാലഭൂമി വാങ്ങാൻ പൈസ തരുന്നത്. എന്നാൽ റോഡരികിലൂടെ നടന്ന് ഒറ്റയ്ക്ക് പെട്ടിക്കടയിൽ പോകുന്നതിന് കോട എതിരായിരുന്നു. അവർ എന്നെ വിലക്കി എന്നു മാത്രമല്ല ഞങ്ങളുടെ കറുത്ത ഗേറ്റുകളെ ചങ്ങല കൊണ്ട് കൂട്ടിക്കെട്ടുകയും ചെയ്തു. ഞാൻ താഴ്ന്ന ഹൃദയവുമായി മതിലിൻമുകളിലൂടെ റോഡിലേക്ക് എത്തിനോക്കി. സൈക്കിളുകളിലും കാൽനടയായും സ്വതന്ത്രരായി വിഹരിക്കുന്ന വെയിലേറ്റു കരിഞ്ഞ കുട്ടികളെ കണ്ട് ഞാൻ അസൂയപ്പെട്ടു. ഗേറ്റിനു മുകളിൽ കോടയുടെ നിയമങ്ങളെ ശരിവെച്ചു ഇളിച്ചുനിന്നിരുന്ന സിമന്റ് സിംഹങ്ങളുടെ പുറങ്ങളിൽ ഞാൻ കൂർത്ത കല്ലുകൾ കൊണ്ട് ആഴത്തിൽ കോറി വരച്ചു. അവർ സിമന്റ് പല്ലുകൾ ഇറുക്കിചിരിച്ച് വേദനയെ അവഗണിച്ചു.


ഒളിപ്പോരിലൂടെ തിരിച്ചടിക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്.  


അന്ന് എന്റെ അനുജന് പല്ലുകൾ വന്നുതുടങ്ങിയിരുന്നു. മറ്റുള്ളവർ മുഖത്തു കാണിക്കുന്ന ഗോഷ്ടികളെ തനിക്കാവും വിധം അനുകരിക്കുന്ന ഒരു പ്രത്യേക സ്വഭാവവും അവനുണ്ടായിരുന്നു. 


കോട തന്റെ വളഞ്ഞ ഇടുപ്പിൽ അവനെയിരുത്തി വീടിനു ചുറ്റും നടന്നും കാക്കയേയും പഴുതാരയെയും അയണിച്ചക്കയെയും കാട്ടികൊടുത്തുമായിരുന്നു അവന് ഭക്ഷണം കൊടുത്തിരുന്നത്. നന്നായി വേവിച്ച ചോറ് കൈകൊണ്ട് കിഴുക്കി അവന്റെ കൊച്ചരിപ്പല്ലുകൾക്കിടയിലെ ഇടുങ്ങിയ ചാലകത്തിലേക്ക് വിരലുകളുടെ അറ്റം കൊണ്ട് കോട മൃദുവായി തള്ളിവിടും. കോടയുടെ കോടിൽ നിന്നും ഇതോടൊപ്പം താരാട്ട് പാട്ടിന്റെ ബഹളവും മുട്ടലുകളോടെ പൊഴിഞ്ഞു വീഴും.  അതിന്നിടയ്ക്ക്  വാഴത്തോപ്പിന്റെ മറവിൽ നിന്ന് ഞാനെന്റെ കൊച്ചു ചാവേറിനെ ചെറിയ ഗോഷ്ടികളിലൂടെ കൈയിലെടുക്കും. പിന്നെ നീളത്തിൽ നിശബ്ദമായി ചിരിച്ചും ദിനോസറിനേ പോലെ വായ തുറന്നും അവനെ എന്റെ ഭാവാവിഷ്കാരങ്ങളുടെ ദർപ്പണമാക്കും. ഒടുവിൽ എന്റെ മഞ്ഞിച്ച പല്ലുകൾ വിദൂരതയിലിരുന്ന് “ക്ടും” എന്ന് കടിക്കുന്ന ഘട്ടത്തിലെത്തുമ്പോൾ എന്റെ അനുജന്റെ പല്ലുകൾ നിഷ്കളങ്കമായ മൂർച്ചയോടെ കോടയുടെ വിരൽതുമ്പുകളെ അകത്താക്കിയിരിക്കും. കോട അസുഖകരമായ ശബ്ദത്തോടെ അലറും. വേദനയ്ക്കിടയിലും അവർ ആ കുഞ്ഞിനെ താഴെ വയ്ക്കാതെ തോളിലേക്ക് മാറ്റിക്കിടത്തും. അവിടെയും ആ കൊച്ചു ദംഷ്ട്രങ്ങൾ മാംസത്തിലേക്ക് ആഴ്ന്നിറങ്ങും. മണ്ണിൽ പതിക്കുന്ന  ചോറ്റിൻ പറ്റുകൾ മുല്ലമൊട്ടുകൾ പോലെ ചിതറിക്കിടക്കും. അവയ്ക്ക് പക്ഷെ വാർദ്ധക്യത്തിന്റെയും നിസ്സഹായതയുടെയും  മണമായിരുന്നു.


