രണ്ട് പെണ്ണ്‍(ങ്ങൾ)
ഈ ലോകത്തുള്ള
ദൈവങ്ങളൊക്കെയും കാലമുണ്ടായ കാലം മുതല്‍ക്കേ
പുരകെട്ടി, കാര്യങ്ങള്‍ പറഞ്ഞ്, കഞ്ചാവ് വലിച്ച്, അനുഗ്രഹിച്ചും നിഗ്രഹിച്ചും കഴിഞ്ഞുപോന്നിരുന്നത് തങ്ങളുടെ സ്വന്തം ചെപ്പായിയിലാണെന്നു അന്നാട്ടുകാര്‍ക്ക്
പൂര്‍ണ്ണമായ വിശ്വാസമുണ്ടായിരുന്നു.
ആ വിശ്വാസങ്ങള്‍ക്കൊക്കെയും അടിത്തറയേകിയ അനേകായിരം
ആചാരങ്ങളില്‍
ഒന്നായിരുന്നു പെങ്ങപ്പോര്.
****
പണ്ട് ഇടയ്ക്കിടെ
കൈലാസത്തില്‍ നിന്നും ഇറങ്ങിനടക്കുന്ന പതിവുണ്ടായിരുന്നത്രേ പരമശിവന്. നഗ്നപാദനായി
അദ്ദേഹം വര്‍ഷങ്ങളോളവും ഒരുപക്ഷേ യുഗങ്ങളോളവും അങ്ങനെ ഇറങ്ങി നടന്നിരുന്നുവത്രേ.
പരമശിവന്‍
ഇറങ്ങിനടന്നിരുന്ന ഏതോ ഒരു കാലത്താണ് ഇങ്ങു ചെപ്പായിയില്‍ മേലകത്തമ്മയും ഏഴകത്തമ്മയും ഏതോ അസുരനിഗ്രഹത്തിനായി ജ്യേഷ്ടത്തിയും അനുജത്തിയുമായി ജന്മമെടുക്കുന്നത്.
ജന്മോദ്ദേശ്യം നിര്‍വഹിച്ചശേഷം അവര്‍ ഇരുവരും വസൂരി മുത്തങ്ങള്‍ നല്‍കിയും
മുറുക്കിത്തുപ്പിയും ചെപ്പായിയെ അനുഗ്രഹിച്ചുപോന്നു. കറുത്ത പട്ടണിഞ്ഞു മേലകത്തമ്മയും
വെളുത്ത പട്ടണിഞ്ഞു ഏഴകത്തമ്മയും ചെപ്പായിക്കാട്ടില്‍ മഞ്ചാടിക്കുരു പെറുക്കിയും ചെപ്പായിപ്പുഴയില്‍ നീന്തിക്കുളിച്ചും തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്ന കാലം.
അങ്ങനെയൊരു കാലത്താണ് അവര്‍ ചെപ്പായിപ്പുഴയില്‍ നിന്നും വെള്ളം
കുടിക്കുന്ന, കഴുത്തില്‍ സര്‍പ്പം ചുറ്റിയ നീലകണ്‍ഠനായ ഒരു പുരുഷനെ കാണുന്നതും
അവര്‍ ഇരുവര്‍ക്കും അയാളോട് അനുരാഗം തോന്നുന്നതും.
ആ അനുരാഗത്തിന്റെ പേരിലാണ്
മേലകത്തമ്മയും ഏഴകത്തമ്മയും പരസ്പരം നാക്കുനീട്ടി കണ്ണ് ചുവപ്പിച്ചത്. അവരവരുടെ
പ്രണയത്തിനായി അവര്‍ പരസ്പരം അസഭ്യം പറയുകയും മേനികളിൽ മുറുക്കാന്‍ തുപ്പുകയും
ചെയ്തു.
മേലകത്തമ്മയും ഏഴകത്തമ്മയും ചെപ്പായിപ്പുഴയിലെ വെള്ളം കോരി വായില്‍വെച്ച് കൊപ്ലിച്ചു തുപ്പി. അതില്‍ നിന്നും മണ്ണില്‍ പതിച്ച ഓരോ തുള്ളി വെള്ളവും ലക്ഷോപലക്ഷം പടയാളികള്‍ക്ക്
ജന്മം കൊടുക്കുകയും, ആ പടയാളികള്‍ രണ്ടു ഭഗവതികള്‍ തമ്മിലുള്ള പോരില്‍ ഭാഗം
ചേര്‍ന്ന് പോരാടുകയും ചെയ്തു.
ആ യുദ്ധം പന്ത്രണ്ട്
ശിശിരങ്ങള്‍ നീണ്ടുനില്‍ക്കുകയും തുല്യശക്തികളുടെ പ്രഹരങ്ങള്‍ ചെപ്പായിയിലും അയല്‍ദേശങ്ങളിലും
പ്രളയങ്ങളുണ്ടാക്കുകയും ചെയ്തു.
