പ്രാവും പരുന്തും
"ഭൂതകാലം പലപ്പോഴും സംഭവിക്കുന്നതല്ല.
അത് പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെടുന്നതും, ഓർക്കുന്നതിനായും മറക്കുന്നതിനായും ആവശ്യാനുസരണം തിരുത്തിയെഴുതപ്പെടുന്നതുമാണ്."
****
1. ഇന്ന്
തന്റെ ഇരുപത്തിനാലാം
പിറന്നാള് സ്ട്രീറ്റ് റോഡിലെ ബെഞ്ചിലിരുന്നാണ്
ഗായത്രി
ആഘോഷിക്കുന്നത്.
അതിനിടയിലെപ്പോഴോ
റോഡിനപ്പുറത്തെ ലൈന്‍ കമ്പിയിലിരുന്ന വെളുത്ത പ്രാവിന്മേല്‍ അവളുടെ നൊട്ടമെത്തുകയും അതവിടെത്തന്നെ തങ്ങി
നില്ക്കുകയും ചെയ്തു.
പെട്ടെന്നാണ് വൈദ്യതി
വികരണങ്ങള്‍ നിലമറന്നു പ്രവര്‍ത്തിക്കുന്നതും ആ വെളുത്ത പ്രാവ് നിലത്തേക്ക്
വീഴുന്നതും.
****
അതിന്റെ ചലനശേഷി
നഷ്ടപ്പെട്ട ശരീരത്തെ ഏറെ നേരം ഗായത്രി നോക്കിയിരുന്നു.
ആകാശം ചുവന്നുതുടങ്ങിയപ്പോള്‍
എവിടെ നിന്നോ മറ്റൊരു വെള്ളപ്രാവ് അവിടെയെത്തി. അചഞ്ചലമായ ആ മൃതശരീരത്തിനു
മുന്നില്‍ ചെന്നിരുന്നു അത്. പിന്നെ അതിനു ചുറ്റും നടക്കുകയും ചുണ്ടുകള്‍ തറയിലുരയ്ക്കുകയും പോസ്റിന്മേൽ തലതല്ലുകയും ചെയ്തു.
വിഷാദയോ വിഷാദനോ ആയ ആ പ്രാവിന്റെ മകനോ മകളോ ഒരുപക്ഷെ കണവനോ ആണ് അനക്കമില്ലാതെ കിടക്കുന്നത് എന്ന് ഗായത്രി ഊഹിച്ചു.
****
പിന്നീടുള്ള നാല് ദിവസങ്ങളും ആ പ്രാവ് തന്റെ നഷ്ടത്തിന് ചുറ്റും ചിലവഴിച്ചു. ചുണ്ട് നിലത്തുരച്ചും തല പോസ്റ്റില്‍ തല്ലിയും അത് തന്റെ സങ്കടമറിയിച്ചു.
അഞ്ചാം നാള്‍ ഗായത്രി
അതിനെയവിടെ കണ്ടില്ല. ഭൂതകാലത്തെ ഉപേക്ഷിച്ചു ദൂരയാത്ര പോയതാകാം.
അവള്‍ ആ ലൈന്‍
കമ്പിയിലെക്ക് നോക്കി. അത് മൃത്യുവിന്റെ തലമുടിയാണോ എന്നവള്‍ സംശയിച്ചു.
മൃത്യു - നിത്യസഞ്ചാരി,
വശ്യമനോഹരി, പിന്നെ സര്‍വ്വശക്തയായ ഒരു പെണ്ണ്.
****
2. ഇന്നലെ
ഗായത്രിയുടെ മുത്തശ്ശന്‍
മദിരാശിയില്‍ നിന്നും കൊണ്ടുവന്നതായിരുന്നു ആ യന്ത്രപ്പരുന്ത്.
തവിട്ടു തൂവലുകളും വെളുത്ത
കഴുത്തുമുള്ള പരുന്തിന്റെ മുതുകത്ത് നിന്നും ഒരു ചരട് ഉത്ഭവിക്കുന്നുണ്ട്. അതിനെ
ഗായത്രി തന്റെ മുറിയുടെ തട്ടിലെ, വളഞ്ഞ കമ്പിക്കൊളുത്തിലാണ് കെട്ടിയിട്ടതു.