ഈ പാവനാടകം സ്വാഭാവികമായി മാറി. ഞാൻ ജയിച്ചുകൊണ്ടും കോട കരഞ്ഞുകൊണ്ടുമിരുന്നു. പക്ഷെ പെട്ടെന്നൊരുദിവസം എന്റെ അരങ്ങിനു പിന്നിലെ നടനിലേക്ക് കോടയുടെ കണ്ണുകൾ തിമിരത്തിന്റെ യവനികകൾ വകഞ്ഞുമാറ്റി ഏങ്ങഴച്ചെത്തി. അവർ കോപം കൊണ്ട് ജ്വലിച്ചു. കൊടിലൂടെ ലാവയൊഴുകി. അതെന്നെ ചുവന്നു വിയർപ്പിച്ചു. അമ്മയുടേതാണോ അച്ഛന്റേതാണോ എന്നറിയില്ല മങ്ങിയ സന്ധ്യയിൽ ചീലാന്തിക്കമ്പ് എന്റെ കാൽവണ്ണകളിൽ ചിത്രം വരച്ചു. 


പ്രതികാരം അതിന്റെ പാരമ്യത്തിൽ എത്തുമ്പോഴാണ് ഞാൻ കൊടയോട് അത്യന്തം നീചവും നിർദ്ദയവുമായ ആ പാതുകം ചെയ്യുന്നത്. തന്നെയേല്പിച്ച വലിയ കുഞ്ഞിനെ തന്റെ കഴിവിനൊത്ത് മെരുക്കി നിർത്തിയും, ചെറുതിനെ തന്റെ വൈരൂപ്യത്തിനിടയിൽ എവിടെയോ ഒളിച്ചുവെച്ചിരുന്ന സ്നേഹഗാനം പാടി താരാട്ടിയുറക്കിയ ശേഷവുമാണ് എന്നും ഉച്ചനേരത്ത് കോട കുളിക്കാൻ പോവുക. അന്നും പതിവ് പോലെ അവർ എന്റെ അനുജനെ തന്റെ വറ്റിയ മുലകൾക്കിടയിൽ കിടത്തി വീടിന് പ്രദക്ഷിണം വയ്ച്ചു. തന്റെ നെഞ്ചിലെ ഉന്തിനിന്നിരുന്ന എല്ലിൻ കഷണങ്ങൾ ആ കുഞ്ഞിനെ വേദനിപ്പിക്കാതിരിക്കാൻ തന്റെ മുഷിഞ്ഞ തോർത്ത്മുണ്ടു കൊണ്ട് ഒരു സുരക്ഷാതൽപം കൂടി അധികമായി അവർ ഒരുക്കിയിരുന്നു. ഉറങ്ങിയെന്ന് ഉറപ്പു വരുത്തി  അവനെ ലുങ്കിത്തൊട്ടിലിന്റെ കൈകളിലേക്ക് അവർ വിശ്വസിച്ചേല്പിച്ചു. ഞങ്ങളുടെ മഞ്ഞവാതിലും അതിൽ ചേർന്ന് കണ്ണാടിയുമുള്ള കുളിമുറിയിലേക്ക് അവർ നടന്നു കയറി നിമിഷങ്ങൾക്കകം ഞാൻ കുളിമുറിയുടെ പുറത്തെ കൊളുത്ത് അതിന്റെ കള്ളിയിലേക്ക് നിശബ്ദം ഇറക്കിയിട്ടു. അവരുടെ സ്വാതന്ത്ര്യത്തെ  കുളിമുറിയുടെ ഇടുങ്ങിയ ചുമരുകൾക്കിടയിലിട്ട് ശ്വാസം മുട്ടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. 