അതിനിടയിലെപ്പോഴോ ആണ്
തങ്ങളുടെ പോരിനു കാരണക്കാരനായ പുരുഷന്‍ അവിടെന്നിന്നും പൊയ്ക്കഴിഞ്ഞു എന്ന് അവര്‍
മനസ്സിലാക്കുന്നത്.
ഒടുവില്‍ അഷ്ടദിക്പാലകന്മാരുടെയും
മറ്റു ദേവഗണങ്ങളുടെയും അപേക്ഷ മാനിച്ച് മേലകത്തമ്മയും ഏഴകത്തമ്മയും താല്‍കാലികമായി തങ്ങളുടെ പോര് നിർത്തുകയാണുണ്ടായത്.
ശേഷം ആ ജ്യേഷ്ഠത്തിയും അനുജത്തിയും
വൈരാഗ്യത്തിന്റെ ചൂടില്‍ ചെപ്പായിപ്പുഴയുടെ അപ്പുറത്തും ഇപ്പുറത്തുമായി
കുടിയിരുന്നു.
പരമശിവന്‍ കൈലാസം
വിട്ടിറങ്ങി ചെപ്പായിപ്പുഴയില്‍ വെള്ളം കുടിക്കാന്‍ വീണ്ടും വരുന്നതും കാത്ത് അവര്‍
എരിയുന്ന കണ്ണുകളോടെ പരസ്പരം നോക്കിയിരുന്നു.
****
ഇപ്പറഞ്ഞ പുരാണത്തില്‍
നിന്നും ഉരുത്തിരിഞ്ഞ ഭയഭക്തിയില്‍ നിന്നുമാണ് ചെപ്പായിയില്‍ പിന്നീട്
മേലകത്തുകാരെന്നും എഴകത്തുകാരെന്നും പേരുള്ള രണ്ടു വിഭാഗങ്ങളുണ്ടാകുന്നത്.
ഭഗവതിമാര്‍
തമ്മിലുണ്ടായിരുന്ന വൈരാഗ്യവും വിദ്വേഷവും മേല്‍പറഞ്ഞ വിഭാഗക്കാരും ഒട്ടും കുറയാതെ
തന്നെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചുപോന്നു.
അവരുടെ സാഹചര്യനിര്‍മ്മിതിയായ
ഭയഭക്തിയില്‍ നിന്നുമായിരുന്നു ‘പെങ്ങപ്പോര്’ ഉടലെടുക്കുന്നത്.
ഓരോ പന്ത്രണ്ടുവര്‍ഷങ്ങള്‍ക്കിടയിലും
പരമശിവന്‍ ചെപ്പായിപ്പുഴയിലെ വെള്ളം കുടിക്കാന്‍ വരുമെന്നും അന്ന് മേലകത്തമ്മയും എഴകത്തമ്മയും
വീണ്ടും ഏറ്റുമുട്ടുമെന്നും അവര്‍ വിശ്വസിച്ചു. അതിന്റെ പ്രതീകമെന്നോണം അവര്‍ ഇരുവിഭാഗങ്ങളും
ചെപ്പായിപ്പുഴയുടെ അപ്പുറവും ഇപ്പുറവും നിന്നുകൊണ്ട് പരസ്പം അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും
മേലില്‍ മുറുക്കിത്തുപ്പുകയും ചെയ്തു.
****
ലോകത്തിലെ ആദ്യ സയാമീസ്
ഇരട്ടകള്‍ തായ്ലണ്ടിലെ ബാങ്കര്‍ സഹോദരങ്ങളാണെന്നാണ് ചരിത്രം പറയുന്നതെങ്കിലും അവരല്ല
ഇലങ്കത്തുവീട്ടിലെ ശ്രീകുമാരിക്കും ശ്രീകുമാരനും ജനിച്ച ചെത്തിയും ചേമന്തിയുമാണെന്ന്
ചെപ്പായിക്കാര്‍ക്കറിയാം.
****
ശ്രീകുമാരിയും ശ്രീകുമാരനും
കുഞ്ഞുങ്ങള്‍ക്കായി ഒരുപാട് വഴിപാടുകള്‍ നടത്തിയിട്ടുണ്ട്. ശ്രീകുമാരന്‍ ഉരുളാത്ത
അമ്പലനടകളും ശ്രീകുമാരി നോല്‍ക്കാത്ത നോമ്പുകളും ഈ ഭൂഗോളത്തിലില്ല എന്നാണു
ചെപ്പായിഭാഷ്യം.
ഒടുവില്‍ മേലകത്തമ്മയ്ക്ക്
വെറ്റിലമാലയും ഏഴകത്തമ്മയ്ക്ക് ചുണ്ണാമ്പു മെഴുകിയ ആള്‍രൂപവും കൊടുത്തപ്പോഴാണ്
അവരുടെ കണ്ണീര്‍മഴയ്ക്ക് അറുതി വന്നതത്രെ.