അതിന്റെ നാഭിയിലെ സ്വിച്ചമര്‍ത്തിയാല്‍ അത് ചിറകുകളനക്കി വട്ടമിട്ടു പറക്കും, പരുന്തിന്റേതായ ശബ്ദവും നോട്ടവുമുണ്ടായിരുന്നു അതിന്.
യന്ത്രപ്പരുന്തിന്റെ കണ്ണുകള്‍
ഇരുട്ടത്ത് തിളങ്ങിയിരുന്നു. അല്ല, അവ ജ്വലിച്ചിരുന്നു.
ചുവന്നൊരു തീക്കനലായി അവ അവള്‍ക്കു
ചുറ്റും ചലിച്ചിരുന്നു.
****
രാത്രികളില്‍ കുഞ്ഞു ഗായത്രി
വട്ടം കറങ്ങുന്ന യന്ത്രപ്പരുന്തിനെ നോക്കിയാണ് കിടന്നിരുന്നത്. അത് നിരന്തരം ഒരു
വൃത്തം വരയ്ക്കാന്‍ ശ്രമിക്കുന്നതായും, വരയ്ക്കുന്നിടം ഉടന്‍ തന്നെ
മാഞ്ഞുപോകുന്നതായും അവള്‍ കരുതി.
മുത്തശ്ശി യക്ഷിക്കഥ പറഞ്ഞ
ഏതോ ഒരു രാത്രിയില്‍, ദുസ്സ്വപ്നം കണ്ടുണർന്നപ്പോഴാണ്
അപ്രത്യക്ഷമായ ഒരു വൃത്തമായിരുന്നില്ല അതെന്നും ഇരുളിൽ മാത്രം പ്രത്യക്ഷമാകുന്ന ഒരു ജ്വലിക്കുന്ന വൃത്തമായിരുന്നു തന്റെ കണ്ണുകള്‍ കൊണ്ട്
യന്ത്രപ്പരുന്ത് വരച്ചിരുന്നതെന്നും ഗായത്രി മനസ്സിലാക്കുന്നത്.
അവളുടെ ബാല്യത്തിനു ചുറ്റും
വളഞ്ഞു കത്തുകയും പിന്നീട് ആളിപ്പടരുകയും ചെയ്ത വൃത്തത്തെക്കുറിച്ച് അധികമൊന്നും അന്ന്
അവൾക്കറിയുമായിരുന്നില്ല.
****
മുത്തശ്ശി മരിക്കുമ്പോള്‍
ഗായത്രി വിഷമിക്കുന്നത് യക്ഷിക്കഥകളെയോര്‍ത്തായിരുന്നു. മുത്തശ്ശിയുടെ യക്ഷിക്കഥകള്‍ വെറും കഥകളായിരുന്നില്ല.
അവര്‍ കഥ പറഞ്ഞു വെറ്റിലപ്പെട്ടിയുമെടുത്തു
പോകുമ്പോൾ ഉടനൊന്നും ഗായത്രി ഉറങ്ങിയിരുന്നില്ല. ജനാലയിലൂടെ കണ്മിഴിച്ച്
കിടക്കുമായിരുന്നു അവള്‍. അപ്പോള്‍ അന്നത്തെ കഥയിലെ യക്ഷി
ജനൽക്കമ്പികൾക്കപ്പുറമിരുന്ന് അവളെ നോക്കി ചിരിക്കും. മുത്തശ്ശിയുടെ
ജനൽക്കമ്പികൾക്കപ്പുറമിരുന്ന് അവളെ നോക്കി ചിരിക്കും. മുത്തശ്ശിയുടെ
കഥകളിലെ യക്ഷികള്‍ക്ക്
ദംഷ്ട്രങ്ങളുണ്ടായിരുന്നില്ല. അവര്‍ അവള്‍ക്ക് കാറ്റിനോട് പറഞ്ഞു പാലപ്പൂവും പാരിജാതവും
നല്‍കിയിരുന്നു. അവ ജനാലകളിലൂടെ അകത്തുകടന്നു ഗായത്രിയുടെ രാത്രികളെയും
പ്രഭാതങ്ങളെയും മണമുള്ളതാക്കി.
അപ്പോഴും യന്ത്രപ്പരുന്ത് ആ
ചുവന്ന്‍ ജ്വലിക്കുന്ന വൃത്തം വരച്ചുകൊണ്ടേയിരുന്നു.