കോടയെ കുളിമുറിയിൽ പൂട്ടിയിട്ട്  ഞാൻ മുറ്റത്തേക്കിറങ്ങി. അണ്ണാറക്കണ്ണൻ കടിച്ചിട്ട ആപ്പിൾ ജാമ്പക്ക പൊടിതുടച്ചു വായിലിട്ടു. നിശ്ചലമായ ഓടവെള്ളത്തിൽ കടലാസ് വഞ്ചിയെ നിർത്തി ഏകാന്തത പകർന്നുകൊടുത്തു. അട്ടക്കൂട്ടങ്ങളെ ഈർക്കിലി കൊണ്ടുകൂത്തുമ്പോൾ അവ അനന്തതയെ ഉൾക്കൊണ്ട് സർപ്പിളമായി ചുരുളുന്നത് നോക്കി നിന്നു. പായൽമെത്തയിൽ കിടന്ന് ആകാശമേഘങ്ങളെ നോക്കി അവയുടെ സ്വാതന്ത്ര്യത്തിൽ അസൂയാലുവായി. ഗേറ്റിനു കാവൽ നിന്നിരുന്ന സിമന്റു സിംഹങ്ങളുടെ തണലിൽ തല ചായ്ച്ച് എപ്പോഴോ ഞാനുറങ്ങിപ്പോയി. 


കുളിമുറിയിൽ അകപ്പെട്ട കോട വാതിലിലും നെഞ്ചിലും മാറി മാറി തല്ലികരഞ്ഞു. അവരുടെ ഹൃദയത്തിൽ നിന്നുദ്ഭവിച്ച കരച്ചിൽ നാവിൻ തുമ്പിലെത്തുമ്പോഴേയ്ക്കും ശോഷിച്ചിരുന്നു. അവയിൽ  അതിജീവിതകളായ എണ്ണിയാലൊടുങ്ങുന്ന  ഗദ്ഗദങ്ങൾ കോടയുടെ കോട് കടന്നു പുറംലോകത്തേയ്ക്ക് ഇറ്റുവീണു. പ്രപഞ്ചത്തിൽ പലയിടങ്ങളിൽ നിന്നും ഇതുപേലെ ഊർന്നു വീണ നിസ്സഹായരുടെ വേദനകളോട് ആ ഗദ്ഗദങ്ങൾ താദാത്മ്യം പ്രാപിച്ചു. അതുപക്ഷേ ഒറ്റ മനുഷ്യചെവിയിൽ പോലും എത്തിച്ചേർന്നില്ല . 


ഉറക്കമുണർന്ന ഞാൻ കോടയെക്കുറിച്ചോർക്കാൻ വീണ്ടും സമയമെടുത്തു. അവരുടെ മുഖം ഓർമ്മയിലേക്ക്  തെളിഞ്ഞു വന്നപ്പോൾ പതിവിൽ വിപരീതമായി അറപ്പായിരുന്നില്ല, മറിച്ചു ആഴങ്ങളിൽ നിന്നും പൊങ്ങിവന്ന ഒരു നൊമ്പരമായിരുന്നു എന്നെ മുറുക്കെ പിടിച്ചു കുടഞ്ഞത്. കുളിമുറിയുടെ കൊളുത്തെടുത്ത്  അവരെ മോചിപ്പിക്കുമ്പോൾ അർദ്ധവസ്ത്രധാരിയായ ആ ജന്തു ഒരു ശബ്ദം പോലും പുറപ്പെടുവിപ്പിക്കാതെ, ഒരുപക്ഷേ  അതിനാകാതെ അടുക്കളയോട് ചേർന്ന അവരുടെ പരമ്പിനടുത്തേയ്ക്ക് നീങ്ങി. അതിന്റെ ക്ഷുബ്ധമായ പ്രതലത്തിലേക്ക് വീണ് അവർ ഏങ്ങിക്കരഞ്ഞു. കോടിലൂടെ പ്രവഹിച്ച തേങ്ങലുകൾ എന്റെ കാതുകളിലേയ്ക്ക്  സ്നിഗ്ധമായി ഒഴുകി, എന്റെ  

ഹൃദയത്തിൽ സർപ്പദംശനങ്ങളായി ചുംബിച്ചു. നനഞ്ഞ്  കുതിർന്നിരുന്ന ആ വൃദ്ധശരീരത്തിലെ ചുളിവുകളിലൂടെ അന്നൊഴുകിയതു  കണ്ണുനീർ തന്നെയാകണം. അവരുടെ പുറത്ത് മനുഷ്യകുഞ്ഞിന്റെ കടിയേറ്റ പാടുകൾ നീലിച്ചു കിടന്നത് ഞാൻ കണ്ടു. എന്റെ ഉള്ളകം വറ്റിവരളുകയും പുറം വിയർത്തൊഴുകുകയും ചെയ്തു. 