ശ്രീകുമാരിയുടെ പ്രസവത്തെ
കുറിച്ച് പേറെടുത്ത ഓമനയമ്മച്ചി പറയുന്നതിങ്ങനെയാണ്..
‘ഒരു കറുത്തിരുണ്ട് കരിനാള്
കണ്ട ഒരു വെള്ളിയാഴ്ച. അവളുടെ പുരയിലോട്ട് പോകുന്ന വഴിക്ക് ആറ്റിന്‍മണലില് ശംഖുവരയന്റെ
പാട് കണ്ടപ്പോത്തന്നെ ഞാന്‍ നിരൂപിച്ച്...ഇതെന്തോ ഏനക്കേടാണെന്ന്...പുരയ്ക്കുളളില്
ചെന്ന് നോക്കിയപ്പഴാ...ഇപ്പ പെറുമെന്നും പറഞ്ഞു കിടക്കയാണവള്. ആ വയറു
കണ്ടപ്പത്തന്നെ എനിക്ക് മനസ്സിലായി... ഒന്നല്ല രണ്ടെണ്ണമുണ്ട് വയറ്റിലെന്നു...
ആദ്യം കണ്ടത് ചെത്തിയുടെ
തലയാണ് പിന്നെ അവളുടെ തന്നെ കൈയും. അതിനെ വല്ലവിധനേം വലിച്ച് പുരത്തെടുത്തപ്പഴല്ലേ
പുകില്...അതാ ഒട്ടിക്കിടക്കുന്ന ഉടലുമായി വേറൊന്ന്. ചേമന്തീടെ തല വന്നത്
ചെത്തിക്ക് ശേഷമാണ്. ചെത്തിയാണ് മൂത്തത്. ചേമന്തി ഇളയത്.’
****
മൂത്തതെന്നും ഇളയതെന്നുമുള്ളൊരു
വേര്‍തിരിവ് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുണ്ടായിരുന്നെങ്കിലും ചെത്തിക്കും
ചേമന്തിക്കും ശ്രീകുമാരിക്കും അങ്ങനെയില്ലായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്ക്കും
അതിന് മുന്‍പും അവര്‍ ഒന്നുതന്നെയായിരുന്നു.
അവര്‍ക്ക് രണ്ടുപേര്‍ക്കും
കറുത്തിരണ്ട് വെട്ടിത്തിളങ്ങുന്ന മുടിയായിരുന്നു. ചന്ദനത്തിന്റെ നിറവും നനഞ്ഞ മുന്തിരിപോലുള്ള
കണ്ണുകളുമായിരുന്നു. പൂങ്കുന്നത്തെ മാവിന്റെ ശിഖരങ്ങള്‍ പോലുള്ള കൈകളും കാലുകളുമായിരുന്നു
അവര്‍ക്ക്.
എന്നാല്‍ നെഞ്ചുമുതല്‍
ഇടുപ്പുവരെ ചെത്തിയുടെ ഇടതുഭാഗവും ചേമന്തിയുടെ വലതുഭാഗവും പരസ്പരം ഒട്ടിച്ചേര്‍ന്നുകിടന്നു.
****
പനയില്‍ നിന്നും വീണ്
ശ്രീകുമാരന്‍ മരിച്ചതിനു ശേഷവും തന്റെ ചെത്തിയും ചേമന്തിയും ഒരു ഭാരമായി
ശ്രീകുമാരിക്ക് തോന്നിയിരുന്നില്ല. അവള്‍ തന്റെ പൊന്നുങ്കുടങ്ങള്‍ക്ക് വാത്സല്യത്തോടെ
ഒരേ സമയം ഇരുമുലകളില്‍ നിന്നുമായി മൂന്നു വയസ്സ് വരെ മുലപ്പാല്‍ കൊടുത്തു.
മുറ്റത്താകെ ശ്രീകുമാരി ചെത്തിയും ചേമന്തിയും നട്ടുപിടിപ്പിച്ചു, മറക്കാതെ
വെള്ളമൊഴിച്ചു. അവയില്‍ വിരിഞ്ഞ പൂക്കള്‍ അവര്‍ ഇറുത്തിരുന്നില്ല
****
ഉസ്കൂളിലെ പിള്ളേര്
എട്ടുകാലിയെന്നും സത്ത്വങ്ങളെന്നുമൊക്കെ അവരെ കളിയാക്കിവിളിച്ചുവെങ്കിലും അവര്‍ അതോര്‍ത്ത്
കരഞ്ഞിരുന്നില്ല. ചെത്തിക്ക് ചേമന്തിയും ചേമന്തിക്ക് ചെത്തിയും കൂട്ടുണ്ടായിരുന്നു
എന്നത് തന്നെ കാര്യം.