****
മുത്തശ്ശി മരിച്ചശേഷമാണ്
അവളെ ഉറക്കാന്‍ മുത്തശ്ശന്‍ വന്നു തുടങ്ങിയത്. നെറ്റിയില്‍ തടവിയായിരുന്നു അദ്ദേഹം
ആദ്യമൊക്കെ അവളെ ഉറക്കിയിരുന്നത്. പിന്നീട് കാലുകളിലും തുടകളിലും തടവി അദ്ദേഹം അവളെ ഉറക്കാന്‍ ശ്രമിച്ചു.
മുത്തശ്ശന്‍
വന്നുതുടങ്ങിയതിനിടയിലെപ്പോഴോ ജനൽക്കമ്പികൾക്കപ്പുറത്തുനിന്നും
യക്ഷികള്‍ അപ്രത്യക്ഷരായി. ഒപ്പം പാലപ്പൂവും പാരിജാതവും.
****
പല ദിവസങ്ങളിലും ഗായത്രിയുടെ
മുത്തശ്ശന്‍ അവളോടൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. അയാളുടെ വിയര്‍പ്പിന്റെ മണമുള്ള
കൈകള്‍ അവളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കടന്നുപോയി.
അന്ന് അവളുടെ ശരീരത്തെയും അതിലെ ഓരോ വളവുചുളിവുകളെയും അവളെക്കാള്‍ നന്നായി അയാള്‍ക്കായിരുന്നു അറിയുമായിരുന്നത്.
അന്ന് അവളുടെ ശരീരത്തെയും അതിലെ ഓരോ വളവുചുളിവുകളെയും അവളെക്കാള്‍ നന്നായി അയാള്‍ക്കായിരുന്നു അറിയുമായിരുന്നത്.
വേദനിച്ചു തുടങ്ങുമ്പോള്‍ അയാള്‍
ഗായത്രിയുടെ കുഞ്ഞുവായ് തന്റെ തോര്‍ത്തുകൊണ്ട് മൂടുമായിരുന്നു. അതിലെ നാരുകള്‍
അവളുടെ നാവില്‍ തൊടുകയും അതിന്റെ രുചി ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്തു.
അയാളുടെ ഭാരിച്ച
ശരീരത്തിനുകീഴെ ഒന്നും ചെയ്യാനാകാതെ അവള്‍ കിടന്നു. പലവട്ടം. പലനാള്‍.
സ്വാതന്ത്ര്യം തൊട്ടടുത്തുണ്ടെങ്കിലും
അതിനെ ഒരിക്കലും തനിക്ക് തോടാനാകില്ല എന്നവള്‍ക്ക് തോന്നി. അവള്‍ക്കും അവളുടെ
സ്വാതന്ത്ര്യത്തിനുമിടയില്‍ അഗ്നിനിര്‍മിതിയായ ഒരു വൃത്തമായിരുന്നു. അവള്‍ക്കും
അവളുടെ മേല്‍ കിടന്ന മുഷിഞ്ഞു നാറിയ മുത്തശ്ശനും മുകളിലായി യന്ത്രപ്പക്ഷി നിരന്തരം
വരച്ചുകൊണ്ടിരുന്ന ചുവന്നു ജ്വലിക്കുന്ന വൃത്തം.
****
പെണ്‍കുട്ടികളുടെ ആരെയും
തൊടാന്‍ അനുവദിച്ചുകൂടാത്ത സ്ഥലങ്ങളെക്കുറിച്ചു അമ്മ പറഞ്ഞു കൊടുക്കുമ്പോഴാണ്
ഗായത്രി അവയിലൂടെ സഞ്ചരിച്ച വിയര്‍പ്പിന്റെ മണമുള്ള കൈകളെക്കുറിച്ച് അവരോട് പറയുന്നത്.
സംഭവിച്ച ഓരോന്നും വ്യക്തമായിത്തന്നെ
അവള്‍ തന്റെ അമ്മയോട് പറഞ്ഞു. അതിനിടയില്‍ തന്റെ കണ്ണുകള്‍ മങ്ങിത്തുടങ്ങുന്നതും
അതില്‍ നിന്നും കണ്ണീരൊലിക്കുന്നതും അവള്‍ ശ്രദ്ധിച്ചില്ല.