രക്തച്ഛവിയായി പരന്നു കിടന്ന ആ സന്ധ്യയിൽ കോട ഞങ്ങളുടെ പടിയിറങ്ങി. ചീലാന്തി പ്രഹരങ്ങൾ കാൽവണ്ണകളിലേക്ക് പെയ്തിറങ്ങുമ്പോഴും അന്നെന്റെ ഹൃദയം മുഴുവനും കോടയായിരുന്നു. കോടയുടെ ചുരുട്ടിവെച്ച  പായയ്ക്കരികിലേക്ക് ഭാരിച്ച ഹൃദയവുമായി ചെന്ന എനിക്കൊരു അടയ്ക്ക കിട്ടി-മഞ്ഞനിറത്തിൽ ശംഖുപോലുള്ളൊരു അടയ്ക്ക. അത് മുറുകെ പിടിച്ചു ആ രാത്രി ഞാൻ കരഞ്ഞു. അതിനെ കാതോടടുപ്പിക്കുമ്പോഴെല്ലാം കടലിന്റെ ആരവങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിൽ  ആരാലും ശ്രദ്ധിക്കപ്പെടാതെ ഉയർന്നുതാഴുന്ന ചില തിരകളുടെ അലയടിശബ്ദം കേൾക്കാം, അതിൽ കോടയുടെ സ്വപ്നങ്ങളും യാഥാർഥ്യങ്ങളുമുണ്ടായിരുന്നു. 


ക്ഷീണിച്ചുറങ്ങിയപ്പോഴേയ്ക്കും കുറ്റബോധത്തിന്റെയും ഏകാന്തതയുടെയും പനി എന്നെ പൊതിഞ്ഞിരുന്നു. ഇടയ്ക്ക് ഞെട്ടിയുണരുമ്പോഴെല്ലാം ഞാൻ തേടിയത് കോടയെയായിരുന്നു. കണ്ണടയ്ക്കുമ്പോൾ അവരുടെ അസമത്വം നിറഞ്ഞാടിയ മുഖം എന്നെ നിസ്സഹായയായി നോക്കുന്നു. ആരുമില്ലാത്തവരായി ഏതോ ഒറ്റമരത്തണലിൽ ആ ജന്മം നിൽക്കുന്നു. അവരുടെ കോടിലൂടെ ഒരു പുഞ്ചിരി എത്തിനോക്കുന്നുണ്ട്. ആ കണ്ണുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നു, അവയുടെ വരമ്പുകളിൽ കണ്ണീർതുള്ളികൾ പറ്റിനിൽക്കുന്നു, ജന്മാന്തരങ്ങളായി അവ അവിടെ സ്ഥിരതാമസമാക്കിയ പോലെ. എന്നും അവരിൽ നിറഞ്ഞുതുളുമ്പിയിരുന്നതും ഞാൻ അതുവരെ കാണാൻ കൂട്ടാക്കാതിരുന്നതുമായ ഒരു വാൽസല്യം എന്നെ തഴുകുന്നത് ഞാനറിഞ്ഞു. വൈരൂപ്യത്തിന്റെ സ്ഥിരാക്ഷരപ്പതിപ്പായി മന്ദബുദ്ധിയായ ബാലമനസ്സു അതുവരെ പ്രതിഷ്ഠിച്ചു വച്ചിരുന്ന ആ രൂപം എത്രമാത്രം മനോഹരമായിരുന്നെന്ന് ഞാൻ ഒരു ഞെട്ടലോടെ അറിഞ്ഞു. 


പകലോൻ ഉച്ചത്തിൽ നിൽക്കുമ്പോഴാണ് ഞാനുണരുന്നത്. ആരോ എന്റെ നെറ്റിയിൽ നനഞ്ഞ തുണിക്കഷ്ണം വിരിച്ചിരിക്കുകയാണ്. അതിനു മുകളിൽ വേരുകൾ പോലെ നീണ്ട പരുക്കമായ വിരലുകൾ ഓടി നടക്കുന്നു, അതെന്റെ കവിളിലേക്കും കണ്ണുകളിലേയ്ക്കുമൊക്കെ ഇറങ്ങിച്ചെല്ലുന്നുണ്ട്. കണ്ണുകൾ പാതി തുറന്നപ്പോൾ എന്റെ തലയരികത്ത് കോടയിരിപ്പുണ്ട്. അവരുടെ മുഖത്ത് നീലിച്ച വിഷാദം പതിയെ മായുന്നത് ഞാൻ കണ്ടു. ഞാൻ എന്റെ മുഖം അവരുടെ മടിയിലേക്ക് ചേർത്തു വെച്ചു. കോട തന്റെ  കൊടിലൂടെ വെറ്റിലയുടെ രുചിയുള്ള പ്രാചീനമായ ചുംബനങ്ങൾ എന്നിലേക്ക് ഒഴുക്കിവിട്ടു. എന്റെ കൈയിലെ അടയ്ക്കാശംഖിൽ ഒരു തിര കൂടി ഉയർന്നുതാഴ്ന്നു. 



*******

നന്ദി: വെളിച്ചത്തിന്

Comments

Popular posts from this blog

തകരപ്പെട്ടി

വ്യാസചരിതം