പെറ്റിക്കോട്ട് ചോരവീണ്
ചുമന്നപ്പോള്‍ അത് ചെത്തിയുടേതാണോ ചേമന്തിയുടെതാണോ എന്ന് ശ്രീകുമാരി
അന്വേഷിച്ചില്ല. ‘മകള്‍ക്ക്’ പ്രായമായി എന്നാണു അവര്‍ പറഞ്ഞത്. ചെത്തിയും ചേമന്തിയും
അവര്‍ക്ക് മക്കളായിരുന്നില്ല, മകളായിരുന്നു.
അന്ന് അവര്‍ രണ്ടുപേരെയും ചാണകം
മെഴുകിയ കളത്തിലിരുത്തി, വെള്ളമോതി വീഴ്ത്തുകയും ചരടുകള്‍ ജപിച്ചു കെട്ടുകയും പൂജകള്‍
നടത്തുകയും ചെയ്തു.
ചെത്തിയുടെയും ചേമന്തിയുടെയും
കൈകള്‍ക്കായി ബന്ധുക്കളും നാട്ടുകാരും വളകളും മോതിരങ്ങളും കൊണ്ടുവന്നു. ശ്രീകുമാരിയാകട്ടെ
മകള്‍ക്ക് ഒരു അരഞ്ഞാണമാണ് പണികഴിപ്പിച്ചത്. ആ അരഞ്ഞാണം ചെത്തിക്കും ചേമന്തിക്കും ചുറ്റിലായി അവരുടെ
മാത്രം രഹസ്യമായി മിന്നിത്തിളങ്ങി നിലകൊണ്ടു.
പ്രായമറിയിക്കല്‍
ചടങ്ങുമായി ബന്ധപ്പെട്ടു നാട്ടാരും വീട്ടാരുമെല്ലാം ഒത്തുകൂടുകയും അവര്‍ക്കെല്ലാം
ഒന്നാന്തരം സദ്യ കൊടുക്കുകയും ചെയ്തു. അതിനുശേഷം ഓരോരുത്തരായി തങ്ങളുടെ ഏമ്പക്കങ്ങള്‍
ശ്രീകുമാരിയുടെ പുരയിടത്തിനു ചുറ്റും നിക്ഷേപിച്ചത്തിനുശേഷം അവരവരുടെ
വീടുകളിലേക്ക് മടങ്ങിപ്പോയി.
****
പ്രായമായതോടെ ചെത്തിക്കും
ചേമന്തിക്കും ഇതുവരെ നേരിട്ടിരുന്നതിലും വ്യത്യസ്തമായ രീതിയിലുള്ള അവഹേളനങ്ങളായിരുന്നു
നേരിടേണ്ടി വന്നത്.
‘നീ നിന്റെ പുരുഷനെ ചേമന്തിയോടപ്പം
കിടത്തുമോ’ എന്ന് ചെത്തിയോടും ചെത്തിയോടൊപ്പം കിടത്തുമോ എന്ന് ചേമന്തിയോടും
സദാചാരക്കാര്‍ ചോദിച്ചു.
ഇല്ലെങ്കില്‍ തന്നെ
ഒരാളറിയാതെ മറ്റെയാള്‍ എങ്ങനെ രമിക്കുമെന്നും അവര്‍ ചോദിച്ചു ചിരിച്ചുകൊണ്ടിരുന്നു.
ഈ ചോദ്യങ്ങള്‍ക്കൊന്നും
തന്നെ ചെത്തിയെയോ ചേമന്തിയെയോ വേദനിപ്പിക്കാനായില്ല എന്നതാണ് വിചിത്രമായ സത്യം.
****
ചെപ്പായിപുഴയിലെ ഊറ്റില്‍ പെട്ട്
ചെത്തിയും ചേമന്തിയും നിലവിളിച്ചുകൊണ്ടിരുന്നപ്പോഴാണ് അവരെ(അവളെ)
കൃഷ്ണനുണ്ണി ആദ്യമായി കാണുന്നത്.
പുഴയുടെ ബലിഷ്ടമായ കൈകളില്‍
നിന്നും വേര്‍പെടുത്തി, അവരെ(അവളെ ) ആറ്റിന്‍കരയില്‍ കിടത്തുമ്പോള്‍ ശ്വസോച്ഛ്വാസങ്ങൾ നിലച്ചിരുന്നു. കൃഷ്ണനുണ്ണി
അവരുടെ വയറുകളില്‍ മാറിമാറി അമര്‍ത്തുകയും ചുണ്ടുകള്‍ ചേര്‍ത്ത് മാറിമാറി അവര്‍ക്ക്
ജീവവായു പകര്‍ന്നുകൊടുക്കുകയും ചെയ്തു. ഒരു കക്കലോടെയാണ് അവര്‍ ഉണര്‍ന്നതെന്നു
കൃഷ്ണനുണ്ണി ഇന്നും ഓര്‍ക്കുന്നു. അപ്പോള്‍ അവനുണ്ടായ സന്തോഷവും സാക്ഷാത്കാരബോധവും
ഇന്നും അവനെ കുളിരണിയിപ്പിക്കുന്നു.