പറഞ്ഞു നിര്‍ത്തിയപ്പോള്‍
അമ്മ അവളെ കെട്ടിപ്പിടിച്ചു. അവരുടെ കൈകള്‍ അവളുടെ തലമുടിയില്‍ ശക്തമായി അമര്‍ന്നു.
ഗായത്രി തന്റെ മുഖവും കണ്ണുനീരും അമ്മയുടെ നെഞ്ചിലൊളിപ്പിക്കാന്‍ ശ്രമിച്ചു.
ആ കെട്ടിപ്പിടുത്തത്തിലൂടെ രഹസ്യങ്ങള്‍ മൂടിവയ്ക്കാനുള്ള ആദ്യ പാഠമായിരുന്നു അമ്മ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ അവള്‍ വീണ്ടും കരഞ്ഞു.
അമ്മയുടെ തലോടലും നെഞ്ചിടവും
അന്ന് എന്നെന്നേയ്ക്കുമായി അവള്‍ ഉപേക്ഷിക്കുകയായിരുന്നു.
അതിനുശേഷം യന്ത്രപ്പരുന്തിന്റെ
ചുവന്ന വൃത്തത്തിനുള്ളില്‍
കിടക്കുമ്പോള്‍ അവള്‍ നിലവിളിക്കാന്‍
ശ്രമിച്ചിരുന്നില്ല.
****
ഗായത്രിയോടു ഓക്സിജനെക്കുറിച്ചു പറയുന്നത് ഏഴാം ക്ലാസ്സിലെ
സയൻസ് മാഷാണ്. ഓക്സിജന്‍ ജീവവായു ആണെന്നും അതില്ലാത്തപക്ഷം
മരണം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ഒരു സുതാര്യമായ ജാറിനുള്ളിൽ ഒരു തവളയെ പിടിച്ചിടുകയും,
അണഞ്ഞ മെഴുകുതിരിയില്‍ നിന്നുയര്‍ന്ന കറുത്ത പുക അതിലേക്ക് പകരുകയും ചെയ്തു
അദ്ദേഹം.
തവള ജീവശ്വാസത്തിനായി പരാക്രമങ്ങള്‍
കാണിക്കുന്നതും ഒടുവില്‍ തോല്‍വി സമ്മതിച്ചു ചത്തുവീഴുന്നതും ആശ്ചര്യത്തോടെ
ഗായത്രി നോക്കി നിന്നു.
****
മുത്തശ്ശി മരിക്കും മുന്പ് ഗായത്രിയോടു
അവസാനമായ് പറഞ്ഞ കഥ, അതൊരു യക്ഷിക്കഥയായിരുന്നില്ല.
അത് മൃത്യുവിനെക്കുറിച്ചായിരുന്നു. നിത്യസഞ്ചാരിയായ, മോഹിനിയായ, വശ്യമനോഹരിയായ
മൃത്യുവിനെ കുറിച്ച്.
മൃത്യു ഒരു
പെണ്ണായതിൽ നമ്മള്‍ പെണ്ണുങ്ങള്‍ അഹങ്കരിക്കണം എന്നാണ് അവര്‍ ഗായത്രിയോടു പറഞ്ഞത്.
****
മുത്തശ്ശന് ശ്വാസമ്മുട്ടല്‍
വന്നതോടെ അയാളുടെ ഗായത്രിയെ തേടിയുള്ള വരവ് നിന്നു.
സദാസമയം അയാള്‍ തന്റെ കിടക്കയില്‍
ചിലവഴിച്ചു. അയാളുടെ ജീവന്‍ തിരുവനന്തപുരത്തു നിന്നും കൊണ്ടുവന്ന ആ
തകരക്കുപ്പിയിലാണെന്നാണ് അമ്മ പറഞ്ഞത്. അതിലെ ട്യൂബിലൂടെ വരുന്ന ഓക്സിജന്‍
കണ്ണാടിപോലുള്ള അടപ്പയിലെത്തുകയും അതിലൂടെ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്യുന്നുവെന്നു
അമ്മ അമ്മായിയോട് പറയുന്നത് ഗായത്രി കേട്ടിരുന്നു.