എങ്കിലും ആദ്യം കക്കിയത്
ചെത്തിയാണോ ചേമന്തിയാണോ എന്ന് അവനു ഇന്നും നിശ്ചയമുണ്ടായിരുന്നില്ല.
****
ചെപ്പായിപ്പുഴയുടെ അതേ
വക്കത്ത് വെച്ചാണ് കൃഷ്ണനുണ്ണി അവളോട്(അവരോടു) തന്റെ പ്രണയം അറിയിക്കുന്നത്.
ചെത്തിയും ചേമന്തിയും
അത്ഭുതപ്പെടുകയായിരുന്നു ഉണ്ടായത്. പരിഹാസ ചോദ്യങ്ങള്‍ സ്വീകരിക്കുമ്പോള്‍ പോലും
ഇങ്ങനെയൊരു സമസ്യയെക്കുറിച്ച് അവര്‍ വ്യാകുലപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് ‘നീ’
എന്ന് സംബോധന ചെയ്ത് കൃഷ്ണനുണ്ണി അവരോടു തന്റെ പ്രണയം പറഞ്ഞപ്പോള്‍ ചെത്തിയും ചേമന്തിയും
പരസ്പരം അറിയാതെ നോക്കിപ്പോയി.
നിങ്ങള്‍ ചെത്തിയെയാണോ പ്രണയിക്കുന്നതെന്ന്
ചേമന്തിയും ചേമന്തിയെയാണോ പ്രണയിക്കുന്നതെന്ന് ചെത്തിയും കൃഷ്ണനുണ്ണിയോട്
ചോദിച്ചു. അയാള്‍ അതിനു മറുപടി പറഞ്ഞില്ല.
പകരം അവളുടെ(അവരുടെ) കൈ
സ്വന്തം കൈകളിലെടുത്ത്(അത് ആരുടെ കൈയായിരുന്നു എന്നതും കൃഷ്ണനുണ്ണിക്ക് നിശ്ചയമില്ല) തന്റെ നെഞ്ചോട് ചേര്‍ത്തുവെച്ചു. കൃഷ്ണനുണ്ണിയുടെ ഹൃദയത്തിന്റെ
മിടിപ്പ് ആ കൈവിരലുകളറിഞ്ഞു. അതേ കൈതന്നെ
അയാള്‍ അവരുടെ തന്നെ മാറില്‍ ചെര്‍ത്തുവെച്ചു,
അവര്‍ പരസ്പരം ഒട്ടിച്ചെര്‍ന്നിരുന്നിരുന്ന, ചെത്തിയുടെ ഇടത്തേ മാറിടവും ചേമന്തിയുടെ
വലത്തേ മാറിടവും ചേര്‍ന്ന ഭാഗത്ത് ആ കൈ അയാള്‍ ഉറപ്പിച്ചുപിടിച്ചു.
ഒരേ താളത്തിലുള്ള രണ്ടു
ഹൃദയങ്ങളുടെ മിടിപ്പോ വ്യത്യസ്ത താളങ്ങളിലുള്ള രണ്ടു ഹൃദയങ്ങളുടെ മിടിപ്പോ ആണ്
അവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യാതൊരു ഭാവഭേദങ്ങളും കൂടാതെ ഒറ്റയ്ക്കിടിക്കുന്ന ഒരൊറ്റ മിടിപ്പായിരുന്നു ആ
കൈവിരലുകള്‍ അറിഞ്ഞത്.
****
കൃഷ്ണനുണ്ണിയെ ചെത്തിയും ചേമന്തിയും
പ്രണയിച്ചു. ചെത്തിയെയും ചേമന്തിയെയും കൃഷ്ണനുണ്ണിയും പ്രണയിച്ചു.
****
ശരിക്കുമുള്ള പ്രശ്നങ്ങള്‍
തുടങ്ങുന്നത് പഞ്ചായത്ത് ഇലക്ഷനോടെയാണ്. ചെത്തിക്കും ചേമന്തിക്കും രണ്ടു വോട്ടേര്സ്
ഐ ഡികള്‍ സര്‍ക്കാര്‍ കൊടുത്തിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കന്നിവോട്ടിന്റെ
ദിവസം അവര്‍ രണ്ടുപേരുടെയും വിരലിന്റെ അറ്റത്ത് മഷി പുരണ്ടു. ആ മഷി
പുരട്ടിക്കൊടുത്ത രാമചന്ദ്രനാണ് ചെത്തിയുടെ കൈയിലെ കറുത്തപാടും ചേമന്തിയുടെ കൈയിലെ
വെളുത്തപാടും ശ്രദ്ധിക്കുന്നത്.