ആ രാത്രി ഗായത്രിയുടെ
മനസ്സുമുഴുവന്‍ ഓക്സിജനും തവളയും മൃത്യുവുമായിരുന്നു.
മൃത്യു – നിത്യസഞ്ചാരി,
വശ്യമനോഹരി, പിന്നെ സര്‍വ്വശക്തയായ ഒരു
പെണ്ണ്.
****
എല്ലാ മുറികളിലെയും വെളിച്ചമണഞ്ഞെന്നു
ഉറപ്പുവരുത്തിയശേഷമാണ് ഗായത്രി മുത്തശ്ശന്‍ കിടന്നിരുന്ന മുറിയിലെത്തിയത്. അയാള്‍
ഉറങ്ങുകയാണ്.
തന്നെ ശ്വാസം മുട്ടിക്കുന്ന
ആ വിയര്‍പ്പിന്റെ മണം അവിടെ വ്യാപിക്കുന്നതായി അവള്‍ അറിഞ്ഞു. അധികനേരം അവിടെനിന്നാല്‍ താന്‍ മരിച്ചുപോകുമെന്ന് അവള്‍ക്ക് തോന്നി.
അവള്‍ മെല്ലെ ചെന്ന്
മുത്തശ്ശന്റെ വായും മൂക്കും മൂടിയിരുന്ന ആ അടപ്പയെടുത്തുമാറ്റി. അയാള്‍ ആഞ്ഞു
ശ്വാസം വലിച്ചു. ഒട്ടും സമയം പാഴാക്കാതെ ഗായത്രി ഓക്സിജന്‍ നിറച്ച തകരക്കുപ്പി
നീക്കാന്‍ ശ്രമിച്ചു. അതിനടിയില്‍ ചക്രങ്ങളുണ്ടായിരുന്നത് കാര്യം അനായാസമാക്കി.
അവള്‍ അതിനെ നീക്കി ആ
മുറിക്കു പുറത്തെത്തിച്ചു. ആ കട്ടളയ്ക്കപ്പുറം ചുവന്ന വൃത്തത്തിന്റെകൂടി
അപ്പുറമായിരുന്നു എന്ന് അവള്‍ക്ക് തോന്നി. തനിക്കു ചുറ്റും യന്ത്രപ്പക്ഷി
വട്ടമിട്ടുപറക്കുന്നതു അവളറിഞ്ഞു,
ശ്വാസത്തിനായി പിടഞ്ഞു, ഒടുവില്‍ തോല്‍വി സമ്മതിക്കുന്ന മുത്തശ്ശനെ കണ്ടപ്പോള്‍ അവള്‍ക്ക് ആ പഴയ തവളയെ ഓര്‍മ്മ
വന്നു.
****
നീലിച്ചു നിശ്ചലനായി
കിടക്കുന്ന ആ ശരീരത്തെ കുറച്ചുനേരം അവള്‍ നോക്കി നിന്നു.
പിന്നീട് ഓക്സിജന്‍ നിറച്ച
തകരക്കുപ്പി ഇരുന്നിടത്ത് തിരിച്ചുവെച്ച് അവള്‍ തന്റെ കിടക്കയിലേക്ക് നടന്നു.
അപ്പോഴും യന്ത്രപരുന്ത്
വട്ടം വരയ്ക്കുന്നുണ്ടായിരുന്നു.
****
3. വീണ്ടും ഇന്ന്
പിന്നീട് യന്ത്രപ്പരുന്തിന്റെയും വിയർപ്പുമണമുള്ള കൈകളുടെയും ദുസ്സ്വപ്നങ്ങളിൽ നിന്നും ഞെട്ടിയുണർന്ന ഒരുപാട് രാത്രികൾക്ക് ശേഷമാണ് മൃത്യു പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലാകുന്നത്.
അന്ന്, ആ പ്രാവിനെ കാണാതായ അഞ്ചാം ദിവസമാണ് അവള്‍ യന്ത്രപ്പരുന്തിനെ മറന്നതും ആയിടത്തു വെള്ളനിറമുള്ള ഒരു യന്ത്രപ്പ്രാവിനെ
പ്രതിഷ്ഠിച്ചതും.
സംഭവിച്ചുപോയ ഒരു ഭൂതകാലത്തെ ഉപേക്ഷിച്ച്, ഒരുപക്ഷേ മറ്റൊന്നിനായുള്ള കൂടുകൂട്ടാനായി, വട്ടമിടാതെ ദൂരേയ്ക്ക് പറക്കുന്ന വെളുത്ത
പ്രാവ്.
****
ഗായത്രിയുടെ രാത്രികള്‍ക്കും
പ്രഭാതങ്ങള്‍ക്കും ഇന്ന് പാലപ്പൂവിന്റെയും പാരിജാതത്തിന്റെയും മണമാണ്.
The End ;)
പ്രാവും പരുന്തും മരണത്തെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു...മനുഷ്യനെയും മൃഗത്തെയും കാട്ടിത്തരുന്നു...ഈ വിഷയത്തെക്കുറിച്ച് ഇത്രയും സൂക്ഷ്മതയോടെ അതിലേറെ ആഴത്തിൽ അധികമാരും ചർച്ച ചെയ്യാറില്ല... "2.ഇന്നലെ"യിലെ ചില നിരീക്ഷണങ്ങൾ അത്ഭുതപ്പെടുത്തിക്കളഞ്ഞു...താങ്കൾ മനസ്സിന്റെ കഥാകാരനാകുന്നു.
ReplyDeleteSuperb.
ReplyDeleteതാങ്കളുടെ നല്ല മനസിന് നന്ദി!
ReplyDeleteനന്ദി എന്തിന് പറഞ്ഞു എന്നായിരിക്കും ഇപ്പൊ ആലോചിക്കുന്നത് അല്ലെ,
ഗായത്രിക്ക് പ്രതികാരം ചെയ്യാൻ താങ്കളുടെ സഹായം വേണമായിരുന്നു.. അവളുടെ അമ്മയിൽ നിന്ന് കിട്ടാത്ത എന്തോ ഒന്ന് താങ്കൾ കൊടുത്തു അതിനാണ് ഈ നന്ദി!
പുറം ലോകമറിയാതെ നാല് കേട്ടിന്റെ അകത്തളങ്ങളിൽ വീർപ്പ് മുട്ടികഴിഞ്ഞ എത്രയോ ഗായത്രി മാരുണ്ടായിരിക്കും.
ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ,
അവർക്ക് ചെയാൻ കഴിയാത്തത് ഈ ഗായത്രിക്ക് ചെയ്യാൻ സാദിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
തന്നിലെ മൃഗത്തെ ഉണർത്താതെ കഥ എഴുതിയതിൽ പ്രതേക നന്ദി
കൂടുതൽ നന്ദി പറഞ്ഞ് വെറുപ്പിക്കുന്നില്ല!
എഴുതുമ്പോൾ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവേക്കാൻ മറക്കരുത്!
നല്ല ഭാഷയുടെ നനുത്ത തൂവാലയിൽ പൊതിഞ്ഞ ഒരു ത്രില്ലർ എന്ന് ഞാൻ ഈ രചനയെ വിളിച്ചോട്ടെ?
ReplyDeleteബാലേട്ടനൊക്കെ എന്ത് വേണോ വിളിക്കാലോ...ത്രില്ലറെങ്കിൽ ത്രില്ലർ! :)
Deleteഇതൊക്കെ വായിച്ച് അഭിപ്രായം പറയാനുംമാത്രം നിലവാരം എനിക്കുണ്ടോ എന്നാണ് ഞാനിപ്പോ ആലോചിക്കുന്നത്.
ReplyDeleteനിങ്ങളെന്താണ് മനുഷ്യാ കഥകളുടെ അക്ഷയപാത്രമോ?
കഥ നന്നായിട്ടുണ്ട് ചെപ്പായിക്കാരാ. പതിവുപോലെ മനോഹരമായ ആ ശൈലി. nps പറഞ്ഞപോലെ 'ഇന്നലെ' വ്യക്തവും കൃത്യവുമായി കഥ പങ്കുവെക്കുന്നുണ്ട്. എഴുത്തു തുടരുക. കാത്തിരിക്കുന്നു. :)
ReplyDeleteമനസ്സിന്റെ കഥാകാരാ, കഥ വായിച്ചു കുറച്ചു നേരം ആ ഇരിപ്പിരിരുന്നു. മനസ്സിൽ തങ്ങി വിങ്ങി നില്ക്കുന്ന കഥ.
ReplyDelete