പിന്നീട് ചെത്തിയുടെ കൈയിലെ
കറുത്തപാട് മേലകത്തമ്മയുടെ കറുത്തപട്ടിനെയും ചേമന്തിയുടെ കൈയിലെ വെളുത്തപാട്
എഴകത്തമ്മയുടെ വെളുത്ത പട്ടിനെയും സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുകയാണുണ്ടായത്.
****
കേട്ടപാതി കേള്‍ക്കാത്തപാതി
മേലകത്തുകാരും എഴകത്തുകാരും ശ്രീകുമാരിയുടെ പുരയിടത്തിനു ചുറ്റും രണ്ടു സംഘങ്ങളായി
തടിച്ചുകൂടി.
ചെത്തിയെ തങ്ങള്‍ക്കു
വേണമെന്ന് മേലകത്തുകാരും ചേമന്തിയെ തങ്ങള്‍ക്കു വേണമെന്ന് എഴകത്തുകാരും അവകാശവാദങ്ങള്‍
പറഞ്ഞു.
ശ്രീകുമാരി ജന്മം കൊണ്ട് ഏഴകത്തുകാരിയായതും
ശ്രീകുമാരന്‍ ജന്മം കൊണ്ട് മേലകത്തുകാരനായതും പ്രശനങ്ങളുടെ ആക്കം കൂട്ടി.
ഭഗവതിമാര് വീണ്ടും
ജന്മമെടുത്തതാണ് ചെത്തിയും ചേമന്തിയുമെന്നും അവര്‍ അടുത്തിരുന്നാല്‍ കലാപങ്ങളും
പ്രളയങ്ങളുമുണ്ടാകുമെന്നും അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനാല്‍ അവരെ
രണ്ടാക്കണമെന്നും ശേഷം ചെപ്പായിപ്പുഴയുടെ അപ്പുറവും ഇപ്പുറവുമായി കുടിയിരുത്തിക്കണമെന്നും
അവര്‍ പറഞ്ഞു.
****
മകളെ രണ്ടായി കീറണമെന്നു
പറഞ്ഞപ്പോള്‍ ശ്രീകുമാരി എതിര്‍ത്തു. അവര്‍ വാക്കത്തിയുമായി മുറ്റത്തിറങ്ങുകയും
അടുക്കുന്നവരുടെ കാലുകള്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരുടെ
കണ്ണുകളില്‍ അന്ന് കണ്ടത് കാളിയെയോ കണ്ണകിയെയോ ആയിരുന്നില്ല, നിരാലംബയായ,
കാട്ടുതീയില്‍പെട്ട തന്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നിസ്സഹായയായി നോക്കിനിന്ന
ജരിതയെ ആയിരുന്നു.
അവര്‍ ശ്രീകുമാരിയെ പിടിച്ചുകെട്ടുകയും
നിലവറയ്ക്കുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. ഇതെല്ലാം കണ്ടു നിസ്സഹായരായി നിന്ന
ചെത്തിയെയും ചേമന്തിയെയും അഴികളിലൂടെ നോക്കി അവര്‍ കരഞ്ഞു.
ആള്‍ക്കൂട്ടത്തിനിടയില്‍ മറ്റൊരാള്‍
കൂടെ കരഞ്ഞു. കൃഷ്ണനുണ്ണി.
****
ഹരികൃഷ്ണന്‍ ഒരു ചിത്രകാരനായ
സർജനായിരുന്നു. ധമനികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതും അവയവങ്ങളെ മാറ്റിവയ്ക്കുന്നതും
അയാള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളായിരുന്നു. എന്നാല്‍ അതിലുമേറെ ക്രിംസണ്‍
റെഡിനെയും പ്രഷ്യന്‍ ബ്ലൂവിനെയും അക്വാ മറീനിനെയും അയാള്‍ സ്നേഹിച്ചിരുന്നു.
****
ചെത്തിയെയും ചേമന്തിയെയും
കീറി രണ്ടായി പകുത്തു തരാനാണ് ഹരികൃഷ്ണനോട് ചെപ്പായിയിലെ മുതിര്‍ന്നവര്‍
ആവശ്യപ്പെട്ടത്.
കുറുവടിയും കഠാരകളുമായി
നിന്നവരോട് പാടില്ലെന്ന് പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.
****
ഹരികൃഷ്ണന്‍
ചെപ്പായിയിലെത്തി ചെത്തിയെയും ചേമന്തിയെയും പരിശോധിച്ചു. അയാള്‍ കുഴല്‍ വച്ച് അവരുടെ
നെഞ്ചും ബലൂണ്‍ വെച്ച് അവരുടെ പ്രഷറും നോക്കിയെന്നാണ് കുട്ടനാശാന്‍ കവലയിലിരുന്നു
പറഞ്ഞത്.
പരിശോധനയിലൂടെ ഹരികൃഷ്ണന്‍
കണ്ടെത്തിയത് രണ്ടു കാര്യങ്ങളാണ്. ചെത്തിക്കും ചേമന്തിക്കുമായി അവരുടെ ശരീരത്തില്‍
ഒരൊറ്റ ഹൃദയമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു ഒന്ന്.
അടുത്തതാകട്ടെ ചെത്തിയുടെ
ഇടത്തേ മുലയും ചേമന്തിയുടെ വലത്തേ മുലയും ചേര്‍ന്നിരുന്നിടത്ത് അവര്‍ക്ക്(അവൾക്ക്) ഒരൊറ്റ മുല മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതുമായിരുന്നു.
****
ഒരൊറ്റ ഹൃദയമുള്ളിടത്തോളം
കാലം ചെത്തിയെയും ചേമന്തിയെയും കീറിക്കൊടുക്കാന്‍ കഴിയില്ലെന്നും അങ്ങനെ
ചെയ്യുകയാണെങ്കില്‍ അവരില്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുളളു എന്നും ഹരികൃഷ്ണന്
നല്ലപോലെ അറിയാമായിരുന്നു. എന്നാല്‍ ഇതുപറഞ്ഞാല്‍ മേലകത്തുകാരോ എഴകത്തുകാരോ
സമ്മതിക്കില്ലെന്നത് അയാള്‍ക്ക് തീര്‍ച്ചയായിരുന്നു.
അങ്ങനെ തന്റെ മുന്‍പില്‍
വന്നുപെട്ട സമസ്യയെ ഓര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ഹരികൃഷ്ണനെത്തേടി
കൃഷ്ണനുണ്ണി എത്തുന്നതും ‘അവളെ രക്ഷിക്കണം’ എന്ന് കരഞ്ഞപെക്ഷിക്കുന്നതും.
****
പിറ്റേന്ന് ചെത്തിയെയും ചേമന്തിയെയും
കീറിക്കൊടുക്കാനായാണ് ഹരികൃഷ്ണന്‍ ഉറക്കമുണര്‍ന്നത്. അന്ന് അയാള്‍ കറുത്ത നിറമുള്ള
ഉമിക്കരി കൊണ്ട് പല്ലുതേയ്ക്കുകയും വെളുത്ത നിറമുള്ള പാല്‍ കുടിക്കുകയും
ചെയ്തിരുന്നു. മകന്റെ വിഷമങ്ങള്‍
മനസ്സിലാക്കിയെന്നോണം അയാളുടെ അമ്മ ഹരികൃഷ്ണന്റെ
നെറ്റിയില്‍ ചാരനിറത്തിലുള്ള ഭസ്മം പുരട്ടിയായിരുന്നു യാത്ര അയച്ചത്.
എന്നും ഒരു ഭാഗ്യവസ്തുവായി
കണക്കാക്കിയിരുന്ന തന്റെ ഓയില്‍ പെയിന്റെന്റെ പെട്ടിയെടുക്കാന്‍ അന്നും അയാള്‍
മറന്നില്ല.
****
ഓപ്പറേഷന്‍ ടേബിളില്‍
കിടന്നപ്പോള്‍ ചെത്തിയും ചേമന്തിയും പരസ്പരം യാത്ര പറഞ്ഞിരുന്നില്ല. അവര്‍
ഇതുവരെയും ചെത്തി മാത്രമായും ചേമന്തി മാത്രമായും ഒരു യാത്ര പോലും
പോയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി സംഭവിക്കാനിരിക്കുന്ന യാതൊരു
യാത്രയും അത് ഒറ്റയ്ക്കാണെങ്കില്‍ തങ്ങള്‍ രണ്ടു പേര്‍ക്കും അങ്ങനൊന്ന് ചെയ്യേണ്ടി
വരില്ല എന്ന് അവള്‍ക്കു ഉറപ്പുണ്ടായിരുന്നു.
****
ഹരികൃഷ്ണന്‍ അവര്‍ക്ക്
മയക്ക് കൊടുത്തിരുന്നില്ല. സ്കാല്പല്‍ സെറ്റ് കൊണ്ടുവന്ന സിസ്റ്ററിനോട് തന്റെ ഛായപ്പെട്ടി എടുത്തുകൊണ്ട് വരാനാണ് അയാള്‍ പറഞ്ഞത്.
താന്‍ ഇതുവരെ വരച്ച
ചിത്രങ്ങളെക്കാളൊക്കെ ഭംഗിയുള്ള ഒന്നായിരുന്നു അന്നയാള്‍ വരച്ചത്.
****
ചെത്തിയുടെയും ചേമന്തിയുടെയും
ചേര്‍ന്നിരുന്ന മാറിടങ്ങളിലായി ചാരനിറത്തിൽ ഒരു പാടുകൂടി ഉണ്ടായിരുന്നു എന്ന് പുറത്തേയ്ക്ക്
വന്ന സിസ്റ്റര്‍ജി വെറുതെയെന്നവണ്ണം പറഞ്ഞപ്പോള്‍ മേലകത്തുകാരും എഴകത്തുകാരും
ഒരുപോലെ ഞെട്ടി.
കറുപ്പും വെളുപ്പും ചേര്‍ന്നാല്‍
ചാരനിറമാണെന്നതു തന്ന സൂചന അവര്‍ക്ക് ഉള്‍ക്കൊളളാവുന്നതിലും അപ്പുറമായിരുന്നു.
കറുത്ത പട്ടണിഞ്ഞ
മേലകത്തമ്മയും വെളുത്ത പട്ടണിഞ്ഞ എഴകത്തമ്മയും ഒന്നുചെര്‍ന്നതാണീ ചാരനിറമെന്നതു
അവരെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
അവര്‍ തീയട്ടറിനുള്ളിലെക്ക്
തള്ളിക്കയറുകയും ചെത്തിയെയും ചേമന്തിയെയുമെടുത്ത് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മേലകത്തമ്മയെയും എഴകത്തമ്മയെയും
അവര്‍ ചെപ്പായിപ്പുഴയുടെ അപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നും ഇളക്കിയെടുത്ത് ചെപ്പായിമലയുടെ മുകളില്‍ കൊണ്ടുപോയി ഒരൊറ്റ ആലിനുകീഴെ
പ്രതിഷ്ടിച്ചു.
****
ഹരികൃഷ്ണന്‍ കറുത്ത
ഉമിക്കരിയോടും വെളുത്ത പാലിനോടും ചാര നിറമുള്ള, അമ്മ പുരട്ടിത്തന്ന ഭസ്മത്തിനോടും
നന്ദി പറഞ്ഞു.
അയാളുടെ
ഭാഗ്യവസ്തുവായിരുന്ന ഓയില്‍ പെയിന്റിന്റെ പെട്ടിയിലെ കറുപ്പും വെളുപ്പും
നിറങ്ങളുടെ ട്യൂബുകള്‍ അപ്പോഴേക്കും ചപ്പിയിരുന്നു.
****
കൃഷ്ണനുണ്ണിയും ചെത്തിയും
ചേമന്തിയും തമ്മില്‍ വിവാഹം കഴിച്ചു. ഗര്‍ഭാവസ്ഥയില്‍ ചെത്തിയുടെയും ചേമന്തിയുടെയും
വയറുകള്‍ ഒരുപോലെ വീര്‍ത്തിരുന്നു. അവള്‍(അവര്‍) ഓരോ ആണ്‍കുട്ടികള്‍ക്ക് ജന്മം
കൊടുത്തു. അവര്‍ അവരെ ആദിത്യനെന്നും സൂര്യനെന്നും വിളിച്ചു.
ആദിത്യനേയും സൂര്യനെയും
ചെത്തിയും ചേമന്തിയും ഒരൊറ്റ ഹൃദയം കൊണ്ട് താലോലിച്ചു.
ആദിത്യനും സൂര്യനും അവര്‍ ഒരൊറ്റ മുലയില്‍ നിന്നും മുലപ്പാല് കൊടുത്തു.
****
അങ്ങകലെ ചെപ്പായിമലയുടെ
മുകളിലിരുന്ന് മേലകത്തമ്മയും ഏഴകത്തമ്മയും ഒരു വെള്ള നാടപോലെയൊഴുകുന്ന
ചെപ്പായിപ്പുഴയിലേക്ക് നോക്കി. നീലക്കഴുത്തുള്ള, സര്‍പ്പധാരിയായ ഒരുവനെക്കണ്ട് അവര്‍ പരസ്പരം പുഞ്ചിരിച്ചു.
The End ;)
_/\_ .. Ithalathe veronnum parayaanilla..
ReplyDeleteരണ്ടുപെണ്ണുങ്ങളുടേ ഭാഗധേയം ദൈവങ്ങളുടേ പേരില് മാറിമറിയാനൊരുങ്ങിയതും ഒടുവില് ദൈവങ്ങളുടെ ഭാവികൂടി മനുഷ്യന് നിര്ണയിക്കുന്നതും കണ്ടു. മനോഹരം. ചെപ്പായിക്കഥയുടെ ചെപ്പിലേക്ക് മറ്റൊന്നു കൂടി ചേര്ത്ത കഥാകാരന് സ്നേഹാശംസകള്! :)
ReplyDelete